വരാപ്പുഴ പൊലീസ് സ്റ്റേഷന്‍ കസ്റ്റഡി മരണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരുന്നതിനു ശ്രമിക്കുന്ന മനുഷ്യാവകാശ...
വരാപ്പുഴ പൊലീസ് സ്റ്റേഷന്‍ കസ്റ്റഡി മരണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരുന്നതിനു ശ്രമിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കെ.ജെ ജോസ് പ്രകാശിന്റെ രണ്ടാമത്തെ ഫേസ് ബുക്ക് അക്കൗണ്ടും പൂട്ടിച്ചു.
എസ് ആര്‍ ശ്രീജിത്തിന്റെ കസ്റ്റഡി മരണം സംബന്ധിച്ച് വൈഗന്യൂസില്‍ എഴുതിയ ലേഖനം ഷെയര്‍ ചെയ്തതിന്റെ പേരിലാണ് ആദ്യം അക്കൗണ്ട് പൂട്ടിച്ചത്. ഇതിനെ തുടര്‍ന്ന് Josukutty Kidangan എന്ന പേരില്‍ ജോസ് പ്രകാശ് പുതിയ അക്കൗണ്ട് തുറന്നു. ആ അക്കൗണ്ടാണ് പൂട്ടിച്ചിരിക്കുന്നത്.
അതിനെക്കുറിച്ച് ജോസ് പ്രകാശ് പറയുന്നതിങ്ങനെ:
സുഹൃത്തുക്കളേ....
Jose Prakash എന്ന പേരിലുള്ള ഫേസ് ബുക്ക് അക്കൗണ്ട് 2013 മുതൽ ഉപയോഗിച്ചു വരുന്നതായിരുന്നു. 28-4-2018 രാവിലെ 6.30 ന് അതുബ്‌ളോക്ക് ചെയ്യപ്പെട്ടു. വരാപ്പുഴ പൊലീസ് കസ്റ്റഡിയിലിരിക്കെ മരണപ്പെട്ട ശ്രീജിത്തിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട ചില രേഖകൾ ഞാൻ കേരള പോലീസിന്റ വെബ്സൈറ്റിൽ നിന്നു പ്രിന്റെടുത്ത് അവയുടെ ഫോട്ടോ ഉൾപ്പെടെ ഫേസ് ബുക്കില്‍ പോസ്റ്റു ചെയ്തിരുന്നു. ഈ രേഖകളിൽ കണ്ടെത്തിയ അപാകതകളും ഞാൻ അക്കമിട്ടു പറഞ്ഞിരുന്നു. ഇതൊക്കെ കുറ്റക്കാരായ പൊലീസുദ്യോഗസ്ഥരുടെ മേൽ നടപടിയെടുക്കാൻ ഉന്നതാധികാരികളെ നിർബന്ധിതമാക്കിയെന്നു വിശ്വസിക്കുന്നു. ഒരിക്കലും നമ്മുടെ പൊലീസ് വകുപ്പിനെ ഞാൻ അവഹേളിച്ചിട്ടില്ല. കുറ്റാരോപിതരായ പൊലീസുകാരെ മാത്രമേ അപലപിച്ചിട്ടുള്ളു. അത്തരം പോസ്റ്റുകൾക്ക് പ്രകോപനപരമായ കമന്റുകൾ ഇടുന്നവ ഞാൻ നീക്കം ചെയ്യാറുമുണ്ട്.
പ്രവർത്തനമേഖലയിൽ ആത്മാർത്ഥതയും, നിസ്വാർത്ഥ സേവനമനസ്കതയും കാട്ടുന്ന പൊലീസുകാരെ നിര്‍ലോഭം സോഷ്യല്‍ മീഡിയയിലൂടെ അഭിനന്ദിച്ചിട്ടുമുണ്ട്. വിഷയങ്ങള്‍ വളരെ സൂക്ഷ്മമായി പഠിച്ചും വിശകലനം ചെയ്തതിനും ശേഷമാണ് ഞാന്‍ അവ സമൂഹത്തെ അറിയിക്കാറുള്ളത്. മേല്‍പ്പറഞ്ഞ ഫേസ് ബുക്ക് അക്കൗണ്ട് ബ്‌ളോക്ക് ആയതിനു ശേഷം 28 4 2018ല്‍ത്തന്നെ Josukutty Kidangan എന്ന പേരില്‍ പുതിയ ഫേസ് ബുക്ക് പേജ് തുടങ്ങി എന്നാല്‍ അഞ്ചാം ദിവസമായ ഇന്ന് അതും പൂട്ടപ്പെട്ടു. ഇതില്‍ അവസാനം ചേര്‍ത്തിരുന്ന പോസ്റ്റും നീക്കം ചെയ്തിട്ടുള്ളതായി സുഹൃത്തുക്കള്‍ അറിയിച്ചു!!
സോഷ്യല്‍ മീഡിയ പൊതുജനങ്ങള്‍ക്കു ഭീതിയില്ലാതെ, ആരുടെയും ഔദാര്യമില്ലാതെ, അഭിപ്രായങ്ങള്‍ അറിയിക്കുവാനുള്ള വേദിയാണ് എന്നു ഞാന്‍ വിശ്വസിക്കുന്നു.
പൊതുതാത്പര്യത്തിനു വിരുദ്ധമായിട്ടുള്ളതോ, അക്രമമോ, സമുദായ വിരുദ്ധതയോ, പ്രോത്സാഹിപ്പിക്കുന്നതോ, അശ്ലീലമോ ആയ യാതൊരു പോസ്റ്റുകളും ഞാന്‍ ഇടാറില്ല. രാജ്യതാത്പര്യത്തിനു വിരുദ്ധമായ പോസ്റ്റുകളും കമന്റുകളും താന്‍ ചെയ്യാറില്ല എന്നു പ്രിയ ചങ്ങാതിമാര്‍ക്കറിയാമല്ലോ...
ശ്രീജിത്തിന്റെ അറസ്റ്റു സംബന്ധിച്ച രേഖകളൊന്നും ഏപ്രില്‍ ഒന്നു മുതല്‍ ഏഴു വരെയുള്ള പൊലീസ് രേഖകളിലില്ലെന്ന് ജോസ് പ്രകാശ് വെളിപ്പെടുത്തിയിരുന്നു.
COMMENTS