എസ് ജഗദീഷ് ബാബു ഭരണ നേതൃത്വത്തിന് ഓശാന പാടുന്ന പൊലീസുകാർ വേണ്ടപ്പെട്ട കേസുകളിൽ തെളിവുണ്ടാക്കാനായി ആരെയും വേട്ടയാടുന്ന കാലമാണിത്. കേന്ദ്രത്...
എസ് ജഗദീഷ് ബാബു
ഭരണ നേതൃത്വത്തിന് ഓശാന പാടുന്ന പൊലീസുകാർ വേണ്ടപ്പെട്ട കേസുകളിൽ തെളിവുണ്ടാക്കാനായി ആരെയും വേട്ടയാടുന്ന കാലമാണിത്. കേന്ദ്രത്തിലായാലും കേരളത്തിലായാലും സ്ഥിതി വ്യത്യസ്തമല്ല.
മാധ്യമസ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ നമ്മുടെ രാജ്യം എന്നും പട്ടികയിലെ അവസാന സ്ഥാനങ്ങളിൽ തന്നെയായിരുന്നു. ഇന്ദ്രപ്രസ്ഥത്തിൽ കൊടികൾ മാറിയപ്പോഴും സ്ഥിതി വ്യത്യസ്തമായിരുന്നില്ല.
പക്ഷേ, ഇടതുപക്ഷമെന്ന് അവകാശപ്പെടുന്ന ഭരണകൂടം നിലവിലുള്ള സംസ്ഥാനത്ത് മാധ്യമപ്രവർത്തകരെ ഇങ്ങനെ വേട്ടയാടുന്നത് ജനാധിപത്യ ബോധമുള്ള എല്ലാവരെയും വേദനിപ്പിക്കുകയാണ്.
എത്രയൊക്കെ കുറ്റം പറഞ്ഞാലും ഇന്നലെകളിലെ നേതാക്കളും പൊലീസും മാധ്യമങ്ങളോട് അനുവർത്തിച്ചിരുന്ന നയങ്ങൾ ഇന്നത്തെ ഭരണകർത്താക്കളും അവരെ സേവിക്കുന്ന പൊലീസും തിരിച്ചറിയേണ്ടതുണ്ട്. അത്തരം ചില അനുഭവങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലും വായനക്കാരോട് പങ്കുവച്ചത്. പറയുവാൻ ഇനിയും ഏറെയുണ്ട്.
ഭരിക്കുന്നവരെ സേവിക്കാൻ വെമ്പൽകൊള്ളുന്നവരെ ബോധ്യപ്പെടുത്താനായി ഒരു കഴിഞ്ഞകാല അനുഭവം പറയാം.
പാലക്കാട് സുൽത്താൻ പേട്ട ട്രാഫിക് പോയിന്റിന് അരികിൽ ഒന്നാം നിലയിൽ കേരള കൗമുദി ഓഫീസ് ഉണ്ടായിരുന്ന കാലം. എൺപതുകളുടെ അവസാന വർഷങ്ങളിൽ ഒരു ദിവസം ഉച്ച നേരത്തു ആറടി പൊക്കവും ഒത്ത ശരീരവുമുള്ള ഒരു ആജാനുബാഹു ഓഫീസിലേക്ക് കടന്നുവന്നു. ഒപ്പം ഒരു ചെറുപ്പക്കാരനും പുറകെ കോളയും പെപ്സിയും കുപ്പികൾ അടുക്കിയ ട്രേയുമായി ഒരു പയ്യനും.
പൊലീസുകാരനെന്നു ഒറ്റ നോട്ടത്തിൽ തന്നെ തോന്നിപ്പിച്ച ആജാനുബാഹു സ്വയം പരിചയപ്പെടുത്തി. ഞാൻ പട്ടാമ്പി ബൾക്കീസിന്റെ വാപ്പ മുസ്തഫ... കൂടെ ഉള്ളത് പട്ടാമ്പി കോളേജിലെ വിദ്യാർഥിയായ ഇളയ മകൻ.
നായനാർ സർക്കാരിന്റെ കാലത്തു കോളിളക്കം സൃഷ്‌ടിച്ച ബൾക്കീസ് കൊലക്കേസിന് തുമ്പുണ്ടാക്കാനുള്ള വരവായിരുന്നു അത്. എഴുത്തുകാരിയായ അദ്ധ്യാപിക സാറാ ജോസഫാണ് ഇവരെ എന്റെ അടുത്തേക്ക് പറഞ്ഞുവിട്ടത്.
ബൾക്കീസിന്റെ മരണം കൊലപാതകമെന്നു ഉറപ്പാക്കുന്ന തെളിവ് ഉണ്ടെന്ന് മുസ്തഫ പറഞ്ഞു. അതു കൈ മാറാൻ പറ്റില്ലെന്ന് സഹോദരൻ. പൊലീസ് പ്രതികളെ പിടിക്കുമെന്നു ഉറപ്പു നൽകിയാൽ രേഖകൾ എനിക്ക് കൈമാറാൻ തയ്യാറെന്നു ബൾക്കീസിന്റെ വാപ്പ. പൊലീസിനു വേണ്ടി ഉറപ്പ് നല്കാൻ എനിക്ക് എങ്ങനെ കഴിയും?
സാറിനെ ഞങ്ങൾക്ക് വിശ്വാസമാണെന്നു പണ്ട് ആർ പി എഫ് ഫോട്ടോഗ്രാഫറായ അദ്ദേഹം പറഞ്ഞു. മകനെ പുറത്തേക്ക് പറഞ്ഞയച്ച ശേഷം മുസ്തഫ ഓഫീസിൽ ഉണ്ടായിരുന്ന മറ്റുള്ളവരെ നോക്കി. കാര്യം മനസ്സിലാക്കിയ ഞാൻ എല്ലാവരോടും പുറത്തു പോവാൻ ആവശ്യപ്പെട്ടു.
എല്ലാവരും പോയപ്പോൾ അദ്ദേഹം ബാഗിൽ നിന്ന് ഒരു ഫയൽ പുറത്തെടുത്തു. മേശപ്പുറത്തു വച്ച ഫോട്ടോകൾ കണ്ട് ഒരു നിമിഷം സ്തബ്ധനായി.
മരിച്ചു കിടന്ന ബൾക്കീസിന്റെ ശരീരത്തിലെ ഓരോ ഭാഗവും പകർത്തിയ ചിത്രങ്ങൾ. റെയിൽവേ ട്രാക്കുകളിലെ അപകട മരണങ്ങളുടെ ഫോട്ടോ എടുത്തിരുന്ന ആ പൊലീസുകാരൻ തന്റെ മകളുടെ ചേതനയറ്റ ശരീരത്തിന്റെയും ഫോട്ടോകൾ എടുത്തിരുന്നു.
കെട്ടിത്തൂക്കിയിരുന്ന മകളുടെ ശരീരം ആരെയും കാണിക്കാതെയാണ് മുസ്തഫ കാമറയിൽ പകർത്തിയത്. ഒന്ന് രണ്ടു ചിത്രത്തിൽ ബൾക്കീസിന്റെ കഴുത്തിലെ മുറിവും മുതുകത്തെ പാടുകളും വ്യക്തമായിരുന്നു. കഴുത്തിൽ കുരുക്കിട്ട് പുറകിൽ നിന്ന് മുറുക്കിയാൽ ആ ബലപ്രയോഗത്തിൽ അക്രമിയുടെ കൈമുട്ടുകൾ മുതുകിൽ പതിയും.
സത്യത്തിലേക്ക് വിരൽ ചൂണ്ടുന്ന ആ ചിത്രങ്ങൾ എന്നെ ഏൽപ്പിച്ചു പോവുമ്പോൾ ആ ബാപ്പയുടെ കണ്ണുകളിൽ എന്നോടുള്ള വിശ്വാസം നിറഞ്ഞിരുന്നു .
അന്നുതന്നെ വൈകിട്ട് പുതുതായി ചാർജ് എടുത്ത എസ് പി ജേക്കബ് പുന്നൂസിനെ കണ്ടു വിവരങ്ങൾ പറഞ്ഞു. ബൾക്കീസിന്റെ കൊലയാളികളെ പിടിക്കുമെന്ന് ഉറപ്പു തന്നാൽ ഫോട്ടോകൾ കൈമാറാമെന്ന് അദ്ദേഹത്തോട് പറഞ്ഞു.അന്വേഷിച്ചു പറയാം എന്നായിരുന്നു മറുപടി. പിന്നീട് കേരള ഡി ജി പി ആയി റിട്ടയർ ചെയ്ത പുന്നൂസിന്റെ എസ് പി ആയിട്ടുള്ള ആദ്യ പോസ്റ്റിങ്ങ് ആയിരുന്നു അന്നത്തേത്. ചാർജ് എടുത്തു ദിവസങ്ങൾ മാത്രം കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളു.
അന്ന് രാത്രി ഞാൻ താമസിച്ചിരുന്ന വിക്ടോറിയ കോളേജ് റോഡിലെ താജ് ഹോം ലോഡ്ജിനു മുന്നിൽ രണ്ട് പൊലീസ് ജീപ്പുകൾ വന്നു. സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ എസ് പി ആയിരുന്ന സി മുരുകേശനും എസ് ഐ യും റൂമിലേക്ക് വന്നു. പുന്നൂസ് അയച്ചതായിരുന്നു അവരെ. ഫോട്ടോകളുമായി അവരോടൊപ്പം ചെല്ലാൻ ആവശ്യപ്പെട്ടു.
എസ് പി താൽക്കാലികമായി താമസിച്ചിരുന്ന പി ഡബ്ളിയു ഡി റസ്റ്റ് ഹൗസിലെ ഏഴാം നമ്പർ മുറിയിൽ വച്ച് ആ ഫോട്ടോകൾ കാണിച്ചു. എല്ലാ ഫോട്ടോകളും നോക്കിയ ശേഷം നേരത്തെ പറഞ്ഞ പരിക്കുകൾ പ്രകടമായിട്ടുള്ള മൂന്ന് ഫോട്ടോകൾ അദ്ദേഹം വാങ്ങി. പ്രതിയെ പിടി കൂടുമെന്നു ഉറപ്പും നൽകി. ആ വിവരം അന്ന് രാത്രി തന്നെ മുസ്തഫയെ അറിയിച്ചു.
ഒരാഴ്ചക്കുള്ളിൽ ബൾക്കീസിനെ കൊലപ്പെടുത്തിയ ഭർതൃ സഹോദരനെ അറസ്റ്റ് ചെയ്തു. കൊലക്കു ഉപയോഗിച്ച കയറും മറ്റും കണ്ടെടുത്തു. പട്ടാമ്പിയിലെ സഹകരണ ബാങ്കിൽ പ്രതി പണയം വച്ചിരുന്ന ബൾക്കീസിന്റെ ആഭരണങ്ങളും കണ്ടെടുത്തു.
കോളിളക്കം സൃഷ്‌ടിച്ച ബൾക്കീസിന്റെ കൊലപാതകം തെളിയിക്കാൻ സഹായിച്ചത് ആ നിർണായക ഫോട്ടോയാണ്. കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവിന് മകളുടെ നഗ്ന ശരീരത്തിന്റെ ഉൾപ്പെടെ ചിത്രങ്ങൾ വിശ്വാസത്തോടെ കൈമാറാൻ കഴിഞ്ഞത് മാധ്യമ ജീവിതത്തിലെ ഒരു അംഗീകാരമായി ഇന്നും കരുതുന്നു.
ജീവപര്യന്തം ശിക്ഷ പ്രതിക്ക് വാങ്ങിക്കൊടുക്കാൻ എസ് പി ആയിരുന്ന പുന്നൂസിനും കഴിഞ്ഞു.കൊലക്കേസ് അന്വേഷണത്തിൽ പോലും പൊലീസിനെ മാധ്യമങ്ങൾ സഹായിച്ചിരുന്നു. ഇന്ന് പറയപ്പെടാത്ത ഇത്തരം കഥകൾ ഉണ്ടാകുമോ? മാധ്യമങ്ങളെ വിശ്വാസത്തിലെടുക്കാൻ പൊലീസിനും കഴിഞ്ഞിരുന്നു. സോഴ്സ് ചോദിച്ചു മാധ്യമങ്ങളെ പേടിപ്പിക്കാൻ പൊലീസ് ശ്രമിച്ചിരുന്നില്ല. സത്യാന്വേഷണത്തിന്റെ വഴിയിൽ തിരിച്ചറിയേണ്ടവരാണ് പൊലീസും മാധ്യമങ്ങളും.
പാലക്കാട് സെഷൻസ് കോടതി അന്ന് പുറപ്പെടുവിച്ച വിധി ന്യായത്തിൽ ഫോട്ടോയുടെ കാര്യം എടുത്തു പറഞ്ഞിരുന്നു. കാരണം നിർണായകമായ ഈ ഫോട്ടോ നേരിട്ട് തനിക്കു നൽകിയത് കേരള കൗമുദി ലേഖകൻ ആണെന്ന കാര്യം ജേക്കബ് പുന്നൂസ് രേഖപ്പെടുത്തിയിരുന്നു.
അഖില നന്ദകുമാറിന്റെ കാമറയുടെ ചലനം പിന്തുടർന്ന് ഗൂഢാലോചന കണ്ടുപിടിച്ച എ ഡി ജി പി അജിത് കുമാറും ഒരു കാലത്തു പാലക്കാട് എസ് പി ആയിരുന്നു. ജേക്കബ് പുന്നൂസ് ഇരുന്ന കസേരയിൽ വൈകാതെ അദ്ദേഹവും എത്തും. ജേക്കബ് പുന്നൂസ് തെളിച്ചിട്ടുപോയ പാത ആ കസേരയിലിരുന്ന് അദ്ദേഹം കാണട്ടെ.
COMMENTS