എസ് ജഗദീഷ് ബാബു മാധ്യമപ്രവര്‍ത്തകരെ പൊലീസ് പന്തുതട്ടുന്ന കാലമാണല്ലോ ഇത്. അതിന്റെ അവസാന കണ്ണിയാണ് ഏഷ്യാനെറ്റ് ന്യൂസിലെ അഖിലാ നന്ദകുമാര്‍. നട...
എസ് ജഗദീഷ് ബാബു
മാധ്യമപ്രവര്‍ത്തകരെ പൊലീസ് പന്തുതട്ടുന്ന കാലമാണല്ലോ ഇത്. അതിന്റെ അവസാന കണ്ണിയാണ് ഏഷ്യാനെറ്റ് ന്യൂസിലെ അഖിലാ നന്ദകുമാര്‍. നട്ടെല്ലുള്ള പത്രാധിപന്മാരില്ല എന്നതാണ് ഇന്നിന്റെ മാധ്യമ രംഗം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. നട്ടെല്ലിനു പകരം വാഴപ്പിണ്ടിയുള്ളവരുടെ കസേരയ്ക്കു താഴെയിരിക്കുന്ന ജേര്‍ണലിസ്റ്റുകളെ പൊലീസ് അമ്മാനമാടുന്നു.
സി.പി രാമചന്ദ്രനെപ്പോലെയുള്ള പത്രാധിപന്മാര്‍ പാര്‍ലമെന്റിലേക്ക് കയറി ചെല്ലുമ്പോള്‍ സാക്ഷാല്‍ ഇന്ദിരാഗാന്ധി വരെ എഴുന്നേറ്റ് അവരെ അഭിവാദ്യം ചെയ്തിരുന്നൊരു കാലമുണ്ടായിരുന്നു. പത്രാധിപര്‍ കെ സുകുമാരനും കൗമുദി ബാലകൃഷ്ണനും കയറി ചെല്ലുമ്പോള്‍ എഴുന്നേറ്റാണ് മുഖ്യമന്ത്രി ഇം എം എസ് സ്വീകരിച്ചിരുന്നത്. മാതൃഭൂമി പത്രാധിപരായിരുന്ന കെ.പി കേശവമേനോനും മനോരമയുടെ പത്രാധിപരായിരുന്ന കെ.എം മാത്യുവിനും മുഖ്യമന്ത്രിമാര്‍ ഇതേ ആദരമാണ് നല്‍കിയിരുന്നത്.
പക്ഷേ, ഇന്നോ? പ്രധാനമന്ത്രിയേയും മുഖ്യമന്ത്രിയേയും കാണുമ്പോള്‍ ഇരിക്കാന്‍ പോലും ധൈര്യപ്പെടാത്ത പത്രാധിപന്മാരാണുള്ളത്. മോന്തായം വളഞ്ഞാല്‍ അറുപത്തിനാലും വളയാതെ തരമില്ലല്ലോ?പഴയ ചില ഓര്‍മകള്‍ കൂടി പറഞ്ഞിട്ടു കാര്യത്തിലേക്കു വരാം. 1984-85 കാലം. എന്റെ പത്രപ്രവര്‍ത്തനത്തിന്റെ പ്രാരംഭം. അന്ന് എം കെ ജോസഫാണ് കേരള ഡിജിപി. അദ്ദേഹത്തിനു പാലക്കാട് ധോണിയില്‍ സ്വന്തമായി ക്വാറിയുണ്ടായിരുന്നു. നാട്ടുകാര്‍ക്കു ഭീഷണിയാകുന്ന തരത്തിലായിരുന്നു പാറപൊട്ടിപ്പ്. ഇതിനെതിരേ ജനം സംഘടിച്ചു. അതറിഞ്ഞ് ഞാനും അന്നു ദേശാഭിമാനിയിലായിരുന്ന സി എല്‍ തോമസും കൂടി റിപ്പോര്‍ട്ടു ചെയ്യാനായി പോയി. ഞങ്ങളെ ക്വാറി ഉടമയുടെ ഗുണ്ടകള്‍ ആക്രമിക്കാന്‍ വന്നു. അതോടെ, ഒലവക്കോട് നിന്നു പരിചയമുള്ള സി ഐ ടി യു പ്രവര്‍ത്തകരെ ഞങ്ങള്‍ വിളിച്ചു. അവരുടെ പിന്‍ബലത്തില്‍ അവിടത്തെ പ്രശ്‌നങ്ങളെല്ലാം റിപ്പോര്‍ട്ടു ചെയ്തു.
പിന്നാലെ, ഡിജിപിയുടെ അനൗദ്യോഗിക ഉത്തരവ് പ്രകാരം ഞങ്ങള്‍ക്കെതിരേ കേസെടുത്തു. പക്ഷേ, ഡി ജിപിയുടെ സ്വന്തം പൊലീസ് ഞങ്ങളെ ഒന്ന് ചോദ്യം ചെയ്യാന്‍ പോലും വിളിച്ചില്ല. ആ കേസ് അങ്ങനെ കിടന്നു. കുറേ കാലം കഴിഞ്ഞു ഞാന്‍ കേരള കൗമുദിയുടെ തിരുവനന്തപുരം സിറ്റി ബ്യൂറോയിലേക്കു സ്ഥലം മാറി വന്നു. അങ്ങനെയിരിക്കെ, ഒരു നാള്‍ എം കെ ജോസഫിന്റെ ഫോണ്‍ വന്നു. അന്ന് അദ്ദേഹം ഡിജിപിയല്ല. കേസ് പിന്‍വലിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമസ്വാതന്ത്ര്യത്തിനു മേല്‍ കുതിരകയറുന്ന കേസ് എങ്ങുമെത്തില്ലെന്ന് അദ്ദേഹത്തിനു തോന്നിയിട്ടുണ്ടാവണം.മറ്റൊരു കേസ് എക്‌സ്‌ക്‌ളൂസീവ് വാരികയില്‍ സുപ്രീം കോടതി ജഡ്ജിയും മൂന്നു കേരള ഹൈക്കോടതി ജഡ്ജിമാരും കാസര്‍കോട്ട് ഒരു ക്രിമിനല്‍ കേസ് പ്രതിയുടെ വീട്ടില്‍ നക്ഷത്ര വിരുന്നിന് എത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്തതിനെ ചൊല്ലിയായിരുന്നു. അന്ന് അഡ്വക്കേറ്റ് ജനറല്‍ വാരികയ്ക്കും പത്രാധിപരായ എനിക്കും കാരണം കാണിക്കല്‍ നോട്ടീസ് തന്നു. ഹൈക്കോടതി വിജിലന്‍സ് വിഭാഗം വാരിക റെയ്ഡ് ചെയ്തു. റിപ്പോര്‍ട്ടു ചെയ്തതിന്റെ തെളിവു ചോദിച്ചു. ഹൈക്കോടതി ജഡ്ജിമാര്‍ കുറ്റക്കാരായ കേസായതിനാല്‍ തെളിവ് ആ കോടതി വിട്ട പൊലീസിനു കൊടുക്കാനാവില്ലെന്നും മറ്റേതെങ്കിലും സംസ്ഥാനത്തെ ഹൈക്കോടതിയില്‍ കേസെടുത്താല്‍ കൊടുത്തോളാമെന്നും പറഞ്ഞു. കേസിന്റെ കിടപ്പുവശം പിടികിട്ടിയതോടെ റെയ്ഡിനു വന്നവര്‍ വാലും ചുരുട്ടി മടങ്ങി. അടുത്ത ലക്കത്തില്‍ റെയ്ഡിനെക്കുറിച്ചും വാര്‍ത്ത കൊടുത്തു. ആ കേസിന്റെ പേരില്‍ ഒരു കടലാസു പോലും ഇന്നുവരെ വന്നിട്ടില്ല.
ഇനിയുമുണ്ട് കഥകള്‍. എക്‌സ്‌ക്‌ളൂസീവില്‍ തന്നെ ഒരു അഭിഭാഷകന്‍ ഭാര്യയെ പീഡിപ്പിച്ചതിനെക്കുറിച്ചു വാര്‍ത്ത കൊടുത്തിരുന്നു. ആ അഭിഭാഷകന്‍ എനിക്കെതിരേ മാനനഷ്ടത്തിനു കേസു കൊടുത്തു. അഡ്വ. സി പി പ്രമോദാണ് എനിക്കു വേണ്ടി വാദിച്ചത്. അദ്ദേഹം പിന്നീട് എ കെ ബാലന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ അംഗമായി. പിന്നെ അഡ്വ. ജോണ്‍ ജോണായിരുന്നു എനിക്കു വേണ്ടി വാദിച്ചത്. കേസില്‍ തുടര്‍ച്ചയായി ഹാജരായില്ല എന്ന കാരണത്താല്‍ എന്നെ അറസ്റ്റു ചെയ്യാന്‍ മന്ത്രി എ കെ ബാലന്‍ ഡിജിപിയോടു പറഞ്ഞു. അന്നത്തെ എസ് പി അജിത് കുമാറിനായിരുന്നു ചുമതല.
ഒരു വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് പൊലീസുകാര്‍ ഓഫീസിലേക്കു കയറിവന്ന് എന്ന് അറസ്റ്റുചെയ്തിരിക്കുകയാണെന്നു പറഞ്ഞു. ശരി സന്തോഷമെന്നു പറഞ്ഞ് ഞാന്‍ അവരുടെ കൂടെ പോയി. എന്നെ ഒരു ഓട്ടോറിക്ഷയില്‍ കയറ്റി സൗത്ത് പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. അവിടെ നടപടികള്‍ പരമാവധി വൈകിപ്പിച്ചു. പിറ്റേന്നു രണ്ടാം ശനിയാഴ്ചയാണ്. കരുതിക്കൂട്ടിയാണ് അന്ന് അറസ്റ്റു ചെയ്തത്. അഞ്ചു മണി കഴിഞ്ഞാല്‍ കോടതി അടയ്ക്കും. പിന്നെ, എന്നെ തിങ്കളാഴ്ച വരെ അകത്തിടാം. ഇതായിരുന്നു പദ്ധതി.അറസ്റ്റു വിവരം പത്രക്കാര്‍ അന്നത്തെ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ വിളിച്ചറിയിച്ചു. വിഎസ് നേരിട്ട് എസ് പിയെ വിളിച്ച് എന്നെ വിട്ടയ്ക്കാനും തിങ്കളാഴ്ച വേണമെങ്കില്‍ കോടതിയില്‍ ഹാജരായാല്‍ മതിയെന്നും പറഞ്ഞു.
പക്ഷേ, അറസ്റ്റു ചെയ്ത സ്ഥിതിക്ക് ഇനി കോടതിയില്‍ പോയി തീര്‍ത്താല്‍ മതിയെന്നു ഞാനും നിലപാടെടുത്തു. അങ്ങനെ ചിറ്റൂര്‍ കോടതിയിലേക്ക്. അവിടെ ചെല്ലുമ്പോള്‍ അഞ്ചു മണി കഴിയണമെന്നതായിരുന്നു പൊലീസിന്റെ നേരത്തേയുള്ള പ്‌ളാന്‍. പക്ഷേ, കോടതിയില്‍ ഏതോ പ്രധാന കേസിന്റെ വാദമായിരുന്നു. വാദം നീണ്ടുപോയിരുന്നു. കറന്റ് ഇല്ലാത്തതിനാല്‍ എമര്‍ജന്‍സി ലാമ്പ് കത്തിച്ചായിരുന്നു വാദം കേള്‍ക്കല്‍. അതു കഴിഞ്ഞ് കോടതി എന്റെ കേസ് കേട്ടു.
അറിയപ്പെടുന്ന ഒരു ജേര്‍ണലിസ്റ്റിനെ അറസ്റ്റുചെയ്യാന്‍ ഇത്രയും നാടകം വേണമായിരുന്നോ എന്നായിരുന്നു കോടതിയുടെ ആദ്യ ചോദ്യം. സമന്‍സ് തരാതെ എന്തിന് അറസ്റ്റു ചെയ്തുവെന്ന് അടുത്ത ചോദ്യം. സമന്‍സ് പതിച്ചു നടത്തുകയായിരുന്നുവെന്ന് പൊലീസ്. എവിടെ പതിച്ചുവെന്ന ചോദ്യത്തിന് എന്റെ വീട്ടില്‍ പതിച്ചുവെന്നായി പൊലീസ്. അതു പച്ചക്കള്ളമാണെന്നു ഞാന്‍ പറഞ്ഞു. എന്റെ ഓഫീസിലും വീട്ടിലും ഫോണുണ്ടായിട്ട് എന്തുകൊണ്ട് അതില്‍ വിളിച്ചു പറഞ്ഞില്ലെന്നു കൂടി ചോദിച്ചപ്പോള്‍ പൊലീസിന് ഉത്തരം മുട്ടി. ഒടുവില്‍ എന്നെ എന്റെ വക്കീലിന്റെ മാത്രം ജാമ്യത്തില്‍ കോടതി വിട്ടയയ്ക്കുകയായിരുന്നു.
അടുത്തൊരു അനുഭവം കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കുന്ന കാലത്താണ്. അതു നോര്‍ത്ത് സ്‌റ്റേഷനിലാണ്. തനിക്കും കുടുംബത്തിനുമെതിരേ പൊലീസ് കള്ളക്കേസെടുത്തതിന് ഒരു പൊലീസുകാരന്‍ തന്നെ നോര്‍ത്ത് സ്‌റ്റേഷനില്‍ സത്യാഗ്രഹമിരുന്നു. ഇതറിഞ്ഞ് ഞാനും തോമസും ഫോട്ടോഗ്രാഫര്‍ കൃഷ്ണന്‍ കുട്ടിയും സ്‌റ്റേഷനില്‍ പോയി. അന്ന് സി ഐ ഒരു എ സി ജോര്‍ജും സബ് ഇന്‍സ്‌പെക്ടര്‍ ഒരു സേവിയറുമായിരുന്നു. സത്യഗ്രഹമിരുന്നയാളുടെ ഫോട്ടോ എടുത്തതിന് കൃഷണന്‍ കുട്ടിയുടെ ചെകിട്ടിന് എസ് ഐ അടിച്ചു. ഇതോടെ, ഞങ്ങള്‍ അതു പൊലീസ് സ്റ്റേഷനാണെന്നു മറന്നു. പരസ്പരം ഉന്തും തള്ളും വരെയായി. നാട്ടുകാരും മറ്റു പത്രക്കാരും കൂടി.ഞാന്‍ പുറത്തിറങ്ങി നേരിട്ട് മുഖ്യമന്ത്രി കെ കരുണാകരനെ വിളിച്ചു. പൊലീസ് സ്റ്റേഷനാണ് വഴക്കിനൊന്നും നില്‌ക്കേണ്ടെന്നും ഒരു വെള്ളക്കടലാസില്‍ പരാതി എഴുതി എസ് പിക്കും അതിന്റെ ഒരു കോപ്പി ഡിവൈ എസ് പിക്കും കൊടുക്കാന്‍ ലീഡര്‍ നിര്‍ദ്ദേശിച്ചു. ഉടന്‍ പരിഹാരമുണ്ടാവുമെന്നു പറഞ്ഞു. കൃത്യം ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ എസ് ഐക്ക് സസ്‌പെന്‍ഷന്‍ ഉത്തരവിന്റെ ഫാക്‌സ് സന്ദേശമെത്തി.
ഇത്രയും പറഞ്ഞത് പൊലീസിനെ മാധ്യമങ്ങള്‍ ഭയക്കേണ്ടതില്ലെന്ന് ഓര്‍മിപ്പിക്കാനാണ്. നമ്മുടെ ഭാഗം ശരിയാണെങ്കില്‍ ഒരു പൊലീസുകാരനും മെക്കിട്ടു കയറാനാവില്ല. അതിനപ്പുറം ഭരണത്തിലിരിക്കുന്നവര്‍ക്കും മാധ്യമപ്രവര്‍ത്തകരെക്കുറിച്ചു ബോധ്യം വേണം. അതു നാം എഴുതുന്ന വാര്‍ത്തയിലെ സത്യസന്ധതയിലൂടെ ആയിരിക്കുകയും വേണം.
വാര്‍ത്തയുടെ പേരില്‍ പൊലീസ് വിളിച്ചാല്‍ സ്റ്റേഷനില്‍ പോയി പഞ്ചപുച്ഛമടക്കി നില്‌ക്കേണ്ട ഒരു കാര്യവുമില്ല. തെളിവു ശേഖരിക്കണമെങ്കില്‍ പൊലീസ് ഇങ്ങോട്ട് വരട്ടെയെന്നു പറയാന്‍ പത്രാധിപന്മാര്‍ക്കും റിപ്പോര്‍ട്ടര്‍മാര്‍ക്കും കഴിയണം. ഏഷ്യാനെറ്റിലെ അഖില നന്ദകുമാറിനെയും അബ്ജോദ് വര്‍ഗീസും മനോരമയിലെ ജയചന്ദ്രന്‍ ഇലങ്കത്തും സീനിയര്‍ ജേണലിസ്റ്റുകളാണ്. ഇവരെക്കുറിച്ച് പരാതി ലഭിച്ചാല്‍ അന്വേഷിക്കാനും നടപടി എടുക്കാനും പൊലീസിന് കോടതിയുടെ അനുമതി വേണ്ടിവരും. (സാധാരണ പൗരനുള്ളതില്‍ കൂടുതല്‍ ഒരു അവകാശവും പത്രക്കാര്‍ക്ക് ഇന്ത്യന്‍ ഭരണഘടന അനുവദിച്ചുകൊടുത്തിട്ടില്ലെന്ന കാര്യം ഓര്‍മയില്‍ വച്ചുകൊണ്ടു തന്നെയാണ് ഇതു പറയുന്നത്.) ഇക്കാര്യം പൊലീസിന്റെ തലപ്പത്തുള്ളവരെ അറിയിക്കാനുള്ള തന്റേടമാണ് പത്രാധിപന്മാര്‍ കാണിക്കേണ്ടത്. ഏഷ്യാനെറ്റിന്റെ എക്സിക്യൂട്ടീവ് എഡിറ്റര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇത്തരത്തില്‍ പൊലീസ് ചോദ്യം ചെയ്യല്‍ നേരിടുകയാണെന്നത്. കമ്മ്യൂണിസ്റ്റുകള്‍ എന്നവകാശപ്പെടുന്നവരുടെ സര്‍ക്കാരിന്റെ കാലത്താണ് ഇതൊക്കെ സംഭവിക്കുന്നതെന്നതാണ് ലജ്ജാകരം. സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനും തെളിവുണ്ടെങ്കില്‍ വാര്‍ത്തകള്‍ കൊടുക്കാനും മാധ്യമങ്ങള്‍ക്ക് പൊലീസിന്റെ എന്നല്ല, കോടതിയുടെ പോലും തീട്ടൂരം വേണ്ട.
ഇരിക്കാന്‍ പറഞ്ഞപ്പോള്‍ കിടക്കുന്ന മനോഭാവം കാണിച്ചപ്പോഴാണ് കേരളത്തിലെ മാധ്യമങ്ങള്‍ അടിമകളായി മാറിയത്. ''കടക്കു പുറത്ത്'' എന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ പത്രസമ്മേളനങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള നട്ടെല്ല് പത്രപ്രവര്‍ത്തകര്‍ക്ക് വേണമായിരുന്നു. ആ മുഖ്യമന്ത്രിയുടെ വാര്‍ത്തകള്‍ കൊടുക്കില്ലെന്ന നിലപാട് പത്രാധിപന്മാരും സ്വീകരിക്കേണ്ടതായിരുന്നു. കേരള രൂപീകരണത്തിനു ശേഷം എല്ലാ മുഖ്യമന്ത്രിമാരും മാധ്യമങ്ങളെക്കണ്ട് ആഴ്ചതോറും കാബിനറ്റ് ബ്രീഫിംഗ് നടത്തിയിരുന്നു. ഇ.എം.എസും പി.കെ.വിയും സി. അച്യുതമേനോനും ലീഡര്‍ കെ. കരുണാകരനും എ.കെ ആന്റണിയും ഉമ്മന്‍ചാണ്ടിയും വി.എസും ഉള്‍പ്പെടെയുള്ളവര്‍ നടത്തിയിരുന്ന കാബിനെറ്റ് ബ്രീഫിംഗാണ് പിണറായി വേണ്ടെന്നുവച്ചത്. കാണണമെന്ന് തോന്നുമ്പോള്‍ മാധ്യമങ്ങളെ കാണാം എന്നായിരുന്നു മുഖ്യമന്ത്രിയുടേയും പാര്‍ട്ടിയുടേയും നിലപാട്.
എന്നാല്‍, അറം പറ്റിയതുപോലെ 2018 ലെ പ്രളയകാലത്ത് എല്ലാ ദിവസവും മുഖ്യമന്ത്രിക്ക് മാധ്യമങ്ങളെ കാണേണ്ടിവന്നു. കോവിഡ് വന്നതോടെ ഒരു വര്‍ഷം നിരന്തരം മാധ്യമങ്ങളെ കണ്ട് ആ മുഖ്യന്‍ രക്ഷകവേഷമണിഞ്ഞു. ഒരു മണിക്കൂര്‍ വാര്‍ത്താ സമ്മേളനങ്ങളില്‍ അവസാനത്തെ 10 മിനുട്ട് എഴുതിക്കൊടുക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി മൈക്ക് ഓഫാക്കി അദ്ദേഹം സ്ഥലം വിട്ടു. ഡിസാസ്റ്റര്‍ മാനേജ്മന്റ് നിയമം ഉണ്ടെന്ന് ഭയന്ന് തലസ്ഥാനത്തെ മാധ്യമ പ്രവര്‍ത്തകര്‍ ഒരു വര്‍ഷം ചോദ്യങ്ങളേ ചോദിച്ചില്ല. അതിന്റെ ഫലമായിരുന്നു രണ്ടാം പിണറായി സര്‍ക്കാരിന്റെ വരവിന് വഴിമരുന്നിട്ടത്. കോവിഡ് കാലത്തെ മനുഷ്യരുടെ അവസ്ഥയെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ ഒരു മാധ്യമവും മിനക്കെട്ടില്ല. പ്രവാസികളുടെ മരണത്തെക്കുറിച്ച് മാധ്യമം പത്രം റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരിലാണ് മന്ത്രിയായിരുന്ന കെ.ടി ജലീല്‍ യുഎഇ ഭരണാധികാരിക്ക് മാധ്യമത്തിനെതിരെ പരാതി നല്‍കിയത്. ആ സംഭവം പുറത്തുവന്നപ്പോള്‍ വിവാദമായി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാമെന്ന് മുഖ്യന്‍ നല്‍കിയ ഉറപ്പ് എന്തായെന്ന് മാധ്യമം പോലും പറയുന്നില്ല.ഒന്നാം പിണറായി സര്‍ക്കാരിന്റെ തുടക്കത്തില്‍ ഹൈക്കോടതിയിലെ അഭിഭാഷകര്‍ മാധ്യമ പ്രവര്‍ത്തരെ ആക്രമിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ മുഹമ്മദ് കമ്മിഷനെ നിയോഗിച്ചു. ഒന്നര കോടിയിലേറെ രൂപ ചെലവിട്ട ആ അന്വേണ റിപ്പോര്‍ട്ട് എന്തായെന്നും ആര്‍ക്കുമറിയില്ല. മംഗളം ചാനല്‍ നടത്തിയ ഹണി ട്രാപ്പ് ഓപ്പറേഷന്റെ ഫലമായി മന്ത്രിയായിരുന്ന എ.കെ ശശീന്ദ്രന്‍ കുറച്ച് സമയത്തേക്ക് രാജിവെക്കേണ്ടി വന്നു. ആ വാര്‍ത്തയുടെ പേരില്‍ നിരപരാധികളായ പത്രപ്രവര്‍ത്തകരെപ്പോലും സര്‍ക്കാര്‍ ജയിലിലടച്ചു. മംഗളം ചാനല്‍ ചെയ്തത് ധാര്‍മ്മികമായി തെറ്റായിരുന്നെങ്കിലും മന്ത്രിയുടെ പേരില്‍ ഒരു നടപടിയും ഉണ്ടായില്ല. ഈ സംഭവത്തിലും ഒരു കമ്മിഷനെ നിയോഗിച്ചു. ഈ ഘട്ടത്തിലെല്ലാം കേരളത്തിലെ മാധ്യമങ്ങള്‍ കുറ്റകരമായ മൗനമാണ് പുലര്‍ത്തിയത്.ചാനല്‍ ചര്‍ച്ചകളിലെ ചോദ്യങ്ങളില്‍ പ്രതിഷേധിച്ച് ഒരു ഘട്ടത്തില്‍ ബിജെപിയും പിന്നീട് സിപിഎമ്മും ഏഷ്യാനെറ്റ് ബഹിഷ്‌കരിച്ചു. പിന്നീട് ആ ബഹിഷ്‌കരണം വിനു വി ജോണ്‍ അവതരിപ്പിക്കുന്ന ചര്‍ച്ചകള്‍ക്കുമാത്രമായി ചുരുങ്ങി. കണ്ണൂരിലെ പോക്സോ കേസ് റിപ്പോര്‍ട്ട് ചെയ്തപ്പോഴാണ് ഇരയായ പെണ്‍കുട്ടിക്ക് പകരം മുഖം മറച്ച് മറ്റൊരാളെ ഇരുത്തി എന്ന വിഷയം ഉയര്‍ത്തിക്കൊണ്ട് ഏഷ്യാനെറ്റിനെതിരെ സിപിഎം യുദ്ധപ്രഖ്യാപനം നടത്തിയത്. ഈ സംഭവങ്ങളുടെ അവസാനത്തെ ഇരകളാണ് അഖിലാ നന്ദകുമാറും അബ്ജോദും ഉള്‍പ്പെടെയുള്ളവര്‍. ചെറുത്തുനില്‍ക്കണ്ട സമയത്ത് എതിര്‍ക്കാതെ, വൈകിയാണെങ്കിലും ഏഷ്യാനെറ്റ് മിണ്ടിത്തുടങ്ങാന്‍ തീരുമാനിച്ചത് നന്നായി.
മാധ്യമപ്രവര്‍ത്തനത്തെക്കുറിച്ച് ആധികാരികമായി സംസാരിക്കാനും ഇടപെടാനും കഴിയുന്ന പത്രാധിപന്മാര്‍ എല്ലാ സ്ഥാപനങ്ങളിളും ഉണ്ടാവണം. ഇംഗ്ലീഷ് പത്രങ്ങളില്‍പ്പോലും അത്തരം പ്രഗത്ഭരായ ആളുകള്‍ ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം. മോദി സര്‍ക്കാരിനെതിരെ എഴുതിയതിന്റെ പേരില്‍ പുറത്താക്കപ്പെട്ട ഇ പി ഡ്ബ്ല്യുവിലെ പത്രാധിപരായിരുന്ന പരഞ്ജോയ് ഗുഹ താകുര്‍ത്തയുടെ അനുഭവമാണ് ഡല്‍ഹിയിലെ പത്രാധിപന്മാരെ ഭയപ്പെടുത്തുന്നത്. മാധ്യമ സ്വാതന്ത്യത്തിനുവേണ്ടി ധീരമായ നിലപാടെടുക്കുന്ന ടെലിഗ്രാഫ് പത്രത്തിന്റെ എഡിറ്റര്‍ ആര്‍ രാജഗോപാലിനെ പോലെയുള്ളവരാണ് ഇന്ന് കേരളത്തിലെ മാധ്യമങ്ങള്‍ക്കു വേണ്ടത്.Keywords: Kerala, Media, Journalists, S Jagadeesh Babu
COMMENTS