എസ് ജഗദീഷ് ബാബു അടിയന്തരാവസ്ഥക്കാലത്തെ ഓര്‍മിപ്പിക്കുന്ന മാധ്യമവേട്ട നേരിടുന്ന നമ്മുടെ മാധ്യമസുഹൃത്തുക്കള്‍ക്ക് ഓര്‍ത്തുവയ്ക്കാന്‍ ചിലതു കൂട...
എസ് ജഗദീഷ് ബാബു
അടിയന്തരാവസ്ഥക്കാലത്തെ ഓര്‍മിപ്പിക്കുന്ന മാധ്യമവേട്ട നേരിടുന്ന നമ്മുടെ മാധ്യമസുഹൃത്തുക്കള്‍ക്ക് ഓര്‍ത്തുവയ്ക്കാന്‍ ചിലതു കൂടി പറയുകയാണ്. അങ്ങനെ വേട്ടയാടപ്പെടേണ്ടവരല്ല ജനാധിപത്യത്തിന്റെ കാവല്‍ മാലാഖമാരായ മാധ്യമപ്രവര്‍ത്തകര്‍.
മാതൃഭൂമി പത്രത്തിന്റെ രേഖയില്‍ പോലും പേരില്ലാതിരുന്ന ഒരു ലേഖകന്‍ എഴുതിയ റിപ്പോര്‍ട്ടിന്റെ പേരില്‍ പത്രത്തിന്റെ തൃശൂര്‍ ഓഫീസ് ആക്രമിക്കപ്പെട്ട ഒരു കാലമുണ്ട്. തൃശൂര്‍ കേരള വര്‍മ്മ കോളേജിലെ കെ എസ് യു വിദ്യാര്‍ഥികള്‍ ആയിരുന്നു മാതൃഭൂമി എറിഞ്ഞു തകര്‍ത്തത്.
ദിവസവേതനക്കാരനായി അന്ന് പത്രത്തില്‍ ജോലി ചെയ്തിരുന്ന സി എ കൃഷ്ണന്‍ ആയിരുന്നു വിവാദ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. വാര്‍ത്ത കെ എസ് യുക്കാരെ വല്ലാതെ ചൊടിപ്പിച്ചു.
പ്രമുഖ പത്രപ്രവര്‍ത്തകന്‍ മാധവന്‍ നമ്പ്യാരാണ് അന്ന് മാതൃഭൂമി തൃശൂര്‍ ബ്യൂറോ ചീഫ്. വി പി രാമചന്ദ്രന്‍ എന്ന വി പി ആര്‍ ആയിരുന്നു മാതൃഭൂമി പത്രാധിപര്‍. കേരള വര്‍മ്മ കോളേജിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ കഞ്ചാവ് ഉപയോഗം വ്യാപകമെന്നതായിരുന്നു തെളിവു സഹിതമുള്ള വാര്‍ത്ത.
കല്ലേറ് കഴിഞ്ഞു വിദ്യാര്‍ഥികള്‍ മടങ്ങിയപ്പോള്‍, പേടിച്ചിരുന്നു കൃഷ്ണനെ നമ്പ്യാര്‍ അടുത്തേക്ക് വിളിച്ചു. നാളെ മുതല്‍ ജോലിക്കു വരേണ്ടെന്നു പറയുമെന്ന് ഭയന്നു നിന്ന കൃഷ്ണനെ തോളില്‍ തട്ടി അഭിനന്ദിച്ചുകൊണ്ട് നമ്പ്യാര്‍ പറഞ്ഞു, ഇപ്പോഴാണ് നീ ഒരു പത്രപ്രവര്‍ത്തകനായത്. വാര്‍ത്ത സത്യമെന്നതിന് തെളിവാണ് ഈ കല്ലേറ്.തൊട്ടു പിന്നാലെ, അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണി നേരിട്ട് വിളിച്ചു കല്ലേറിന്റെ പേരില്‍ ക്ഷമ ചോദിച്ചു. പത്രാധിപര്‍ വി പി ആറിന്റെ അഭിനന്ദനവും പിന്നാലെ എത്തി.
ആവേശം കയറിയ കൃഷ്ണന്‍ പിന്നീട് റിപ്പോര്‍ട്ട് ചെയ്തത് അന്തിക്കാട്ട് നടന്ന നക്‌സലുകളുടെ രഹസ്യ യോഗമായിരുന്നു. ഒളിവിലായിരുന്ന കെ വേണു അന്ന് യോഗത്തില്‍ പ്രസംഗിച്ചിരുന്നു.
സംഭവത്തിന്റെ വിശദാംശങ്ങള്‍ അറിയാന്‍ അന്നത്തെ ഡി ജി പി മാതൃഭൂമിയുടെ തൃശൂര്‍ ഓഫീസില്‍ വിളിച്ചു. ഫലമില്ലെന്നു കണ്ടപ്പോള്‍ ക്ലാസ് മേറ്റ് കൂടി ആയ വി പി ആറിനെ പൊലീസ് മേധാവി വിളിച്ചു. സോഴ്‌സ് ഏതെന്നറിയാനുളള അഭ്യര്‍ത്ഥനയായിരുന്നു ഡി ജി പി നടത്തിയത്. പക്ഷേ, പത്രപ്രവര്‍ത്തകന്റെ സ്വാതന്ത്ര്യം അടിയറ വയ്ക്കാനാവില്ലെന്ന വി പി ആറിന്റെ നിലപാടിനു മുന്നില്‍ ഡിജിപിക്കു സലാം പറയേണ്ടിവന്നു.
ഏഷ്യാനെറ്റിലെ അഖിലക്കും അബ്ജ്യോതിനും മനോരമയിലെ ജയചന്ദ്രന്‍ ഇലങ്കത്തിനും നല്‍കിയതുപോലുള്ള സമ്മന്‍സോ ഭീഷണിയോ അന്നില്ലായിരുന്നു. പത്രം ഓഫീസില്‍ സ്വന്തം പാര്‍ട്ടിയിലെ കുട്ടിത്തരങ്ങള്‍ നടത്തിയ ആക്രമണത്തിന്റെ പേരില്‍ ക്ഷമ ചോദിച്ച മുഖ്യമന്ത്രി, സോഴ്‌സ് അറിയാന്‍ അപേക്ഷിച്ച ഡി ജി പി. പേ റോളില്‍ പേരില്ലാതിരുന്നിട്ടും പ്രാദേശിക ലേഖകന്‍ ആയിരുന്ന സി എ കൃഷ്ണനെ സംരക്ഷിച്ച ബ്യൂറോ ചീഫും പത്രാധിപരും...മാധ്യമരംഗത്തും ഭരണത്തിലും പൊലീസിലും ഉണ്ടായിരുന്ന അന്തസ്സിന്റെയും പാരസ്പര്യത്തിന്റെയും കാലട്ടം. ഇതേ കൃഷ്ണന്‍ പിന്നീട് കെ കരുണാകരന്‍ മുഖ്യമന്ത്രിയായപ്പോള്‍ പ്രൈവറ്റ് സെക്രട്ടറിയായി. കാര്‍ ഡ്രൈവറെ അകാരണമായി കരുണാകരന്‍ ശിക്ഷിച്ചതില്‍ പ്രതിഷേധിച്ചു ആ ജോലി ഉപേക്ഷിച്ച് ഇറങ്ങിപ്പോരുകയായിരുന്നു കൃഷ്ണന്‍.
ശ്രീധരേട്ടന്‍ പത്രാധിപര്‍ ആയിരിക്കെ തൃശൂര്‍ എക്‌സ്പ്രസ്സിന്റെ ലേഖകനായി പാലക്കാടും തിരുവനന്തപുരത്തും പ്രവര്‍ത്തിച്ചു. സുബ്രമണ്യന്‍ സ്വാമി എക്‌സ്പ്രസ്സ് ഏറ്റടുത്തപ്പോള്‍ എക്‌സ്പ്രസ്സിനോടും സലാം പറഞ്ഞു.
എം എസ് മണിയുടെ പത്രാധിപത്യത്തില്‍ കലാകൗമുദിയിലും കേരള കൗമുദിയിലും തൃശൂര്‍ ബ്യൂറോ ചീഫായി. മന്ത്രി എം വി ഗംഗാധരന്റെ രാജിക്കിടയാക്കിയ പൈപ്പ് കുംഭകോണം ഉള്‍പ്പെടെ എത്രയോ സ്‌കൂപ്പുകള്‍.
ഞാന്‍ പാലക്കാട് എത്തുമ്പോള്‍ കൃഷ്ണനും ദീപികയിലെ അബ്ദുള്ളക്കുട്ടിയും പത്ര രംഗത്തെ റിബലുകളായിരുന്നു. മാതൃഭൂമിയിലെ എന്‍ പി രാജേന്ദ്രനും മനോരമയിലെ ആന്‍ഡ്രൂസും ഞാനും ആ സംഘത്തില്‍ ചേര്‍ന്നതോടെ ഞങ്ങളായി ഔദ്യോഗിക പക്ഷം.
ജില്ലാ കളക്ടറേയും എസ് പി യെയും ഒന്നും ഞങ്ങള്‍ അങ്ങോട്ട് വിളിക്കുകയോ കാണുകയോ ചെയ്തില്ല. താഴേതട്ടില്‍ നിന്ന് മുകളറ്റം വരെ ഞങ്ങള്‍ക്കു സോഴ്‌സുകളുണ്ടായിരുന്നു. മുകളില്‍ ഉള്ളവര്‍ മറച്ചുവച്ചതെല്ലാം താഴേ തട്ടിലുള്ളവരിലൂടെ പുറത്തു കൊണ്ടുവന്നു.
അകമലവാരം മരം കൊള്ള, പറമ്പികുളത്തെ ആനവേട്ട, നെല്ലിയാമ്പതിയിലെ മരം വെട്ട്, അട്ടപ്പാടി മുള്ളിയിലെ ചന്ദനക്കൊള്ള, സൈലന്റ് വാലിയിലെ മൃഗവേട്ട, അനധികൃത ചന്ദന ഫാക്ടറ്റികള്‍ തുടങ്ങി എത്ര എത്ര അന്വേഷണ റിപ്പോര്‍ട്ടുകള്‍.മന്ത്രിമാരുടെയും ഉന്നതരുടെയും ഉറക്കം കെടുത്തിയ ഈ വാര്‍ത്തകളുടെ സോഴ്‌സ് അന്വേഷിച്ച് ആരും ഇന്നുവരെ വന്നിട്ടില്ല. പത്രാധിപന്മാരോടെന്നല്ല, ഭാര്യയോടു പോലും വാര്‍ത്തയുടെ ഉറവിടം പറയാന്‍ പാടില്ല. കാരണം പത്രപ്രവര്‍ത്തകന്‍ അവന്റെ സോഴ്‌സിനോട് അത്രമേല്‍ കടപ്പെട്ടിരിക്കുന്നു. അവരെ അവന് ഒരിക്കലും ഒറ്റുകൊടുക്കാനാവില്ല. ആ മാധ്യമസ്വാതന്ത്ര്യത്തിലേക്ക് ഒരു പൊലീസുകാരനും കൈവയ്ക്കാനുമാവില്ല. അത് അനുവദിക്കാനുമാവില്ല.
COMMENTS