തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെ മുൻ മുഖ്യമന്ത്രിയ...
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ്റെ വീട്ടിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തുന്ന പരിശോധനയിൽ ദുരൂഹത ആരോപിച്ച് സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണൻ്റെ മകൻ ബിനീഷ് കോടിയേരി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ബിനീഷ് കോടിയേരി ഗുരുതരമായ രാഷ്ട്രീയ ആരോപണം ഉയർത്തിയത്.
"മുഖ്യമന്ത്രി ഇന്നലെ പ്രധാനമന്ത്രിയെ കണ്ടു, ഇന്ന് സഖാവ് പിണറായിയുടെ വീട്ടിൽ ഇ.ഡി റെയ്ഡ്" എന്ന് ബിനീഷ് ഫെയ്സ്ബുക്കിൽ കുറിച്ചു. ഡൽഹിയിലെ കൂടിക്കാഴ്ചയും കേരളത്തിലെ ഇ.ഡി നടപടിയും തമ്മിൽ വ്യക്തമായ ബന്ധമുണ്ടെന്നും ഇതിന് പിന്നിൽ രാഷ്ട്രീയ ഒത്തുകളിയുണ്ടെന്നുമാണ് പോസ്റ്റ് വ്യക്തമാക്കുന്നത്.
കേരളത്തിൽ പുതിയ യു.ഡി.എഫ് സർക്കാർ അധികാരമേറ്റ ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ആദ്യ ഔദ്യോഗിക കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെയാണ് ഈ റെയ്ഡ് നടക്കുന്നത്. സംസ്ഥാനത്തിൻ്റെ വികസന കാര്യങ്ങൾ ചർച്ച ചെയ്യാനാണ് കൂടിക്കാഴ്ചയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നെങ്കിലും, പ്രതിപക്ഷ നേതാവിനെ ലക്ഷ്യമിട്ടുള്ള കേന്ദ്ര ഏജൻസികളുടെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നാണ് എൽ.ഡി.എഫ് കേന്ദ്രങ്ങളുടെ ആക്ഷേപം. ബിനീഷ് കോടിയേരിയുടെ പോസ്റ്റ് ഇതിനകം തന്നെ സോഷ്യൽ മീഡിയയിലും രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചർച്ചയായി മാറിയിട്ടുണ്ട്.
Key Words : ED Raid, Bineesh Kodiyeri, V.D. Satheesan, Prime Minister Narendra Modi

COMMENTS