ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായതോടെ ആഗോള തലത്തിലുണ്ടായ വിലക്കയറ്റം കണക്കിലെടുത്ത് രാജ്യത്തെ അവശ്യമരുന്നുകളുടെ വില 20 ശതമാനം വരെ വർധി...
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായതോടെ ആഗോള തലത്തിലുണ്ടായ വിലക്കയറ്റം കണക്കിലെടുത്ത് രാജ്യത്തെ അവശ്യമരുന്നുകളുടെ വില 20 ശതമാനം വരെ വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റിയാണ് ഇതുസംബന്ധിച്ച അനുമതി നൽകിയത്. ജീവിതശൈലീ രോഗങ്ങൾക്കും ഗുരുതര രോഗങ്ങൾക്കുമുള്ള മരുന്നുകൾക്ക് വില കൂടുന്നത് സാധാരണക്കാർക്ക് കനത്ത തിരിച്ചടിയാകും.
പശ്ചിമേഷ്യൻ സംഘർഷം കാരണം അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതി തടസ്സപ്പെട്ടതും ഗതാഗത ചെലവ് വർധിച്ചതുമാണ് മരുന്ന് വില ഉയരാൻ പ്രധാന കാരണമായത്. വേദനസംഹാരികൾ, ആന്റിബയോട്ടിക്കുകൾ, പ്രമേഹം, ഹൃദ്രോഗം, രക്താതിമർദ്ദം, ക്യാൻസർ എന്നിവയ്ക്കുള്ള എണ്ണൂറോളം മരുന്നുകളുടെ വില ഇതോടെ വർധിക്കും. മരുന്നു നിർമ്മാണത്തിനുള്ള അസംസ്കൃത വസ്തുക്കളായ ആക്ടീവ് ഫാർമസ്യൂട്ടിക്കൽ ചേരുവകളുടെ (എപിഐ) വില ഉയർത്തി ആഭ്യന്തരമായി എപിഐ നിർമിക്കാനുള്ള കീ സ്റ്റാർട്ടിങ് മെറ്റീരിയലുകളും ലായകങ്ങളും സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിൽനിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ട്. ഇവ ഹോർമുസ് കടലിടുക്ക് വഴിയാണ് എത്തിക്കുക. ഹോർമുസ് കടലിടുക്കിലെ പ്രശ്നങ്ങൾ ആഗോള മരുന്ന് വിപണിയെയും ഇന്ത്യയിലേക്കുള്ള അസംസ്കൃത മരുന്നിന്റെ ചരക്ക് നീക്കത്തെയും ഗുരുതരമായി ബാധിച്ചു.
മരുന്നു നിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കളുടെ വില വർധന, കയറ്റുമതിയിലെ ഇടിവ് എന്നിവ മരുന്നു കമ്പനികളെ നഷ്ടത്തിലാക്കുന്നുവെന്ന ഫാർമസ്യൂട്ടിക്കൽസ് എക്സ്പോർട്ട് പ്രമോഷൻ കൗൺസിലിൻ്റെ റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിലാണ് നടപടി. 3 മാസത്തേക്ക് വില വർധിപ്പിക്കുന്നതിനുള്ള ശുപാർശയാണ് മന്ത്രാലയം പരിഗണിക്കുന്നത്.
Key Words : War, Iran War, Middle East Crisis, Medicine Price Hike

COMMENTS