ഇസ്ലാമാബാദ്: ആഴ്ചകളായി തുടരുന്ന യുഎസ് – ഇറാൻ സൈനിക സംഘർഷം അവസാനിപ്പിക്കാൻ പാക്കിസ്ഥാന്റെ നേതൃത്വത്തിൽ നിർണ്ണായക നീക്കം. ഇരു രാജ്യങ്ങളും തമ്മ...
ഇസ്ലാമാബാദ്: ആഴ്ചകളായി തുടരുന്ന യുഎസ് – ഇറാൻ സൈനിക സംഘർഷം അവസാനിപ്പിക്കാൻ പാക്കിസ്ഥാന്റെ നേതൃത്വത്തിൽ നിർണ്ണായക നീക്കം. ഇരു രാജ്യങ്ങളും തമ്മിലുള്ള ശത്രുത അവസാനിപ്പിക്കുന്നതിനായി പാക്കിസ്ഥാൻ തയ്യാറാക്കിയ 'ഇസ്ലാമാബാദ് അക്കോർഡ്' എന്ന സമാധാന കരാറിന്റെ കരട് അമേരിക്കയ്ക്കും ഇറാനും കൈമാറിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പാക്കിസ്ഥാൻ മുന്നോട്ടുവെച്ച സമാധാന പദ്ധതിയിൽ പ്രധാനമായും നാല് കാര്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്: ഇരു രാജ്യങ്ങളും സൈനിക നീക്കങ്ങൾ ഉടനടി അവസാനിപ്പിക്കുക, ലോകത്തെ പ്രധാന എണ്ണക്കടത്ത് പാതയായ സ്ട്രെയിറ്റ് ഓഫ് ഹോർമുസിലെ ഉപരോധം നീക്കുക, സംഘർഷ മേഖലകളിൽ നിന്ന് സൈനികരെ പിൻവലിക്കുക, തർക്കവിഷയങ്ങളിൽ പരിഹാരം കാണാൻ ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ നേരിട്ട് ചർച്ച നടത്തുക എന്നിവയാണ് നാല് ആവശ്യങ്ങൾ.
പാക് വിദേശകാര്യ മന്തിയുടെ നേതൃത്വത്തിലുള്ള സംഘം ടെഹ്‌റാനിലും വാഷിംഗ്ടണിലും ചർച്ചകൾ നടത്തിവരികയാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചർച്ചകൾ പുരോഗമിക്കുന്നതായി സൂചന നൽകിയെങ്കിലും, ഇറാൻ ഇതിനോട് പൂർണ്ണമായി യോജിച്ചിട്ടില്ല. തങ്ങളുടെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യം വെച്ചുള്ള ആക്രമണം അമേരിക്ക അവസാനിപ്പിക്കണമെന്നാണ് ഇറാന്റെ പ്രധാന ആവശ്യം.
അതേസമയം, പാക്കിസ്ഥാൻ നൽകിയ ഈ കരാറിൽ വരും മണിക്കൂറുകളിൽ തീരുമാനമുണ്ടാകുമെന്നാണ് നയതന്ത്ര വിദഗ്ധർ പ്രതീക്ഷിക്കുന്നത്. ചർച്ചകൾ വിജയിച്ചാൽ പശ്ചിമേഷ്യയിലെ വലിയൊരു യുദ്ധഭീതിക്ക് അത് അറുതി വരുത്തും.
Key Words : US-Iran conflict, Pakistan, Peace Talks, 'Islamabad Accord'

COMMENTS