ഉധംപുർ: ജമ്മു കശ്മീരിലെ ഉധംപുർ ജില്ലയിൽ യാത്രാ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 20 പേർ മരിച്ചു. തിങ്കളാഴ്ച ഉച്ചയോടെ രാംനഗറിൽ നിന്ന് ഉധംപുരിലേക്ക് വ...
ഉധംപുർ: ജമ്മു കശ്മീരിലെ ഉധംപുർ ജില്ലയിൽ യാത്രാ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 20 പേർ മരിച്ചു. തിങ്കളാഴ്ച ഉച്ചയോടെ രാംനഗറിൽ നിന്ന് ഉധംപുരിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ 36 പേർക്ക് പരിക്കേറ്റു. ഇതിൽ പലരുടെയും നില അതീവ ഗുരുതരമാണ്
കാനോട്ട് ഗ്രാമത്തിന് സമീപമുള്ള മലയോര പാതയിലെ കുത്തനെയുള്ള വളവിൽ വെച്ച് ഡ്രൈവർക്ക് നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമായത്. ഏകദേശം 100 അടി താഴ്ചയുള്ള പാറക്കെട്ടിലൂടെ താഴെയുള്ള റോഡിലേക്കാണ് ബസ് പതിച്ചത്. താഴെയുള്ള റോഡിലൂടെ പോവുകയായിരുന്ന ഒരു ഓട്ടോറിക്ഷയ്ക്ക് മുകളിലേക്കാണ് ബസ് വീണതെന്നും ഓട്ടോയിലുണ്ടായിരുന്നവർക്കും പരിക്കേറ്റിട്ടുണ്ടെന്നും ഉധംപുർ-റിയാസി റേഞ്ച് ഡിഐജി ശിവ് കുമാർ ശർമ്മ അറിയിച്ചു.
കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്, ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ എന്നിവർ സംഭവത്തിൽ വൻ ഞെട്ടലും ദുഃഖവും രേഖപ്പെടുത്തി. ജില്ലാ ഭരണകൂടം, പൊലീസ്, എസ്.ഡി.ആർ.എഫ് എന്നിവരുടെ നേതൃത്വത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം നടത്തി. ഗുരുതരമായി പരിക്കേറ്റവരെ വിദഗ്ധ ചികിത്സയ്ക്കായി എയർലിഫ്റ്റ് ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.
നിലവിൽ പരിക്കേറ്റവർ ഉധംപുർ ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അപകടസ്ഥലത്തുനിന്നും മൃതദേഹങ്ങൾ പുറത്തെടുക്കാനുള്ള നടപടികൾ പൂർത്തിയായി വരികയാണെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ. സഞ്ജീവ് ഗുപ്ത അറിയിച്ചു.
Key Words : Tragic Accident, Jammu and Kashmir, Bus Accident

COMMENTS