തിരുവനന്തപുരം: തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലുണ്ടായ സ്ഫോടനത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അ...
തിരുവനന്തപുരം: തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലുണ്ടായ സ്ഫോടനത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് ഓൺലൈനായി ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് ഈ സുപ്രധാന തീരുമാനമെടുത്തത്.
റിട്ട. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ ഏകാംഗ കമ്മീഷനായി ദുരന്തത്തെക്കുറിച്ച് അന്വേഷിക്കും. തൃശ്ശൂർ പൂരത്തിന് മുന്നോടിയായി പടക്കങ്ങൾ നിർമ്മിക്കുന്നതിനിടെയുണ്ടായ ഈ സ്ഫോടനത്തിൽ ഇതുവരെ 13 പേർ മരണപ്പെട്ടതായാണ് റിപ്പോർട്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
അതേസമയം, അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് 14 ലക്ഷം രൂപ വീതം ധനസഹായം നൽകും. ഇതിൽ 4 ലക്ഷം രൂപ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ (SDRF) നിന്നും 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുമാണ് അനുവദിക്കുക.
പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് 2 ലക്ഷം രൂപ വീതം അടിയന്തര സഹായം നൽകുന്നതിനൊപ്പം 6 മാസത്തെ ചികിത്സാ ചെലവ് സർക്കാർ വഹിക്കാനും തീരുമാനമായി. മുണ്ടത്തിക്കോട് സ്ഫോടനത്തെ സവിശേഷ ദുരന്തമായി (Special State Disaster) പ്രഖ്യാപിക്കാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് മന്ത്രിസഭ നിർദേശം നൽകി.
അതേസമയം, വെടിക്കെട്ടപകടത്തിൽ മരണപ്പെട്ട ഏഴു പേരുടെ പൂർണ മൃതദേഹങ്ങൾ ലഭിച്ചതായി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു. അതിൽ മൂന്നു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പഴയന്നൂർ, വെണ്ണൂർ, പാറക്കുണ്ടിൽ വീട്ടിൽ സുദർശനൻ (54), പാലക്കാട് കല്ലൂർ, കുമരനെല്ലൂർ മടിപ്പുറത്തു വീട്ടിൽ കോർമൻ മകൻ വാസുദേവൻ (54), കുണ്ടന്നൂർ പുതുക്കാട്ടിൽ വീട്ടിൽ വിജയൻ മകൻ സുവിൻ (39) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. സുദർശൻ്റെയും വാസുദേവൻ്റെയും സുവിന്റെയും മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. ബാക്കി ആറ് പേരെ തിരിച്ചറിഞ്ഞിട്ടില്ല. 13 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. അവരുടെ വിവരങ്ങൾ:
സതീഷ് (46), പ്രവീൺ (45) എന്നിവർ വെൻ്റിലേറ്ററിലാണ്. ബാബു (56), രാജേഷ് (40), ഹരി (40), അനിത (50), അഖിൽ (30), ഉദയകുമാർ (48), ബാബു (57), ഭവാനി(65), വിഷ്ണു (30) എന്നിവർ മെഡിക്കൽ കോളജിലും സാജൻ (38), വിൽസൺ (60) എന്നിവർ എലൈറ്റ് ഹോസ്പിറ്റലിലുമാണ് ചികിത്സയിലുള്ളത്. ആശുപത്രിയിൽ നിന്നും സുഭദ്ര(68), സുന്ദരൻ(46), എന്നിവരെ ഡിസ്ചാർജ് ചെയ്തു.
തിരിച്ചറിയാനാവാത്ത വിധത്തിലുള്ള ശരീര ഭാഗങ്ങൾ ലഭിച്ചിട്ടുണ്ട്. ഇവ തിരിച്ചറിയാൻ ശാസ്ത്രീയ പരിശോധനകൾ അവശ്യമാണ്. സംഭവസ്ഥലത്ത് വെടിക്കെട്ടു ജോലിയിൽ ഏർപ്പെട്ടിരുന്ന ആരെയെങ്കിലും കാണാതായിട്ടുണ്ടെങ്കിൽ ബന്ധുക്കൾ താഴെപ്പറയുന്ന കൺട്രോൾ റൂമുകളിൽ ബന്ധപ്പെടണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
മുണ്ടത്തിക്കോട് വില്ലേജ് ഓഫീസ്: 8547614620
തൃശൂർ താലൂക്ക് ഓഫീസ് : 04884232226
തൃശ്ശൂർ കലക്ടറേറ്റ് കൺട്രോൾ റൂം : 94470 74424
മെഡിക്കൽ കോളേജ് കൺട്രോൾ റൂം: 8075011853
സംഭവസ്ഥലത്ത് ജോലി ചെയ്തിരുന്നവരിൽ ആരെങ്കിലും സംഭവസ്ഥലത്തു നിന്ന് വിട്ടു പോയിട്ടുണ്ടെങ്കിൽ അവർ കൺട്രോൾ റൂമിൽ ബന്ധപ്പെട്ട് മരണപ്പെട്ടവരെക്കുറിച്ചും കാണാതായവരെക്കുറിച്ചുമുള്ള വിവരങ്ങൾ നൽകണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അപകടത്തിൽ പെട്ടവർക്ക് മികച്ച ചികിത്സ നൽകുന്നതിന് തൃശൂർ മെഡിക്കൽ കോളേജും മെഡിക്കൽ സംഘവും പൂർണ സജ്ജമാണെന്നും ജില്ലാ കളക്ടർ അറിയിച്ചു.
Key Words : Mundathikode Tragedy, Judicial inquiry, Financial Assistance

COMMENTS