വാഷിംഗ്ടൺ: ഇറാൻ സർക്കാരിന് വേണ്ടി ദശലക്ഷക്കണക്കിന് ഡോളറിൻ്റെ അനധികൃത ആയുധ ഇടപാടുകൾ നടത്തിയതിന് അമേരിക്കയിൽ താമസിക്കുന്ന ഇറാൻ പൗരയെ എഫ്.ബി.ഐ ...
വാഷിംഗ്ടൺ: ഇറാൻ സർക്കാരിന് വേണ്ടി ദശലക്ഷക്കണക്കിന് ഡോളറിൻ്റെ അനധികൃത ആയുധ ഇടപാടുകൾ നടത്തിയതിന് അമേരിക്കയിൽ താമസിക്കുന്ന ഇറാൻ പൗരയെ എഫ്.ബി.ഐ അറസ്റ്റ് ചെയ്തു. ലൊസാഞ്ചലസിലെ വുഡ്‌ലാൻഡ് ഹിൽസിൽ താമസിക്കുന്ന ഷമീം മാഫി (44) ആണ് പിടിയിലായത്. ലൊസാഞ്ചലസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചായിരുന്നു അറസ്റ്റ്.
ഇറാൻ നിർമിത ഡ്രോണുകൾ, ബോംബ് ഫ്യൂസുകൾ, വിവിധതരം വെടിമരുന്നുകൾ എന്നിവ സുഡാനിലേക്ക് എത്തിക്കാൻ ഇടനിലക്കാരിയായി പ്രവർത്തിച്ചു എന്നതാണ് ഇവർക്കെതിരെയുള്ള പ്രധാന ആരോപണം. ഒമാൻ ആസ്ഥാനമായുള്ള 'അറ്റ്‌ലസ് ഇൻ്റർനാഷണൽ ബിസിനസ്' എന്ന കമ്പനി വഴിയാണ് ഇവർ ഈ ഇടപാടുകൾ ആസൂത്രണം ചെയ്തത്. ഏകദേശം 70 ദശലക്ഷം ഡോളറിലധികം (ഏകദേശം 580 കോടി രൂപ) മൂല്യമുള്ള ആയുധ കരാറുകളിൽ ഇവർക്ക് പങ്കുണ്ടെന്ന് യുഎസ് അന്വേഷണ ഏജൻസികൾ കണ്ടെത്തി.
2013-ൽ ഇറാൻ വിട്ട ഷമീം മാഫിക്ക് 2016-ലാണ് യുഎസ് ഗ്രീൻ കാർഡ് ലഭിച്ചത്. തുർക്കി, യു.എ.ഇ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ സാമ്പത്തിക ഇടപാടുകളും അന്വേഷണ പരിധിയിലുണ്ട്. 2022 ഡിസംബർ മുതൽ 2025 ജൂൺ വരെയുള്ള കാലയളവിൽ ഇറാന്റെ ഇന്റലിജൻസ് ആൻഡ് സെക്യൂരിറ്റി മന്ത്രാലയവുമായി മാഫി നേരിട്ട് ബന്ധപ്പെട്ടിരുന്നത് സാധൂകരിക്കുന്ന ഫോൺ രേഖകളുണ്ടെന്നും കോടതി കണ്ടെത്തി. കുറ്റം തെളിയിക്കപ്പെട്ടാൽ ഇവർക്ക് 20 വർഷം വരെ തടവുശിക്ഷ ലഭിക്കാൻ സാധ്യതയുണ്ട്.
Key Words : Iranian Citizen, Arrest, USA, Iranian government

COMMENTS