Iran Refuses Second Round of Talks with US; Peace Efforts in Crisis
എന്‍ പ്രഭാകരന്‍
ദുബായ്: ഒമാന്‍ കടലിടുക്കില്‍ ഇറാന്‍ പതാകയേന്തിയ ചരക്കുകപ്പലിന് നേരെ യുഎസ് നാവികസേന വെടിയുതിര്‍ക്കുകയും അത് പിടിച്ചെടുക്കുകയും ചെയ്തതോടെ വാഷിംഗ്ടണും ടെഹ്റാനും തമ്മിലുള്ള സംഘര്‍ഷം വീണ്ടും രൂക്ഷമായി. കപ്പലിന് നേരെയുണ്ടായ ആക്രമണം വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമാണെന്നും ഈ 'സായുധ കടല്‍ക്കൊള്ളയ്ക്ക്' ഉടന്‍ തിരിച്ചടി നല്‍കുമെന്നും ഇറാന്‍ വ്യക്തമാക്കി. ഇസ്ലാമാബാദില്‍ നടക്കാനിരുന്ന രണ്ടാം വട്ട സമാധാന ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്മാറുകയും ചെയ്തു.
ഹോര്‍മുസ് കടലിടുക്കിന് സമീപമുള്ള ഇറാനിയന്‍ തുറമുഖങ്ങളില്‍ യുഎസ് ഏര്‍പ്പെടുത്തിയ ഉപരോധത്തിന്റെ ഭാഗമായുള്ള ആദ്യ കപ്പല്‍ പിടിച്ചെടുക്കലാണിത്. അമേരിക്കന്‍ സേനയുടെ മുന്നറിയിപ്പുകളോട് പ്രതികരിക്കാതിരുന്നതിനെത്തുടര്‍ന്നാണ് 'തൂസ്‌ക' എന്ന കപ്പല്‍ പിടിച്ചെടുത്തതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചതനുസരിച്ച്, ഗൈഡഡ് മിസൈല്‍ ഡിസ്‌ട്രോയറായ 'യുഎസ്എസ് സ്പ്രൂവന്‍സ്' ആണ് ഇറാനിലെ ബന്ദര്‍ അബ്ബാസിലേക്ക് പോവുകയായിരുന്ന തൂസ്‌കയെ തടഞ്ഞത്. യുഎസ് ഉപരോധം ലംഘിക്കുകയാണെന്ന് കപ്പലിന് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നതായി സെന്‍ട്രല്‍ കമാന്‍ഡ് എക്‌സിലൂടെ അറിയിച്ചു.
'ആറ് മണിക്കൂറോളം നല്‍കിയ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ തൂസ്‌കയിലെ ജീവനക്കാര്‍ അവഗണിച്ചതിനെത്തുടര്‍ന്ന്, എന്‍ജിന്‍ റൂം ഒഴിയാന്‍ സ്പ്രൂവന്‍സ് നിര്‍ദ്ദേശം നല്‍കി. തുടര്‍ന്ന് ഡിസ്‌ട്രോയറിലെ 5 ഇഞ്ച് എംകെ 45 ഗണ്ണില്‍ നിന്ന് വെടിയുതിര്‍ത്ത് കപ്പലിന്റെ എന്‍ജിന്‍ പ്രവര്‍ത്തനരഹിതമാക്കി. പിന്നീട് 31-ാം മറൈന്‍ എക്‌സ്‌പെഡിഷനറി യൂണിറ്റിലെ യുഎസ് മറൈന്‍സുകള്‍ കപ്പലില്‍ കയറി നിയന്ത്രണം ഏറ്റെടുത്തു. കപ്പല്‍ ഇപ്പോള്‍ യുഎസ് കസ്റ്റഡിയിലാണ്,' സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി. കപ്പല്‍ പിടിച്ചെടുക്കുന്നതിന്റെ വീഡിയോയും സെന്‍ട്രല്‍ കമാന്‍ഡ് പുറത്തുവിട്ടിട്ടുണ്ട്.
'ഏകദേശം 900 അടി നീളമുള്ള, ഒരു വിമാനവാഹിനിക്കപ്പലിനോളം ഭാരമുള്ള ഇറാനിയന്‍ ചരക്കുകപ്പല്‍ നമ്മുടെ നാവിക ഉപരോധം മറികടക്കാന്‍ ശ്രമിച്ചു, പക്ഷേ അത് അവര്‍ക്ക് ഗുണകരമായില്ല. കപ്പല്‍ പിടിച്ചെടുക്കുകയും എന്‍ജിന്‍ റൂം തകര്‍ക്കുകയും ചെയ്തു,' പിന്നീട് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കുറിച്ചു.
പ്രധാനപ്പെട്ട കപ്പല്‍ ഗതാഗത പാതയായ ഹോര്‍മുസ് കടലിടുക്ക് തിങ്കളാഴ്ചയും അടഞ്ഞുകിടക്കുകയാണ്. വാരാന്ത്യത്തില്‍ കപ്പലുകള്‍ക്ക് കടന്നുപോകാമെന്ന് ഇറാന്‍ ആദ്യം പറഞ്ഞിരുന്നെങ്കിലും 24 മണിക്കൂറിനുള്ളില്‍ ഗതാഗതം പൂര്‍ണ്ണമായും തടഞ്ഞു. ലോകത്തിലെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്നത് ഹോര്‍മുസ് വഴിയാണ്.
അമേരിക്കയുമായി നിശ്ചയിച്ചിരുന്ന രണ്ടാം വട്ട ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ പദ്ധതിയില്ലെന്ന് ഇറാന്‍ ഔദ്യോഗികമായി അറിയിച്ചു. മധ്യേഷ്യയിലെ വെടിനിര്‍ത്തല്‍ കരാര്‍ ഏപ്രില്‍ 22-ന് അവസാനിക്കാനിരിക്കെ, ചര്‍ച്ചകള്‍ക്കായി പാകിസ്ഥാനിലേക്ക് പോകാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതിനിധികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് ഇറാന്റെ ഈ പ്രതികരണം.
'ഇസ്ലാമാബാദില്‍ രണ്ടാം വട്ട ചര്‍ച്ചകള്‍ നടക്കുന്നു എന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണ്,' ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍ന വ്യക്തമാക്കി.
അമേരിക്കയുടെ അമിതമായ ആവശ്യങ്ങള്‍, യുക്തിരഹിതമായ പ്രതീക്ഷകള്‍, നിലപാടുകളിലെ അടിക്കടിയുള്ള മാറ്റങ്ങള്‍, വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ടുള്ള നാവിക ഉപരോധം, ഭീഷണിപ്പെടുത്തുന്ന സംസാരരീതി എന്നിവ ചര്‍ച്ചകളുടെ പുരോഗതിക്ക് തടസ്സമാണെന്ന് ഇര്‍ന കുറ്റപ്പെടുത്തി. ഇറാനെ സമ്മര്‍ദ്ദത്തിലാക്കാന്‍ വാഷിംഗ്ടണ്‍ നുണപ്രചാരണം നടത്തുകയാണെന്നും ടെഹ്റാന്‍ ആരോപിച്ചു.
ഇറാനിയന്‍ കപ്പലിന് നേരെ അമേരിക്കന്‍ നാവികസേന നടത്തിയ ആക്രമണത്തെ പാകിസ്ഥാനിലെ ഇറാന്‍ സ്ഥാനപതി റെസ അമിരി മൊഗദം രൂക്ഷമായി വിമര്‍ശിച്ചു.
'അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുകയും, ഉപരോധം ശക്തമാക്കുകയും, യുദ്ധക്കുറ്റങ്ങള്‍ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുകൊണ്ട് നിങ്ങള്‍ക്ക് 'ഡിപ്ലോമസി' (നയതന്ത്രം) എന്ന് നടിക്കാന്‍ കഴിയില്ല. നാവിക ഉപരോധം നിലനില്‍ക്കുന്നിടത്തോളം കാലം പ്രതിസന്ധികള്‍ തുടരും,' അദ്ദേഹം എക്‌സില്‍ കുറിച്ചു.
അമേരിക്കന്‍ ഉപരോധം നീക്കാതെ ചര്‍ച്ചകള്‍ക്കില്ലെന്ന നിലപാടിലാണ് ഇറാന്‍. ഫെബ്രുവരി 28-ന് ഇറാനുനേരെ ഉണ്ടായ അപ്രതീക്ഷിത യുഎസ്-ഇസ്രായേല്‍ ആക്രമണത്തെത്തുടര്‍ന്ന് ആരംഭിച്ച യുദ്ധത്തിന് താല്‍ക്കാലിക ശമനം നല്‍കിയ വെടിനിര്‍ത്തല്‍ കരാര്‍ അവസാനിക്കാന്‍ ഇനി രണ്ട് ദിവസം മാത്രമാണ് ബാക്കിയുള്ളത്.
ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി ട്രംപ് ആരോപിച്ചു. എങ്കിലും ഒരു സമാധാന കരാറില്‍ എത്താന്‍ കഴിയുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 'ഞങ്ങള്‍ മാന്യമായ ഒരു കരാറാണ് മുന്നോട്ടുവയ്ക്കുന്നത്, അവര്‍ അത് സ്വീകരിക്കുമെന്ന് കരുതുന്നു,' ട്രംപ് പറഞ്ഞു. എന്നാല്‍ കരാര്‍ നടന്നില്ലെങ്കില്‍ ഇറാന്റെ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കുമെന്ന ഭീഷണി അദ്ദേഹം ആവര്‍ത്തിച്ചു.
വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്, പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ട്രംപിന്റെ മരുമകന്‍ ജാരെഡ് കുഷ്‌നര്‍ എന്നിവരടങ്ങുന്ന സംഘത്തെ ചര്‍ച്ചകള്‍ക്കായി പാകിസ്ഥാനിലേക്ക് അയക്കുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചിട്ടുണ്ട്. ചര്‍ച്ചകളെക്കുറിച്ച് താന്‍ ശുഭാപ്തിവിശ്വാസിയാണെന്നും കരാറിന്റെ ഏകദേശ രൂപം തയ്യാറാണെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിനിടെയാണ് ഇറാന്‍ ചര്‍ച്ചകളില്‍ നിന്നു പിന്മാറുന്നത്.
Summary: Iran has officially announced that it has no plans to participate in the scheduled second round of negotiations with the United States. This reaction from Tehran comes after US President Donald Trump directed his negotiators to travel to Pakistan, just days before the Middle East ceasefire is set to expire on April 22.
"The reports circulating regarding a second round of negotiations in Islamabad are false," stated Iran's state-sponsored broadcaster, the Islamic Republic News Agency (IRNA).
IRNA accused the United States of hindering progress in negotiations through "excessive demands, unreasonable expectations, frequent shifts in positions, naval blockades that violate ceasefire understandings, and threatening rhetoric." Tehran also accused Washington of spreading lies to put pressure on the country.


COMMENTS