ന്യൂഡൽഹി: ചെന്നൈയിൽ നടന്ന വാർത്താസമ്മേളനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'തീവ്രവാദി' എന്ന് വിളിച്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ...
ന്യൂഡൽഹി: ചെന്നൈയിൽ നടന്ന വാർത്താസമ്മേളനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'തീവ്രവാദി' എന്ന് വിളിച്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പരാമർശത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടൽ. ചൊവ്വാഴ്ച നടന്ന ഈ സംഭവത്തെത്തുടർന്ന് രാഷ്ട്രീയരംഗത്ത് വലിയ വാക്പോരാണ് ഉടലെടുത്തത്. പ്രധാനമന്ത്രിയെ അപമാനിച്ചുവെന്ന് കാട്ടി ബിജെപി നൽകിയ പരാതിയിൽ, 24 മണിക്കൂറിനുള്ളിൽ തന്റെ നിലപാട് വിശദീകരിക്കാൻ കമ്മീഷൻ ഖാർഗെയ്ക്ക് കർശന നിർദേശം നൽകി.
ധനമന്ത്രി നിർമല സീതാരാമൻ ഉൾപ്പെടെയുള്ള മൂന്ന് കേന്ദ്രമന്ത്രിമാരടങ്ങിയ ഉന്നതതല ബിജെപി പ്രതിനിധി സംഘം ബുധനാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് ഖാർഗെയ്ക്കെതിരെ നടപടി ആവശ്യപ്പെട്ടിരുന്നു.
"ഒരു ഉന്നതതല ബിജെപി പ്രതിനിധി സംഘം ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു. വലിയ ദുഖത്തോടും രോഷത്തോടും കൂടിയാണ് ഞങ്ങൾ കമ്മീഷനെ സമീപിച്ചത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രി മോദിയെ അപമാനിച്ച രീതി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. പ്രധാനമന്ത്രിയെ ഭീകരവാദി എന്ന് വിളിക്കുന്നത് രാജ്യത്തെ മുഴുവൻ അപമാനിക്കുന്നതിന് തുല്യമാണ്," കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞു.
ഖാർഗെയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ നേതൃത്വത്തിലുള്ള ബിജെപി പ്രതിനിധി സംഘം ബുധനാഴ്ച രാവിലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടത്. ഖാർഗെ പരസ്യമായി മാപ്പുപറയണമെന്ന് ബിജെപി ആവശ്യപ്പെട്ടതായി പിടിഐ റിപ്പോർട്ട് ചെയ്തു.
കേന്ദ്രമന്ത്രിമാരായ കിരൺ റിജിജു, അർജുൻ രാം മേഘ്‌വാൾ, ബിജെപി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിംഗ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. വിഷയത്തിൽ കമ്മീഷൻ അടിയന്തരമായി ഇടപെടണമെന്നും കർശന നടപടികൾ സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ചെന്നൈയിൽ നടന്ന വാർത്താസമ്മേളനത്തിനിടെയാണ് ഖാർഗെയുടെ പരാമർശം ഉണ്ടായത്. പ്രതിപക്ഷത്തെ അടിച്ചമർത്താൻ കേന്ദ്ര ഏജൻസികളെയും സർക്കാർ സംവിധാനങ്ങളെയും ദുരുപയോഗം ചെയ്ത് പ്രധാനമന്ത്രി രാഷ്ട്രീയ പാർട്ടികളെയും ജനങ്ങളെയും ഭയപ്പെടുത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.
Key Words : Election Commission, Kharge, Narendra Modi

COMMENTS