റിയാദ്: സൗദി അറേബ്യയിലെ പ്രിൻസ് സുൽത്താൻ എയർബേസിനു നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ യുഎസ് വ്യോമസേനയുടെ അഞ്ച് ഇന്ധന ടാങ്കർ വിമാനങ്ങൾക്ക് ന...
റിയാദ്: സൗദി അറേബ്യയിലെ പ്രിൻസ് സുൽത്താൻ എയർബേസിനു നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ യുഎസ് വ്യോമസേനയുടെ അഞ്ച് ഇന്ധന ടാങ്കർ വിമാനങ്ങൾക്ക് നാശനഷ്ടം സംഭവിച്ചു. വ്യോമതാവളത്തിൽ പാർക്ക് ചെയ്തിരുന്ന KC-135 സ്ട്രാറ്റോടാങ്കർ വിമാനങ്ങൾക്കാണ് കേടുപാടുകൾ പറ്റിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മിസൈൽ പതിച്ചതിനെത്തുടർന്ന് വിമാനങ്ങൾക്ക് ഭാഗികമായ നാശനഷ്ടങ്ങളാണ് സംഭവിച്ചിട്ടുള്ളതെന്നും ഇവ അറ്റകുറ്റപ്പണികൾക്കായി മാറ്റിയതായും യുഎസ് പ്രതിരോധ വൃത്തങ്ങൾ സൂചിപ്പിച്ചു. എന്നാൽ ആക്രമണത്തിൽ ആർക്കും ജീവഹാനി സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.
മേഖലയിൽ ഇസ്രായേലും അമേരിക്കയും നടത്തുന്ന സൈനിക നീക്കങ്ങൾക്ക് മറുപടിയായാണ് ഇറാന്റെ ഭാഗത്തുനിന്നുള്ള ഈ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രിൻസ് സുൽത്താൻ എയർബേസിന് നേരെ വന്ന നിരവധി മിസൈലുകളെയും ഡ്രോണുകളെയും പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തകർത്തതായി സൗദി അറേബ്യയും അറിയിച്ചിട്ടുണ്ട്.
അതേസമയം, ഇറാഖിൽ നടന്ന മറ്റൊരു സംഭവത്തിൽ രണ്ട് യുഎസ് ഇന്ധന ടാങ്കർ വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് ആറ് സൈനികർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. എന്നാൽ ഇത് ശത്രുപക്ഷത്തിന്റെ ആക്രമണം മൂലമല്ലെന്നും സാങ്കേതികമായ കാരണങ്ങളാലുണ്ടായ അപകടമാണെന്നുമാണ് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കുന്നത്.

COMMENTS