കൊച്ചി : സ്വകാര്യ ബസുകളുടെ മത്സരയോട്ടം കാരണം ഒൻപത് ദിവസത്തിനിടെ രണ്ടു ജീവനുകൾ പൊലിഞ്ഞ സാഹചര്യത്തിൽ ഇനിയൊരു മരണം നിരത്തുകളിൽ സംഭവിക്കാതിരിക്ക...
കൊച്ചി : സ്വകാര്യ ബസുകളുടെ മത്സരയോട്ടം കാരണം ഒൻപത് ദിവസത്തിനിടെ രണ്ടു ജീവനുകൾ പൊലിഞ്ഞ സാഹചര്യത്തിൽ ഇനിയൊരു മരണം നിരത്തുകളിൽ സംഭവിക്കാതിരിക്കാൻ ബന്ധപ്പെട്ട എല്ലാ അധികാരികളും സംയുക്തമായി, ജാഗ്രതയോടെയും കാര്യക്ഷമതയോടെയും കർശന നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. മത്സര ഓട്ടത്തിനിടെ സ്വകാര്യ ബസിടിച്ച് ബൈക്കിൽ യാത്ര ചെയ്തിരുന്ന ഓൺലൈൻ ഭക്ഷണ വിതരണ സ്ഥാപനത്തിലെ ജീവനക്കാരൻ അബ്ദുൾ സലീമിന്റെ (43) മരണത്തിന് ഉത്തരവാദികളായവരെ, നിയമത്തിന് മുന്നിലെത്തിച്ച് കർശനശിക്ഷ ഉറപ്പാക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു.
എറണാകുളം ജില്ലാ പോലീസ് മേധാവി ഒരു അസിസ്റ്റന്റ് കമ്മീഷണർ റാങ്കിൽ കുറയാത്ത ഒരുദ്യോഗസ്ഥനെ നിയോഗിച്ച് ഈ സംഭവത്തിൽ അന്വേഷണം നടത്തണം.
പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വയമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. അബ്ദുൾ സലീമിന്റെ മരണത്തിന് ഉത്തരവാദിയായ സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ ക്രൈം രജിസ്റ്റർ ചെയ്തിട്ടുണ്ടോ, അപകടത്തിലേക്ക് നയിച്ച വസ്തുതാപരമായ കാര്യങ്ങൾ, ഇതേ ബസിനെതിരെ മുമ്പ് അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടോ എന്നീ കാര്യങ്ങൾ അസിസ്റ്റന്റ് കമ്മീഷണർ അന്വേഷിച്ച് കമ്മീഷനെ ധരിപ്പിക്കണം.
ഇത്തരത്തിൽ അപകടമുണ്ടാക്കുന്ന ഡ്രൈവർമാർക്കെതിരെ ക്രിമിനൽ കേസിന് പുറമേ മോട്ടോർ വാഹന നിയമത്തിന്റെയും ചട്ടത്തിന്റെയും അടിസ്ഥാനത്തിൽ സ്വീകരിക്കാൻ കഴിയുന്ന കാര്യങ്ങൾ കമ്മീഷനിൽസമർപ്പിക്കണം. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ അമിതവേഗത, അശ്രദ്ധ മുതലായ കാരണങ്ങളാലുണ്ടായ സ്വകാര്യ ബസ് അപകടങ്ങളുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ വിശദാംശങ്ങൾ കമ്മീഷനെ അറിയിക്കണം. സ്വകാര്യ ബസ് ഡ്രൈവർമാർ നടത്തുന്ന അപകടങ്ങൾ ഒഴിവാക്കാൻ പോലീസ് സ്വീകരിച്ചുവരുന്ന പ്രതിരോധ മാർഗങ്ങളെ കുറിച്ചുള്ള റിപ്പോർട്ടും കമ്മീഷനിൽ സമർപ്പിക്കണം.
ആർ റ്റി ഒ പ്രത്യേകം റിപ്പോർട്ട് സമർപ്പിക്കണം. ജില്ലാ കളക്ടർ, ആർ റ്റി ഒ., ട്രാൻസ്പോർട്ട് കമ്മീഷണർ എന്നിവർ യാത്രക്കാരുടെയും കാൽനടയാത്രക്കാരുടെയും സംരക്ഷണം ഉറപ്പാക്കാൻ നടപടിയെടുക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
ജില്ലാ കളക്ടർക്ക് വേണ്ടി ആർ ഡി ഒ, ജില്ലാ പോലീസ് മേധാവിക്ക് വേണ്ടി അസിസ്റ്റന്റ് കമ്മീഷണർ, ട്രാൻസ്പോർട്ട് കമ്മീഷണർ, ആർ റ്റി ഒ എന്നിവരുടെ പ്രതിനിധികൾ എന്നിവർ സെപ്റ്റംബർ ഒന്നിന് പത്തടിപ്പാലം പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ നേരിട്ട് ഹാജരായി വസ്തുതകൾ ധരിപ്പിക്കണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശിച്ചു.
അമിതവേഗതയിലെത്തിയ സ്വകാര്യബസിടിച്ച് മരിച്ച കോളേജ് വിദ്യാർത്ഥി ഗോവിന്ദ് എൻ ഷേണായിയുടെ മരണത്തോട് അനുബന്ധിച്ച് കമ്മീഷൻ ജൂലൈ 30 ന് രജിസ്റ്റർ ചെയ്ത കേസും സെപ്റ്റംബർ ഒന്നിന് പരിഗണിക്കും.
Key Words: Human Rights Commission, Private Bus Competition, Road Accident


COMMENTS