കണ്ണൂർ : എ ഡി എം നവീൻ ബാബുവിന്റെ മരണത്തിന് കാരണക്കാരിയായ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻറ് പി പി ദിവ്യയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇന്...
കണ്ണൂർ : എ ഡി എം നവീൻ ബാബുവിന്റെ മരണത്തിന് കാരണക്കാരിയായ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻറ് പി പി ദിവ്യയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ഇന്ന് ഉച്ചതിരിഞ്ഞ് പോലീസിന് കീഴടങ്ങിയ ദിവ്യയെ മൂന്ന് മണിക്കൂർ പ്രാഥമിക തെളിവെടുപ്പ് നടത്തിയ ശേഷമാണ് തലശ്ശേരി മജിസ്ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കിയത്.
ദിവ്യയെ ഹാജരാക്കുന്ന വേളയിൽ യൂത്ത് കോൺഗ്രസ്, യുവമോർച്ച, യൂത്ത് ലീഗ് തുടങ്ങിയ സംഘടനകളുടെ പ്രവർത്തകർ വൻ പ്രതിഷേധവുമായി എത്തിയിരുന്നു. ഇവരുമായി പോലീസ്ഉന്തും തള്ളും ഉണ്ടാവുകയും ചെയ്തു.
പൊലീസിൻ്റെ വൻ സുരക്ഷാ വലയത്തിലാണ് ദിവ്യയെ മജിസ്ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കിയത്.
റിമാൻഡ് നടപടികൾ പൂർത്തിയാക്കിയ ശേഷം ദിവ്യയെ പള്ളിക്കുന്ന് വനിതാ ജയിലിലേക്ക് മാറ്റി. ആശുപത്രിയിൽ എത്തിച്ച് ആരോഗ്യനില പരിശോധിച്ച ശേഷമാണ് ദിവ്യയെ ജയിലിലേക്ക് മാറ്റിയത്.
തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം നിഷേധിച്ചതിനു പിന്നാലെയാണ് ദിവ്യ കീഴടങ്ങിയത്. എന്നാൽ, ദിവ്യയെ തങ്ങൾ നിരീക്ഷിച്ചു വരികയായിരുന്നുവെന്നും അതിനാലാണ് പെട്ടെന്ന് പിടികൂടാൻ ആയതെന്നുമാണ് പൊലീസിന്റെ ഭാഷ്യം.
തലശ്ശേരി സെഷൻസ് കോടതിയിൽ നാളെ ദിവ്യ ജാമ്യ ഹർജി ഫയൽ ചെയ്യുമെന്ന് അവരുടെ അഭിഭാഷകൻ അറിയിച്ചു. ഇപ്പോഴത്തെ റിമാൻഡ് സ്വാഭാവിക നടപടി ആണെന്നും ദിവ്യയുടെ അഭിഭാഷകൻ വിശ്വൻ മാധ്യമങ്ങളോട് പറഞ്ഞു.
ഇതേസമയം ദിവ്യയുടെ ജാമ്യാപേക്ഷയെ എതിർക്കാൻ നവീൻ ബാബുവിന്റെ കുടുംബം തീരുമാനിച്ചു. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ കേസിൽ കക്ഷി ചേരുമെന്ന് കുടുംബം അറിയിച്ചു. സർക്കാർ ഉദ്യോഗസ്ഥ ആയതിനാൽ നടപടിക്രമങ്ങൾ പാലിച്ച് ആയിരിക്കും മഞ്ജുഷ കേസിൽ കക്ഷി ചേരുക.
Keywords : PP Divya, Naveen Babu, CPM, Court,
COMMENTS