എം രാഖി ന്യൂയോര്‍ക് : റഷ്യന്‍ അധിനിവേശത്തിന്റെ വേഗം വീണ്ടും കുറഞ്ഞതിനു പിന്നാലെ, അമ്പരപ്പിക്കുന്ന റിപ്പോര്‍ട്ടുമായി യുക്രെയിന്‍ സേനാ തലവന്‍...
എം രാഖി
ന്യൂയോര്‍ക് : റഷ്യന്‍ അധിനിവേശത്തിന്റെ വേഗം വീണ്ടും കുറഞ്ഞതിനു പിന്നാലെ, അമ്പരപ്പിക്കുന്ന റിപ്പോര്‍ട്ടുമായി യുക്രെയിന്‍ സേനാ തലവന്‍.
ഫെബ്രുവരി 24 ന് റഷ്യയുടെ യുക്രെയിന്‍ അധിനിവേശം ആരംഭിച്ചതിന് ശേഷം 27,400 റഷ്യന്‍ സൈനികരെ വധിച്ചുവെന്ന് സായുധ സേനയുടെ ജനറല്‍ സ്റ്റാഫ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
കണക്കുകള്‍ക്കു നിദാനമായ തെളിവൊന്നും പുറത്തുവിട്ടിട്ടില്ലെങ്കിലും മരണസംഖ്യ പെരുപ്പിച്ചു കാണിച്ചതാകാന്‍ വഴിയില്ലെന്നാണ് പാശ്ചാത്യ നിരീക്ഷകരുടെ കണക്കുകൂട്ടല്‍. കനത്ത തിരിച്ചടി യുദ്ധമുഖത്ത് റ്ഷ്യ നേരിടുന്നതുണ്ടെന്നതു സത്യമാണ്. ഇതു സൈനികരുടെ ആത്മവീര്യം തകര്‍ത്തിട്ടുമുണ്ട്്.
മുന്നേറ്റ നിരയിലേക്കു പോകാന്‍ പലപ്പോഴും റഷ്യന്‍ സൈനികര്‍ വിസമ്മതിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മാനസിക സംഘര്‍ഷം നിമിത്തം അമിതമായി മദ്യപിക്കുന്നതും റഷ്യന്‍ സൈനികരുടെ പ്രവര്‍ത്തനത്തെ താളംതെറ്റിച്ചിട്ടുണ്ട്.
റഷ്യയ്ക്ക് ഫെബ്രുവരി 24 നും മേയ് 15 നും ഇടയിലുണ്ടായ മറ്റു നഷ്ടങ്ങളുടെ കണക്കും ഫേസ് ബുക്ക് പേജിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ആ നഷ്ട കണക്കുകള്‍ ഇങ്ങനെ:
ടാങ്കുകള്‍-1,220
കവചിത യുദ്ധ വാഹനങ്ങള്‍-2,958
പീരങ്കി സംവിധാനങ്ങള്‍- 555
മള്‍ട്ടിപ്പിള്‍ റോക്കറ്റ് ലോഞ്ചറുകള്‍- 195
വിമാനവേധ തോക്കുകള്‍-89
പോര്‍ വിമാനങ്ങള്‍-200
ഹെലികോപ്റ്ററുകള്‍-164
മോട്ടോര്‍ വാഹനങ്ങള്‍, ബോട്ടുകള്‍- 2,087
ഇന്ധന ടാങ്കറുകള്‍-13
ഇന്ധന കപ്പലുകള്‍- 13
ആളില്ലാ വിമാനങ്ങള്‍-416
ക്രൂസ് മിസൈലുകള്‍-95
കഴിഞ്ഞ ദിവസം അവ്ദിവ്ക, കുരാഖോവ് മേഖലകളില്‍ റഷ്യയ്ക്ക് അതിഭീമമായ നഷ്ടമുണ്ടായെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഇതേസമയം, ഡോണ്‍ബാസിലെ റഷ്യയുടെ മുന്നേറ്റത്തിനു വേഗം കുറയുകയും പദ്ധതിയിട്ടതിനു വളരെ പിന്നിലാണ് അവരുടെ നീക്കങ്ങളെന്നും ബ്രിട്ടീഷ് പ്രതിരോധ രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ടു ചെയ്തു.
ചെറിയ തോതിലുള്ള പ്രാരംഭ മുന്നേറ്റങ്ങള്‍ ഉണ്ടായെങ്കിലും പിന്നീട് റഷ്യന്‍ സേന പിന്നാക്കം പോവുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫെബ്രുവരിയില്‍ റഷ്യ യുദ്ധരംഗത്ത് ഇറക്കിയതില്‍ മൂന്നിലൊന്നു സേനയെ അവര്‍ക്ക് നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു.
ബ്രിഡ്ജിംഗ് ഉപകരണങ്ങള്‍, ഇന്റലിജന്‍സ് സംവിധാനത്തിലുണ്ടായ താളപ്പിഴകള്‍, വന്‍തോതില്‍ നിരീക്ഷണ ഡ്രോണുകള്‍ നഷ്ടപ്പെട്ടതും മറ്റും റഷ്യന്‍ സേനയെ കൂടുതല്‍ ക്ഷീണിപ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
റഷ്യയുമായി തുലനം ചെയ്യുമ്പോള്‍ യുക്രെയിന്റെ സേനാ സംവിധാനങ്ങള്‍ തീര്‍ത്തും ദുര്‍ബലമാണ്. പക്ഷേ, അമേരിക്കയും മറ്റു നാറ്റോ രാജ്യങ്ങളും നല്കുന്ന ആയുധങ്ങളും പരിശീലനും പിന്തുണയും റഷ്യ മുന്‍കൂട്ടി കണ്ടിരുന്നില്ല. ഇതാണ് റഷ്യയ്ക്കു കനത്ത തിരിച്ചടിയുണ്ടാക്കിയതും ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തികളിലൊന്ന് എന്ന ഖ്യാതി നശിപ്പിക്കാന്‍ ഇടയാക്കിയതും.
ഇതേസമയത്താണ് തുടരെ തിരിച്ചടികള്‍ റഷ്യന്‍ സേനയെ തളര്‍ത്തുന്നത്. യുക്രെയിന് ആയുധങ്ങളും പണവും വാരിക്കോരി കൊടുക്കാന്‍ യൂറോപ്പ് ഒന്നാകെ നില്ക്കുമ്പോള്‍ റഷ്യയെ സഹായിക്കാന്‍ ആരുമില്ലെന്നു തന്നെ പറയാം. ആകെ സഹായിക്കാന്‍ കഴിയുന്നത് ചൈനയ്ക്കു മാത്രമാണ്. അവരാകട്ടെ മൗനത്തിലുമാണ്.
നഷ്ടപ്പെട്ട മനോവീര്യം, പോരാട്ട ഫലപ്രാപ്തിയില്ലാത്തത് എന്നിവ റഷ്യന്‍ സേനയെ കൂടുതല്‍ ക്ഷീണിപ്പിക്കുന്നു. ഇവയൊന്നും പെട്ടെന്നു നേടിയെടുക്കാനാവാത്ത കാര്യങ്ങളുമാണ്.കാര്യങ്ങള്‍ ഇങ്ങനെ പോകുന്നതും ലോകത്തിനു ശുഭകരമല്ലെന്നു യുദ്ധ നിരീക്ഷകര്‍ വിലയിരുത്തുന്നു. ഇത്തരത്തില്‍ തുടരെ തിരിച്ചടികളുണ്ടായി മാനം പോകുമെന്ന ഘട്ടം വന്നാല്‍ ആണവായുധം പ്രയോഗിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ മടിക്കില്ലെന്നാണ് നിരീക്ഷകരുടെ ഭയാശങ്ക.
Summary: After the speed of the Russian occupation slowed down again, the head of the Ukrainian army with a shocking report. The General Staff of the Armed Forces said on Facebook that 27,400 Russian soldiers have been killed since Russia began its occupation of Ukraine on February 24.
COMMENTS