Ashish Mishra, the main accused in the Uttar Pradesh's Lakhimpur Kheri farmers massacre, is under arrest
അഭിനന്ദ്
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകരെ കാറിടിച്ച് കൊന്ന കേസില്‍ മുഖ്യപ്രതിയും കേന്ദ്ര ആഭ്യന്തര ഹമന്ത്രിയുടെ മകനുമായ ആശിഷ് മിശ്രയെ യുപി പൊലീസ് അറസ്റ്റു ചെയ്തതിനു പിന്നാലെ, പ്രതിയുടെ പിതാവ് അജയ് മിശ്ര രാജിവയ്ക്കാന്‍ സാദ്ധ്യതയെന്നു സൂചന.
അജയ് മിശ്ര രാജിവയ്ക്കുന്നതാണ് നല്ലതെന്ന ചിന്തയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആഭ്യന്തര മന്ത്രി അമിത് ഷായും ബിജെപി നേതൃത്വവും എത്തിയെന്നാണ് ലഭിക്കുന്ന വിവരം. അജയ് മിശ്ര രാജിവയ്ക്കുന്നതാണ് നടക്കാനിരിക്കുന്ന യുപി തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടിക്കു നല്ലതെന്ന നിലപാടിലാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും.
അജയ് മിശ്ര രാജിവയ്‌ക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു ആദ്യം മോഡിയും അമിത് ഷായും. പക്ഷേ, യുപി പ്രക്ഷോഭം കൈവിട്ടു പോവുകയും കോണ്‍ഗ്രസ് ഈ വിഷയം നന്നായി ഏറ്റെടുക്കുകയും ചെയ്തതോടെ കേന്ദ്ര നേതൃത്വം മാറി ചിന്തിക്കുകയായിരുന്നു.
വിഷയം കൈകാര്യം ചെയ്ത തീരി തെറ്റായിപ്പോയി എന്ന ചിന്ത ഇപ്പോള്‍ നേതൃത്വത്തിനുണ്ട്. മിശ്രയെ അറസ്റ്റു ചെയ്യാന്‍ അഞ്ചു ദിവസം വൈകിയതോടെ സുപ്രീം കോടതിയുടെ വരെ വിമര്‍ശം കേള്‍ക്കേണ്ടിവന്നു. കര്‍ഷകര്‍ ഒന്നാകെ പാര്‍ട്ടിക്കും യുപി സര്‍ക്കാരിനുമെതിരേ തിരിഞ്ഞു.
സ്ഥലത്ത് എത്തിയ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയെ തടഞ്ഞുവയ്ക്കുകയും അവര്‍ തടങ്കല്‍ മുറി സ്വയം അടിച്ചുവാരുന്നതിന്റെ ചിത്രം പുറത്തുവരികയും ചെയ്തതും ഫലത്തില്‍ ബിജെപിക്കു ദോഷമായി മാറിയിരിക്കുന്നു. ഇതെല്ലാം വിലയിരുത്തിക്കൊണ്ടാണ്, അജയ് മിശ്ര രാജിവയ്ക്കുന്നതാവും ഉചിതമെന്ന നിലപാടിലേക്കു കേന്ദ്ര നേതൃത്വം എത്തിയത്.
അജയ് മിശ്രയ്ക്ക് അനുകൂലമായി ഉള്ളത് ജാതി ഘടകം മാത്രമാണ്. ലഖിംപുര്‍ഖേരിയിലെ കിരീടം വയ്ക്കാത്ത രാജാവാണ് അജയ് മിശ്ര. അദ്ദേഹം ബ്രാഹ്മണ സമുദായാംഗമാണ്. യുപിയില്‍ മൊത്തം വോട്ടര്‍മാരില്‍ 20 ശതമാനത്തോളം ബ്രാഹ്മണരാണ്. അജയ് മിശ്രയുടെ രാജി ബ്രാഹ്മണ വോട്ടുകള്‍ നഷ്ടപ്പെടാന്‍ കാരണമാവുമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്.
എന്നാല്‍, കോണ്‍ഗ്രസില്‍ നിന്നു ജിതിന്‍ പ്രസാദയെ ബിജെപിയില്‍ എത്തിച്ചു യുപിയില്‍ കാബിനറ്റ് റാങ്കോടെ സാങ്കേതിക വിദ്യാഭ്യാസ മന്ത്രിയായി അടുത്തിടെ നിയോഗിച്ചിരുന്നു. അജയ് മിശ്ര വഴി പോകുന്നതിലും കൂടുതല്‍ വോട്ട് പ്രസാദ വഴി തിരിച്ചുകിട്ടുമെന്നാണ് യോഗി ആദിത്യനാഥ് കണക്കുകൂട്ടുന്നത്. ഇതെല്ലാം അജയ് മിശ്രയ്ക്ക് എതിരായി വരികയാണ്.
ശനിയാഴ്ച പകല്‍ പതിനൊന്നിനാണ് ആശിഷ് മിശ്രയെ ലഖിംപുര്‍ സ്റ്റേഷനിലേക്കു വിളിച്ചുവരുത്തിയത്. പ്രത്യേക അന്വേഷകസംഘം (എസ് ഐ ടി) 11 മണിക്കൂറിലേറെ ആശിഷിനെ ചോദ്യംചെയ്തു. രാത്രി 10.45നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ചോദ്യം ചെയ്യലിനോട് ആശിഷ് സഹകരിച്ചില്ലെന്ന് എസ് ഐ ടി തലവന്‍ ഡിജിപി ഉപേന്ദ്ര അഗര്‍വാള്‍ പറഞ്ഞതും ശ്രദ്ധിക്കേണ്ട കാര്യമാണ്. യുപി പൊലീസില്‍ നിന്നു പ്രതിക്ക് ആനുകൂല്യമൊന്നും കിട്ടുന്നില്ലെന്നു വരുത്താന്‍ കൂടിയാണ് ഇതു വ്യക്തമായി പറഞ്ഞുവച്ചത്.
മിശ്രയെ ജയിലിലേക്ക് മാറ്റുന്നതിനായി ലഖിംപുര്‍ ജില്ലാ ജയിലിന്റെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. കൊലപാതകം ഉള്‍പ്പെടെ എട്ട് വകുപ്പാണ് ആശിഷിന്റെ പേരില്‍ ചുമത്തിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
മണിക്കൂറുകളോളം ആശിഷിനെ എസ്ഐടി ചോദ്യംചെയ്യുമ്പോള്‍ മന്ത്രി അജയ് മിശ്ര ലഖിംപുരിലെ ബിജെപി ഓഫീസിലുണ്ടായിരുന്നു. മകനെ എങ്ങനെയും രക്ഷിക്കാനുള്ള പഴുതുകള്‍ തേടി മുതിര്‍ന്ന അഭിഭാഷകരുമായി ബിജെപി ഓഫീസിലിരുന്ന് അദ്ദേഹം കൂടിക്കാഴ്ചകളും നടത്തി.
ഞായറാഴ്ചയാണ് സമാധാനപരമായി ജാഥ നയിക്കുകയായിരുന്ന കര്‍ഷകര്‍ക്കിടയിലേക്ക് ആശിഷ് മിശ്രയും സംഘവും കാറോടിച്ച് കയറ്റിയത്. നാലുകര്‍ഷകരും ഒരു മാധ്യമപ്രവര്‍ത്തകനും ഉള്‍പ്പെടെ ഒമ്പതുപേരാണ് സംഭവത്തില്‍ കൊല്ലപ്പെട്ടത്.
ഇത്രയും ഗുരുതര കുറ്റമായിട്ടും മിശ്രയെ നാലു ദിവസം ചോദ്യം ചെയ്യാന്‍ പോലും പൊലീസ് വിളിപ്പിച്ചില്ല. വെള്ളിയാഴ്ച രണ്ടാംസമന്‍സും കിട്ടിയതോടെ മാധ്യമങ്ങളെ കബളിപ്പിച്ച് പിന്‍വാതിലിലൂടെയാണ് ആശിഷിനെ പൊലീസുകാര്‍ സ്റ്റേഷനില്‍ എത്തിച്ചത്. അപ്പോള്‍ ഡിജിപി ഉപേന്ദ്ര അഗര്‍വാള്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥര്‍ മന്ത്രിപുത്രനെ ചോദ്യം ചെയ്യാനായി കാത്തിരിക്കുകയായിരുന്നു.
Summary: Following the arrest of Ashish Mishra, the main accused in the Uttar Pradesh's Lakhimpur Kheri farmers massacre, by UP police, there are indications that the father of the accused, Ajay Mishra, may resign.
COMMENTS