Health Minister Veena George has said that the Kerala state should be on high alert for the next seven days following the confirmation of the Nipah
സ്വന്തം ലേഖകന്‍
കോഴിക്കോട് : നിപാ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് വരുന്ന ഏഴ് ദിവസം അതീവ ജാഗ്രതവേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നിപാ അവലോകന യോഗത്തിന് ശേഷം കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
നിപാ ബാധിച്ച് മരിച്ച 12 വയസ്സുള്ള കുട്ടിയുടെ സമ്പര്‍ക്ക പട്ടികയില്‍ 188 പേരുണ്ട്. ഇവരില്‍ 20 പേര്‍ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലാണ്.
ഇപ്പോള്‍ രോഗലക്ഷണമുള്ള രണ്ട് പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. മരിച്ച കുട്ടിയെത്തിയ ചികിത്സിച്ച സ്വകാര്യ ആശുപത്രിയിലെയും മെഡിക്കല്‍ കോളേജിലെയും ജീവനക്കാരാണ് ഇവര്‍.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പേ വാര്‍ഡ് നിപാ വാര്‍ഡാക്കി മാറ്റി. കുട്ടിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള 20 പേരെയും ഇന്ന് വൈകുന്നേരത്തോടെ ഇവിടെ പ്രവേശിപ്പിക്കും.
നിപ ബാധിച്ച് മരിച്ച കുട്ടിയുടെ വീട് മാവൂരാണ്. കുട്ടിയുടെ വീടിന്റെ മൂന്ന് കിലോമീറ്റര്‍ പരിധിയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. മൂന്ന് കിലോമീറ്റര്‍ ചുറ്റളവ് കണ്ടെയ്ന്റ്മെന്റ് സോണാക്കി.
നിപാ കോള്‍ സെന്റര്‍
പൊതുജനങ്ങള്‍ക്കായി നിപാ കോള്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. 04952382500, 04952382800 എന്നിവയാണ് കോള്‍ സെന്റര്‍ നമ്പറുകള്‍. നിപാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ഗസ്റ്റ് ഹൗസ് കേന്ദ്രീകരീച്ച് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു.
കോഴിക്കോട്, മലപ്പുറം കണ്ണൂര്‍ ജില്ലകളില്‍ ജാഗ്രത നിര്‍ദേശം നല്‍കി. മരിച്ച കുട്ടിയുമായി രക്ഷിതാക്കള്‍ മൂന്ന് ആശുപത്രികളില്‍ പോയിരുന്നു. അവിടങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഏറ്റവും കൂടുതല്‍ രോഗ സാധ്യത. ഇവരോടും ഐസൊലേഷനില്‍ പോകാന്‍ നിര്‍ദേശിച്ചു. സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരെയും കണ്ടെത്തുമെന്ന് മന്ത്രി അറിയിച്ചു.
നിരീക്ഷണത്തിലുള്ളവര്‍ക്കായി നാളെ വൈകുന്നേരത്തിനുള്ളില്‍ പോയിന്റ് ഒഫ് കെയര്‍ (ട്രൂനാറ്റ്) പരിശോധന നടത്തുന്നതിനായി പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സംഘം എത്തും. പോസിറ്റീവാണെന്ന് കണ്ടെത്തിയാല്‍ പുണെയിലെ എന്‍ഐവി ലാബില്‍ സാമ്പിളുകള്‍ അയച്ച് കണ്‍ഫേര്‍മേറ്റീവ് ടെസ്റ്റ് നടത്തി 12 മണിക്കൂറിനുള്ളില്‍ ഫലം ലഭ്യമാക്കും.
വീണാ ജോര്‍ജിനൊപ്പം മന്ത്രിമാരായ മുഹമ്മദ് റിയാസും എ കെ ശശീന്ദ്രനും അഹമ്മദ് ദേവര്‍കോവിലും കോഴിക്കോട്ട് എത്തിയിട്ടുണ്ട്.
COMMENTS