ജോര്‍ജ് മാത്യു രണ്ട് രീതിയിലായിരുന്നു ഇന്ത്യന്‍ രാഷ്ട്രീയ മനസ്സ് 2019 ല്‍ പൊതുവില്‍ പ്രവര്‍ത്തിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മധ്യകിഴ...
ജോര്‍ജ് മാത്യു
രണ്ട് രീതിയിലായിരുന്നു ഇന്ത്യന്‍ രാഷ്ട്രീയ മനസ്സ് 2019 ല്‍ പൊതുവില്‍ പ്രവര്‍ത്തിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മധ്യകിഴക്കന്‍ സംസ്ഥാനങ്ങള്‍ സമ്പൂര്‍ണ്ണമായി മോഡി മാജിക്കില്‍ ഒഴുകിപ്പോകുന്ന ചിത്രം. എന്നാല്‍ തെക്കന്‍ സംസ്ഥാനങ്ങള്‍ (കര്‍ണ്ണാടകം ഒഴികെ) സമ്പൂര്‍ണ്ണമായി മോഡിയെ തിരസ്‌കരിക്കുന്ന നിലപാടും.2018 ല്‍ ഹിന്ദി ഹൃദയഭൂമിയില്‍പ്പെടുന്ന രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസിന് കീഴ്പ്പെട്ടപ്പോള്‍ അതേ സംസ്ഥാനങ്ങള്‍ മേയ് 2019 നേരെ വിപരീത ദിശയില്‍ കൂടുമാറി. 65 ല്‍ 62 സീറ്റുകള്‍ എന്നത് മൃഗീയമാണ്. 2018 ല്‍ കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യം കീഴടക്കിയ കര്‍ണ്ണാടകയിലും സ്ഥിതി കൃത്യമായി ഇതുതന്നെയായിരുന്നു. 26 ല്‍ 25 സീറ്റുകള്‍ ബി.ജെ.പിക്ക്. (349 സീറ്റുകളില്‍ ക്രമക്കേടുകള്‍ നടന്നു എന്ന് തെളിവുകള്‍ ഉള്‍പ്പടെ സുപ്രീംകോടതിക്കു മുന്നില്‍ കേസ് നിലനില്‍ക്കുന്നു എന്നും പറയപ്പെടുന്നു. അതില്‍ കര്‍ണ്ണാടകയും പെടുമത്രേ!). വിചിത്രമായി തോന്നുന്ന കാര്യം ദക്ഷിണേന്ത്യയിലെ ആറു സംസ്ഥാനങ്ങളില്‍ അഞ്ചിലും മരുന്നിനുപോലും സീറ്റ് ലഭിക്കാത്ത ബി.ജെ.പി കര്‍ണ്ണാടകയില്‍ 26 ല്‍ 25 സീറ്റുകള്‍ നേടിയെന്നു പറഞ്ഞാല്‍...
2019 ലെ സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ രണ്ടു മാസം മുന്‍പ് നടന്ന മഹാരാഷ്ട്ര - ഹരിയാന തിരഞ്ഞെടുപ്പുകളോടെയും ഡിസംബറില്‍ നടന്ന ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പോടുകൂടിയും പൂര്‍ത്തിയാവുന്നു. മൂന്നിടത്തും ബി.ജെ.പിയുടെ സമ്പൂര്‍ണ്ണ ആധിപത്യം എന്നത് അവസാനിച്ചു എന്നുമാത്രമല്ല പരസ്പരം പോരാടിയ ഒരു കക്ഷിയെ കൂടെക്കൂട്ടി ഹരിയാനയില്‍ അധികാരം നിലനിര്‍ത്തേണ്ടിയും വന്നു. കൂടെ നിന്നു മത്സരിച്ച ശിവസേന മഹാരാഷ്ട്രയില്‍ ബി.ജെ.പിയെ നിഷ്‌കരുണം പിന്‍തള്ളി, പുതിയ ചങ്ങാതിമാരെ കണ്ടെത്തി.
ജാര്‍ഖണ്ഡ് വിധി ദയനീയമായിരുന്നു. മുഖ്യമന്ത്രിയും പാര്‍ട്ടി പ്രസിഡന്റും തോറ്റു തുന്നംപാടി. ഒപ്പം അഞ്ച് മന്ത്രിമാരും 15 എം.എല്‍.എമാരും. ജാര്‍ഖണ്ഡില്‍ മുന്നില്‍ നിന്നു പടനയിച്ചതാകട്ടെ മോഡിയും അമിത്ഷായും. അതില്‍കൂടിയ താരങ്ങള്‍ സ്വപ്നങ്ങളില്‍ മാത്രം.
വിലയ്ക്കുവാങ്ങി ഭരണം തുടരുന്ന ഗോവയ്ക്കും കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും ബിഹാര്‍ പോലൊരു വലിയ സംസ്ഥാനം ഭരിക്കുന്ന നിതീഷ്‌കുമാറിനും മഹാരാഷ്ട്രയും ശിവസേനയും നല്‍കുന്ന പാഠം വലുതാണ്. ഇന്നലെ (ഡിസംബര്‍ 29) ജെ.ഡി.യുവിന്റെ വൈസ് പ്രസിഡന്റ് പ്രശാന്ത് കിഷോര്‍ ബി.ജെ.പിയോട് ആവശ്യപ്പെട്ടത് 50 - 50 എന്നത് മറക്കുക. ഇനിയത് 3/4 നും 1/4 നും എന്ന് തിരുത്തി വായിക്കുക എന്നാണ്.
നിതീഷ് കുമാറിന് ഇനി സ്വപ്നങ്ങള്‍ പോലും ബാക്കി ഉണ്ടാവില്ല. ചങ്ങാതിമാരെക്കാള്‍ നൂറിരട്ടി പ്രതിയോഗികളെ സൃഷ്ടിച്ച് വീരമൃത്യു ഏതാണ്ട് സ്വയം ഉറപ്പാക്കിയ ഇന്ത്യയിലെ അപൂര്‍വം രാഷ്ട്രീയക്കാരില്‍ ഒരുവന്‍. രാംവിലാസ് പാസ്വാനും പുതിയ പാഠങ്ങള്‍ ഉദ്ധവ് താക്കറെയുടെ കീഴില്‍ പഠിച്ചിറങ്ങേണ്ടിയിരിക്കുന്നു.
രാജ്യം നേരിടുന്ന 4.5 % ജി.ഡി.പി എന്ന അതിദാരുണ അവസ്ഥയ്ക്കുള്ള മറുമരുന്നാണ് സി.എ.എയും സി.പി.ആര്‍ എന്നും ജനത തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. ജനത എന്നത് പാര്‍ട്ടികള്‍ അല്ലാതായി മാറിയിരിക്കുന്നു ഈ ഡിസംബറില്‍. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സി.ബി.ഐ തുടങ്ങിയ വിരട്ടലുകള്‍ വിദ്യാര്‍ത്ഥി സമൂഹത്തിനുനേരെ വിലപ്പോകില്ല എന്നത് ബി.ജെ.പി നേതൃത്വത്തെ വല്ലാതെ വിയര്‍പ്പിക്കുന്നു. മറുമരുന്ന് തീരെ ഏശുന്നുമില്ല. കുടത്തിനുള്ളിലെ ഭൂതം തന്നെയാണ്, എപ്പോള്‍ വേമമെങ്കിലും ഭാരതമാകെ വ്യാപിക്കാം. നിലവിലെ ഒരു ഡസന്‍ യൂണിവേഴ്സിറ്റികള്‍ ഒരു സൂചന മാത്രമായി വേണം കരുതാന്‍.
എന്നുവച്ച് ബി.ജെ.പിയുടെ പതനം എത്തി എന്നൊന്നുമല്ല. 349 ലോക്സഭാ സീറ്റുകള്‍ യാഥാര്‍ത്ഥ്യം തന്നെയാണെങ്കില്‍ 2014 ലെ 31 ശതമാനം എന്നത് 2019 ല്‍ 37 ശതമാനമായി ഉയര്‍ന്നു എന്ന് നാം കാണണം. അതിന്റെ പിന്നില്‍ കൃത്യമായ ആസൂത്രണമുണ്ട്, തന്ത്രജ്ഞതയുണ്ട്, ധനവ്യയമുണ്ട്. ഒപ്പം പിടിച്ചുനില്‍ക്കാന്‍ നാലയലത്ത് മറ്റൊരു പാര്‍ട്ടിയും ഒട്ടില്ലതാനും. ചന്ദ്രശേഖരറാവുവും ജഗന്‍ റെഡ്ഡിയും മമതയും നവീന്‍ പടാനായിക്കും നാല് ധ്രുവങ്ങളിലാണ്. ഒ.പി.എസിനും മറ്റും അടുത്ത തിരഞ്ഞെടുപ്പില്‍ കെട്ടിവച്ച കാശ് തിരിച്ചുകിട്ടുമെന്നുപോലും ഉറപ്പില്ല.
ഇവിടെയാണ് ഒരു പുതിയ അദ്ധ്യായം രൂപപ്പെടുന്നത്. സി.എ.എയുടെ രൂപത്തില്‍. ഡല്‍ഹിയിലെ ഒരു മുതിര്‍ന്ന ബി.ജെ.പി നേതാവും സുപ്രീംകോടതി അഭിഭാഷകനുമായ അജയ് അഗര്‍വാള്‍ (2014 ല്‍ റായ്ബറേലിയില്‍ സോണിയാ ഗാന്ധിയുടെ ബി.ജെ.പി പ്രതിയോഗി) തുറന്നു സമ്മതിക്കുന്നത് ഇപ്പോള്‍ ഒരു തിരഞ്ഞെടുപ്പ് നടന്നാല്‍ 40 സീറ്റ് പോലും ബി.ജെ.പിക്ക് ലഭിക്കില്ല എന്നാണ്. പുള്ളി സുപ്രീംകോടതി വക്കീല്‍ ആണെന്നത് പ്രസ്താവ്യം ആകുന്നത് ഇവിടെയാണ്. 349 ന് എന്തും സംഭവിക്കാം.
ലേഖകന്റെ ഫോണ്‍: 98479 21294
COMMENTS