കോഴിക്കോട് : കേരളത്തെ ഗ്രസിച്ചിരിക്കുന്ന രണ്ടാം പ്രളയത്തിൽ മരണസംഖ്യ 57 ആയി. 1.65 ലക്ഷം പേർ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. കാലാവ...
കോഴിക്കോട് : കേരളത്തെ ഗ്രസിച്ചിരിക്കുന്ന രണ്ടാം പ്രളയത്തിൽ മരണസംഖ്യ 57 ആയി. 1.65 ലക്ഷം പേർ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലാണ്.
കാലാവസ്ഥ പ്രവചനം അനുസരിച്ച് ഞായറാഴ്ച പലസ്ഥലങ്ങളിലും മേഘവിസ്ഫോടനം സംഭവിക്കാൻ സാധ്യതയുള്ളതായി റിപ്പോർട്ടുണ്ട്. ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
കേരളത്തിൻറെ സ്വന്തം രക്ഷാ സൈനികരായ മത്സ്യത്തൊഴിലാളികളാണ് മിക്ക കേന്ദ്രങ്ങളിലും വെള്ളക്കെട്ടുകളിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിച്ച് പുറത്തുകൊണ്ടുവരുന്നത്. സ്തുത്യർഹമായ സേവനമാണ് മത്സ്യത്തൊഴിലാളികൾ സ്വന്തം വള്ളങ്ങളുമായെത്തി നടത്തുന്നത്. പല സ്ഥലങ്ങളിലേക്കും കൂടുതൽ മത്സ്യ തൊഴിലാളികൾ വള്ളങ്ങളുമായി എത്തിക്കൊണ്ടിരിക്കുകയാണ്.
കാസർകോട് മുതൽ പത്തനംതിട്ട വരെ പ്രദേശങ്ങൾ പ്രളയദുരിതത്തിലാണ്. നിർത്താതെ പെയ്യുന്ന മഴയിൽ മിക്ക പ്രദേശങ്ങളും മുങ്ങിയിരിക്കുകയാണ് .
റോഡ്, റെയിൽ ഗതാഗതം ഏതാണ്ട് പൂർണമായും തടസ്സപ്പെട്ട നിലയിലാണ്. വെള്ളം കയറിയതിനെ തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളം മൂന്നാം ദിവസവും അടച്ചിട്ടു. ഞായറാഴ്ചയേ പ്രവർത്തനം പുനരാരംഭിക്കാൻ സാധ്യതയുള്ളൂ.
ഉത്തരകേരളത്തിന്റെ പലഭാഗങ്ങളും ഒറ്റപ്പെട്ടിരിക്കുകയാണ് . കൊടിയ നാശം ഉണ്ടായിരിക്കുന്നത് നിലമ്പൂർ, വയനാട്, പാലക്കാട്, കോഴിക്കോട് മേഖലകളിലാണ്. മലയോരമേഖലകളിൽ അടിക്കടിയുണ്ടാകുന്ന ഉരുൾപൊട്ടൽ വൻ നാശത്തിനാണ് കാരണമായിരിക്കുന്നത്.
ഏറ്റവും കൂടുതൽ ദുരിതാശ്വാസക്യാമ്പുകൾ തുറന്നിട്ടുള്ളത് കോഴിക്കോട് ജില്ലയിലാണ്.
പലയിടത്തും അപ്രതീക്ഷിതമായി ഒഴുകിയെത്തുന്ന മലവെള്ളം സർവതും കുത്തിയൊലിച്ചു കൊണ്ടുപോവുകയാണ്. രക്ഷാപ്രവർത്തകർക്ക് പോലും എത്തിപ്പെടാൻ പറ്റാത്ത അവസ്ഥയാണ്.
വയനാട് ജില്ലയിലെ പുത്തുമല, നിലമ്പൂരിലെ കവളപ്പാറ എന്നിവിടങ്ങളിലാണ് ഏറ്റവും ഗുരുതരമായ ഉരുൾപൊട്ടൽ ഉണ്ടായിരിക്കുന്നത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
നിരവധി പേർ നശാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവർത്തകർക്ക് മുന്നേറുന്നതിന് വെള്ളവും മോശം കാലാവസ്ഥയും റോഡുകളുടെ അഭാവവും തടസ്സമാകുന്നുണ്ട്.
വയനാട്, കാസർകോട്, പാലക്കാട് , കണ്ണൂർ, കോഴിക്കോട്, കോട്ടയം, പത്തനംതിട്ട ജില്ലകളിലെല്ലാം നദികൾ കരകവിഞ്ഞ് ഒഴുകുകയാണ്.
COMMENTS