എം.ബി.സന്തോഷ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍.കെ. പ്രേമചന്ദ്രന...
എം.ബി.സന്തോഷ്
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍.കെ. പ്രേമചന്ദ്രനെ 'പരനാറി' എന്നുവിളിച്ച് പൊതുയോഗത്തിലൂടെ പരസ്യമായി ആക്രമിച്ചപ്പോള്‍ ജയസാദ്ധ്യതയില്‍ അതുവരെ മുന്നിലായിരുന്ന സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി പരാജയം ഏറ്റുവാങ്ങുകയായിരുന്നു. സമാനമായ അവസ്ഥയാണോ എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ ആലത്തൂരില്‍ ഉദ്ദേശിച്ചതെന്ന് വ്യക്തമാവേണ്ടതുണ്ട്.
'ആലത്തൂരിലെ സ്ഥാനാര്‍ത്ഥി പെണ്‍കുട്ടി, ആദ്യം പോയി പാണക്കാട് തങ്ങളെ കണ്ടു. പിന്നെ, കുഞ്ഞാലിക്കുട്ടിയെ കണ്ടു. അതോടുകൂടി ആ കുട്ടിയുടെ കാര്യം എന്താകുമെന്ന് പറയാന്‍ വയ്യ' എന്നാണ് വിജയരാഘവന്‍ പൊന്നാനിയില്‍ ഇടതു കണ്‍വെന്‍ഷനില്‍ പ്രസംഗിച്ചത്. കോഴിക്കോട്ട് എത്തിയപ്പോള്‍ പ്രസംഗം ' ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ, കുഞ്ഞാലിക്കുട്ടിക്കൊപ്പമിരിക്കുന്ന ചിത്രം കണ്ട് ഞാന്‍ അന്തംവിട്ടു' എന്നായി.
പി.കെ.ബിജുവാണ് ആലത്തൂരില്‍ വീണ്ടും ജനവിധി തേടുന്നത്. രണ്ടുതവണയും മികച്ച വിജയം നേടിയശേഷമാണ് ഇത്തവണത്തെ മത്സരം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം 37,312 ആയിരുന്നെങ്കില്‍ അതിനുശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആലത്തൂര്‍ മേഖലയിലെ ഇടതുഭൂരിപക്ഷം 91,760ആണ്.
രമ്യാ ഹരിദാസ് തദ്ദേശഭരണസ്ഥാപന സാരഥി എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന ചെറുപ്പക്കാരി. 'രാഹുല്‍ ബ്രിഗേഡ് ' എന്നു കോണ്‍ഗ്രസുകാര്‍ വിളിക്കുന്ന സംഘത്തില്‍ സ്വന്തം കഴിവുകൊണ്ട് ഉയര്‍ന്നുവന്ന യുവതി. ബിജു എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എന്ന നിലയില്‍ ആലത്തൂരില്‍ മത്സരിക്കാന്‍ എത്തുമ്പോള്‍ എന്തായിരുന്നോ ജീവിത പരിസരം അതുതന്നെയാണ്, രമ്യയ്ക്കും ഉള്ളത്. ഇല്ലായ്മകളോട് പൊരുതിക്കയറിവന്ന അതേ ചുറ്റുപാടുകള്‍.
എ. വിജയരാഘവനും വ്യത്യസ്തനല്ല. പാര്‍ട്ടി ഓഫീസുകളും പാര്‍ട്ടിയും ആശ്രയവും അഭയവുമായ ഒരു കഥ അദ്ദേഹത്തിന്റെയും ഇന്നലെകളിലുണ്ട്. നിയമത്തില്‍ പി.ജിക്ക് റാങ്കുനേടി വിജയിക്കാനായത് ബിജുവും രമ്യാഹരിദാസും താണ്ടിയ വഴികള്‍ വലിയ വ്യത്യാസമില്ലാതെ അതിനുമുമ്പേ കടന്നുപോന്നതിന്റെ കഷ്ടപ്പാടുകള്‍ പകര്‍ന്നു നല്‍കിയ കരുത്ത് പതം വരുത്തിയതാണ്. വിജയരാഘവനെക്കാള്‍ ജാതീയമായ വേര്‍തിരിവുകള്‍ കുറച്ചുകൂടി തീക്ഷ്ണമായി അനുഭവിക്കേണ്ടിവന്നവരാണ് ബിജുവും രമ്യയും എന്ന വ്യത്യാസമേയുള്ളൂ. ഇതില്‍ തന്നെ രമ്യയുടെ ജീവിതം കുറേക്കൂടി കഠിനമാണ്. കാരണം, ഒരു പെണ്‍കുട്ടിക്ക് ഇന്നത്തെ കാലയളവില്‍ പൊതുപ്രവര്‍ത്തനത്തില്‍ മുന്നേറാന്‍ ഒട്ടും എളുപ്പമല്ല. ദളിത് പശ്ചാത്തലത്തില്‍ നിന്നുള്ള കൂടിയാണെങ്കില്‍ പറയുകയും വേണ്ട. അതുകൊണ്ടുതന്നെ ആലത്തൂരിലെ പോരാട്ടം തികച്ചും രാഷ്ട്രീയമായി മുന്നോട്ടു കൊണ്ടുപോകേണ്ടതിന്റെ ഉത്തരവാദിത്തവും ചുമതലയും ഏറ്റെടുക്കേണ്ടത് വിജയരാഘവനായിരുന്നു.
അവിടെ, വിജയരാഘവന്‍ പുങ്കനായ പുരുഷന്റെ 'പെണ്ണ് ശരീരം മാത്രമാണ് 'എന്ന ലളിത ചിന്തയിലേക്കു മാറി ഒരു സാധാരണപുരുഷനായി പ്രത്യക്ഷനാവുകയായിരുന്നു. അതുകൊണ്ടാണ് രമ്യയെന്ന സാധാരണക്കാരിയും അവിവാഹിതയുമായ ദളിത് പെണ്‍കുട്ടിയെ മോശമായി അവതരിപ്പിക്കാന്‍ വിജയരാഘവന്‍പോലും തയ്യാറായത്. എത്ര വിദ്യാസമ്പന്നനും നവോത്ഥാന (മതില്‍) നായകനുമായാലും 'വിജയ'രാഘവന്‍ 'തോറ്റ' നേതാവാകുന്നതും അതിനാലാണ്.
വിജയരാഘവന്‍ പ്രസംഗപീഠത്തിനുമുന്നിലെ മൈക്കിലൂടെ എടുത്തെറിഞ്ഞ വാക്കുകള്‍ ഒരു സ്ത്രീയെ മാന്യമായി സംബോധന ചെയ്യാന്‍ ഉതകുന്നതല്ല. അതു തിരിച്ചറിയാന്‍പോലും വിജയരാഘവനാകുന്നില്ല എന്നുവരുമ്പോള്‍ എല്‍.ഡി.എഫ് കണ്‍വീനറുടെ അധപതനത്തിന്റെ ആഴം കൂടുകയാണ്. 'രമ്യ എന്റെ സഹോദരിയാണ്, കുഞ്ഞാലിക്കുട്ടി എന്റെ സുഹൃത്താണ്' എന്നൊക്കെയാണ് വിജയരാഘവന്‍ ന്യായീകരിച്ചു പറയുന്നത്. സഹോദരിയെ ഇങ്ങനെയൊക്കെയാണ് പറയുന്നതെങ്കില്‍ നിങ്ങള്‍ക്ക് കേരളീയരെ ഒട്ടും അറിയില്ല എന്നുതന്നെ പറയേണ്ടിവരും.
വിജയരാഘവന്റെ ഈ പ്രസംഗത്തിലൂടെ രമ്യാഹരിദാസ് ആലത്തൂരില്‍ മാത്രമല്ല, കേരളത്തിന്റെ മുഴുവന്‍ ശ്രദ്ധപിടിച്ചു പറ്റിയിരിക്കുകയാണ്. ബഹുമാനപ്പെട്ട വിജയരാഘവന്‍, സഖാവേ, താങ്കള്‍, പി.കെ.ബിജുവിനെ പരാജയപ്പെടുത്തണമെന്ന വ്യക്തമായ ഉദ്ദേശ്യത്തോടുകൂടിയാണോ ഇങ്ങനെയൊക്കെ പ്രസംഗിച്ചത് ? ജെ.ദേവിക മുതല്‍ സുനില്‍ ഇളയിടം വരെയുള്ള, ഇടതുപക്ഷത്തോടൊപ്പം ഉറച്ചുനിന്ന പല സാംസ്‌കാരിക നായകരും താങ്കളെ അതിനിശിതമായി വിമര്‍ശിക്കുകയും തെറ്റുതിരുത്തണമെന്ന് ആവശ്യപ്പെട്ടതും ഏതെങ്കിലും മുന്‍ധാരണ അവര്‍ക്കുള്ളതുകൊണ്ടാണോ?
അച്ചടിമാദ്ധ്യമങ്ങള്‍ മാത്രമുണ്ടായിരുന്ന കാലയളവില്‍നിന്ന് കേരളവും കേരളീയരും ഏറെ മുന്നോട്ടുപോയി എന്നത് ഇനിയെങ്കിലും വിജയരാഘവന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ കണ്ണുതുറന്നുകാണണം. ഇപ്പോള്‍, നിങ്ങള്‍ പറയുന്ന വാക്കുകള്‍ അവര്‍ നിങ്ങളെ കണ്ടുകൊണ്ട് കേള്‍ക്കുകയാണ്. നിങ്ങളുടെ ശരീരഭാഷപോലും അവര്‍ കാണുന്നുണ്ട്. അതുകൊണ്ട് 'മാദ്ധ്യമപ്രവര്‍ത്തകര്‍ വളച്ചൊടിച്ചു' എന്നൊക്കെ പറഞ്ഞ് ന്യായീകരിച്ചാല്‍ ട്രോളുകള്‍ക്കു മറ്റൊന്നും വേണ്ടാതാവും.
പി.കെ.കുഞ്ഞാലിക്കുട്ടിയാണ് സി.പി.എമ്മിനെ രണ്ടു പതിറ്റാണ്ട് പിടിച്ചുകുലുക്കിയ വിഭാഗീയതയ്ക്കു കാരണമെന്നു വ്യക്തമല്ലേ? ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ കേസെടുക്കണമെന്നു നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷന്‍ ആയിരുന്ന കല്ലട സുകുമാരന്‍ നല്‍കിയ നിയമോപദേശം അഡ്വക്കേറ്റ് ജനറലായിരുന്ന എം.കെ.ദാമോദരനെ ഉപയോഗിച്ചു മറികടന്നതല്ലേ യഥാര്‍ത്ഥത്തില്‍ പാര്‍ട്ടിയെ പിടിച്ചുകുലുക്കിയത്?
ഏറ്റവുമൊടുവില്‍, സി.പി.ഐ കേന്ദ്ര കമ്മിറ്റിയില്‍നിന്ന് ഇറങ്ങിപ്പോന്ന് സി.പി.എം രൂപീകരിച്ചവരില്‍ കേരളത്തില്‍ ശേഷിക്കുന്ന ഒരേഒരാളായ വി.എസ് . അച്യുതാനന്ദന്‍ ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ നടത്തിവരുന്ന നിയമപോരാട്ടത്തില്‍ അദ്ദേഹത്തിന്റെ വാദത്തിന് വിരുദ്ധമായി കുഞ്ഞാലിക്കുട്ടിക്കനുകൂലമായി പിണറായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത് എല്‍.ഡി.എഫ് കണ്‍വീനറും അറിഞ്ഞുകൊണ്ടാവുമല്ലോ. കവലപ്രസംഗത്തിന് കൈയടി കിട്ടാന്‍ കുഞ്ഞാലിക്കുട്ടിയെ ഐസ്‌ക്രീം പാര്‍ലര്‍ പ്രതിയാക്കാം, പക്ഷേ അദ്ദേഹത്തെ ഞങ്ങടെ സര്‍ക്കാര്‍ പ്രതിയല്ലാതാക്കുകയും ചെയ്യും! ഇതൊക്കെ ഇപ്പോള്‍ വിളിച്ചു പുറത്തിട്ടത് വിജയരാഘവന്റെ പ്രസംഗമാണ്.
സ്വന്തം മുന്നണിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണം സി.പി.എം സംസ്ഥാന കമ്മിറ്റി, മുഖ്യമന്ത്രിയായിരിക്കേ വി.എസ്. അച്യുതാനന്ദന്റെ മേല്‍ ചാര്‍ത്തിക്കൊടുത്തിട്ടുണ്ട്. ഇവിടെ, സ്വന്തം സ്ഥാനാര്‍ത്ഥിക്കെതിരെ 'മിത്രഭാവത്തില്‍' തിരിഞ്ഞിരിക്കുന്നത് മുന്നണി കണ്‍വീനറാണ്! വിജയരാഘവന്‍ 'തോല്‍പ്പിക്കുന്ന' കണ്‍വീനറാണെന്ന് അണികള്‍ പറഞ്ഞു തുടങ്ങിയിട്ടുണ്ട്, അതു സ്വന്തം മുന്നണി സ്ഥാനാര്‍ത്ഥികള്‍ പരസ്യമായി പറയാതിരിക്കട്ടെ!
➤➤➤
Keywords: Remya Haridas, Vijayaraghavan, PK Biju, CPM, Congress
COMMENTS