കോഴിക്കോട്: പൊതുചടങ്ങിൽ നിലവിളക്ക് കൊളുത്തിയതുമായി ബന്ധപ്പെട്ട് പേരാമ്പ്ര എം.എൽ.എയും മുസ്ലിം ലീഗ് നേതാവുമായ ഫാത്തിമ തഹ്‌ലിയയുടെ നടപടിയെ തിരു...
കോഴിക്കോട്: പൊതുചടങ്ങിൽ നിലവിളക്ക് കൊളുത്തിയതുമായി ബന്ധപ്പെട്ട് പേരാമ്പ്ര എം.എൽ.എയും മുസ്ലിം ലീഗ് നേതാവുമായ ഫാത്തിമ തഹ്‌ലിയയുടെ നടപടിയെ തിരുത്തി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. കോഴിക്കോട്ട് ചേർന്ന സമസ്ത കേന്ദ്ര മുശാവറ യോഗത്തിലാണ് ഈ വിഷയത്തിൽ സംഘടന ഔദ്യോഗിക നിലപാട് വ്യക്തമാക്കിയത്.
മുസ്ലിങ്ങൾ ഇതര മതസ്ഥരുടെ വിശ്വാസപരമായ ആചാരങ്ങളിൽ നിന്നും അനുഷ്ഠാനങ്ങളിൽ നിന്നും പൂർണ്ണമായും വിട്ടുനിൽക്കണമെന്ന് സമസ്ത ആവശ്യപ്പെട്ടു. ഇസ്‌ലാം വിരുദ്ധമായ വിശ്വാസത്തോടെ ഇത്തരം ആചാരങ്ങളിൽ പങ്കാളികളാകുന്നത് സമുദായത്തിന് പുറത്തേക്കുള്ള വഴിയാണ്. എന്നാൽ, അത്തരം വിശ്വാസമില്ലാതെ വെറുതെ ഇത്തരം കാര്യങ്ങൾ അനുകരിക്കുന്നത് നിഷിദ്ധവും (ഹറാം) വലിയ പാപവുമാണെന്നും മുശാവറ ചൂണ്ടിക്കാട്ടി.
അതേസമയം, യാതൊരുവിധ മതപരമായ പ്രാധാന്യവുമില്ലാതെ കേവലം വെളിച്ചത്തിന്റെ സ്രോതസ്സായി മാത്രം നിലവിളക്ക് ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്നും സമസ്ത വ്യക്തമാക്കി.ഇസ്‌ലാമിക തത്വങ്ങളിൽ കർശനമായി ഉറച്ചുനിൽക്കുമ്പോൾ തന്നെ, രാജ്യത്തിന്റെ ഐക്യവും സാമുദായിക സൗഹാർദ്ദവും കാത്തുസൂക്ഷിക്കാൻ വിശ്വാസികൾ ബാധ്യസ്ഥരാണെന്നും സംഘടന ഓർമ്മിപ്പിച്ചു.പേരാമ്പ്ര മണ്ഡലത്തിലെ ഒരു സ്വകാര്യ റെസ്റ്റോറന്റ് ഉദ്ഘാടന ചടങ്ങിൽ വെച്ച് ഫാത്തിമ തഹ്‌ലിയ നിലവിളക്ക് കൊളുത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. ലീഗ് അണികൾക്കിടയിലും വിവിധ മുസ്ലിം സംഘടനകൾക്കിടയിലും ഇത് വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് പണ്ഡിത സഭയായ സമസ്ത നിലപാട് വ്യക്തമാക്കി രംഗത്തുവന്നത്.
Key Words: MLA Fatima Tahlia, Lamp lighting controversy, Samastha

COMMENTS