ന്യൂഡൽഹി: 2020-ലെ ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ പ്രതിചേർക്കപ്പെട്ട് ജയിലിൽ കഴിയുന്ന മുൻ ജെ.എൻ.യു വിദ്യാർത്ഥി നേതാവും ആക്ടിവിസ്റ്റുമായ ഉമർ ഖാലിദി...
ന്യൂഡൽഹി: 2020-ലെ ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ പ്രതിചേർക്കപ്പെട്ട് ജയിലിൽ കഴിയുന്ന മുൻ ജെ.എൻ.യു വിദ്യാർത്ഥി നേതാവും ആക്ടിവിസ്റ്റുമായ ഉമർ ഖാലിദിന് ഡൽഹി ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ജൂൺ 1 മുതൽ ജൂൺ 3 വരെ മൂന്ന് ദിവസത്തേക്കാണ് ജാമ്യം. അസുഖബാധിതയായി ചികിത്സയിൽ കഴിയുന്ന മാതാവിന്റെ ശസ്ത്രക്രിയ സമയത്ത് ഒപ്പമുണ്ടാകാൻ വേണ്ടിയാണ് കോടതി ഈ ആശ്വാസം നൽകിയത്. നേരത്തെ ഇതേ ആവശ്യമുന്നയിച്ച് ഉമർ ഖാലിദ് നൽകിയ ഹർജി വിചാരണക്കോടതി തള്ളിയിരുന്നു.
ഇതിനെതിരെ ഡൽഹി ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്നാണ് മാനുഷിക പരിഗണന മുൻനിർത്തി കോടതി താല്ക്കാലിക ജാമ്യം അനുവദിച്ചത്. കടുത്ത ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിട്ടുള്ളത്; ഈ ദിവസങ്ങളിൽ ഡൽഹി-എൻ.സി.ആർ പരിധി വിട്ടുപോകരുതെന്നും ആശുപത്രിയിലല്ലാതെ മറ്റ് സ്ഥലങ്ങൾ സന്ദർശിക്കരുതെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
പൗരത്വ നിയമ ഭേദഗതി (CAA) വിരുദ്ധ പ്രക്ഷോഭത്തിനിടെ വടക്കുകിഴക്കൻ ഡൽഹിയിലുണ്ടായ വർഗീയ കലാപത്തിന് പിന്നിലെ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപിച്ച് യു.എ.പി.എ നിയമപ്രകാരം 2020 സെപ്റ്റംബറിലാണ് ഡൽഹി പോലീസ് ഉമർ ഖാലിദിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായതു മുതൽ കഴിഞ്ഞ അഞ്ചര വർഷത്തിലേറെയായി അദ്ദേഹം ജുഡീഷ്യൽ കസ്റ്റഡിയിൽ ജയിലിൽ തുടരുകയാണ്. മുൻപും കുടുംബത്തിലെ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാൻ അദ്ദേഹത്തിന് കോടതികൾ താല്ക്കാലിക ജാമ്യം അനുവദിച്ചിട്ടുണ്ട്.
Key Words : Umar Khalid, Delhi Riots Conspiracy Case, Interim bail

COMMENTS