TMC Leader Abhishek Banerjee Heckled by Mob; Mamata Blames BJP
കൊല്‍ക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിലെ പാര്‍ട്ടി പരാജയത്തിന് പിന്നാലെയുണ്ടായ അക്രമങ്ങളില്‍ ഇരയായ പാര്‍ട്ടി പ്രവര്‍ത്തകരെ കാണാന്‍ പോയ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജിയെ ഇന്ന് നാട്ടുകാര്‍ തടയുകയും അദ്ദേഹത്തിന് നേരെ ചീമുട്ട എറിയുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹത്തെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ അമ്മായിയും മുന്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയും അദ്ദേഹത്തെ കാണാനായി ആശുപത്രിയിലേക്ക് എത്തിയിട്ടുണ്ട്.
സൗത്ത് 24 പര്‍ഗാനാസിലെ സോനാര്‍പൂരിലാണ് സംഭവം. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലെ രാഷ്ട്രീയ എതിരാളികള്‍ തങ്ങളെ ലക്ഷ്യമിടുന്നതായി അവിടത്തെ ചില തൃണമൂല്‍ പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. കൊല്ലപ്പെട്ട ഒരു തൃണമൂല്‍ പ്രവര്‍ത്തകന്റെ വീട് സന്ദര്‍ശിക്കാനായി പോവുകയായിരുന്നു അഭിഷേക് ബാനര്‍ജി.
അഭിഷേക് ബാനര്‍ജിയെ തടഞ്ഞ ജനക്കൂട്ടം അദ്ദേഹത്തിനെതിരെ 'ചോര്‍, ചോര്‍' (കള്ളന്‍, കള്ളന്‍) എന്ന മുദ്രാവാക്യം വിളിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. വെളുത്ത ഷര്‍ട്ടും ക്രിക്കറ്റ് ഹെല്‍മെറ്റും ധരിച്ച ബാനര്‍ജി, തടിച്ചുകൂടിയ ജനക്കൂട്ടത്തിനിടയിലൂടെയാണ് നടന്നത്. ആളുകള്‍ അദ്ദേഹത്തെ തള്ളുകയും പിടിച്ചു വലിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാം.
തുടര്‍ന്ന് സുരക്ഷാ കവചങ്ങള്‍ ധരിച്ച പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തൃണമൂല്‍ അഭിഷേക് ബാനര്‍ജിയെ അവിടെനിന്ന് സുരക്ഷിതമായി മാറ്റുകയായിരുന്നു. എന്നാല്‍, സംഭവത്തിന് പിന്നില്‍ ഭരണകക്ഷിയായ ബിജെപിയാണെന്നു തൃണമൂല്‍ നേതാക്കളുടെ ആരോപണങ്ങള്‍ ബിജെപി തള്ളി.
'മുട്ടയേറിലോ കൈയേറ്റത്തിലോ ബിജെപിക്ക് യാതൊരു പങ്കുമില്ല. 15 വര്‍ഷമായി തൃണമൂല്‍ സംസ്ഥാനം എങ്ങനെയാണ് ഭരിച്ചതെന്ന് ജനങ്ങള്‍ക്ക് അറിയാം. അക്രമത്തിന് ഇരയായ കുടുംബങ്ങളെ സംരക്ഷിക്കാനാണ് പോലീസും അധികാരികളും ശ്രദ്ധിക്കേണ്ടത്. അവരുടെ അടുത്ത് ചെന്ന് അഭിപ്രായങ്ങള്‍ പറയാന്‍ തൃണമൂലിന് യാതൊരു ധാര്‍മ്മിക അല്ലെങ്കില്‍ രാഷ്ട്രീയ അവകാശവുമില്ല...' ബംഗാള്‍ ബിജെപി അധ്യക്ഷന്‍ സമിക് ഭട്ടാചാര്യ പറഞ്ഞു.
'നോക്കൂ, അവര്‍ എന്നോട് എന്താണ് ചെയ്തതെന്ന്. ഇത് മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണ്. ഈ പ്രദേശത്ത് പോലീസുകാരില്ല. അവര്‍ എന്നെ കൊല്ലാന്‍ ആഗ്രഹിക്കുന്നു. പോലീസ് ഇവിടേക്ക് വന്ന് ഇരകളുടെ കുടുംബങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നതുവരെ ഞാന്‍ ഈ സ്ഥലം വിട്ടുപോകില്ല,' കൊല്ലപ്പെട്ട തൃണമൂല്‍ പ്രവര്‍ത്തകന്റെ കുടുംബത്തെ സന്ദര്‍ശിക്കുന്നതിനിടെ അഭിഷേക് ബാനര്‍ജി പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
തൃണമൂല്‍ നേതാവ് ഡൈറക് ഒബ്രയന്‍ ആക്രമണത്തെ അപലപിച്ചു. 'രണ്ടാമത്തെ വലിയ പ്രതിപക്ഷ പാര്‍ട്ടിയിലെ ഒരു പ്രധാന നേതാവ്, ബിജെപി നടത്തിയ അക്രമത്തില്‍ കൊല്ലപ്പെട്ട ഒരാളുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോയതായിരുന്നു. അഭിഷേക് ബാനര്‍ജിയെ ചില ബിജെപി പ്രവര്‍ത്തകര്‍ ചേര്‍ന്ന് ക്രൂരമായി ആക്രമിച്ചു. അദ്ദേഹത്തിന്റെ ജീവന്‍ അപകടത്തിലാണ്. പോലീസ് എവിടെയാണ്? ഇതിന് ആഭ്യന്തര മന്ത്രി മറുപടി പറയട്ടെ,' ഡൈറക് ഒബ്രയന്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ തൃണമൂല്‍ നേതാക്കള്‍ ജനക്കൂട്ടത്തിന്റെ ആക്രമണത്തിന് ഇരയാകുന്നത് ഇതാദ്യമല്ല. രണ്ട് ദിവസം മുമ്പ്, നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഡം ഡം മണ്ഡലത്തില്‍ നിന്നുള്ള തൃണമൂല്‍ നേതാവും നാല് തവണ എംപിയുമായ സൗഗത റോയിയെ സ്വന്തം മണ്ഡലത്തിലെ ജനങ്ങള്‍ തടഞ്ഞിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ബിജെപി ആദ്യമായി ബംഗാളില്‍ അധികാരത്തില്‍ വന്നത്. ബിജെപി 208 സീറ്റുകള്‍ നേടിയപ്പോള്‍ തൃണമൂലിന് 80 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. മമതാ ബാനര്‍ജിയുടെ പാര്‍ട്ടിയില്‍ ആഭ്യന്തര കലഹങ്ങളും കലാപങ്ങളും രൂക്ഷമാണ്. നേതാക്കള്‍ പരസ്യമായി സ്വന്തം പാര്‍ട്ടിയെ വിമര്‍ശിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഭരണപരമായ അഴിമതിയും പിടിച്ചുപറിയും കാരണം ജനങ്ങള്‍ മടുത്തതുകൊണ്ടാണ് ഇങ്ങനെയൊരു തിരഞ്ഞെടുപ്പ് വിധി ഉണ്ടായതെന്നാണ് അവര്‍ ആരോപിക്കുന്നത്.
'പശ്ചിമ ബംഗാളിലെ ദുര്‍ഭരണത്തിന്റെ കഥകള്‍ ഒരിക്കലും ദേശീയ മാധ്യമങ്ങളില്‍ വന്നില്ല, തൃണമൂലിന്റെ ക്രൂരമായ ഭരണം കാരണം പ്രാദേശിക മാധ്യമങ്ങള്‍ക്കും ഇതിന്റെ ഭൂരിഭാഗവും പുറത്തുവിടാന്‍ അനുവാദമുണ്ടായിരുന്നില്ല,' എന്നാണ് തിരഞ്ഞെടുപ്പ് ഫലം വന്ന മെയ് 4-ന്, ബിജെപി നേതാവ് അമിത് മാളവ്യ പറഞ്ഞത്.


COMMENTS