തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് - കെ.എസ്.യു പ്രവർത്തകരെ ക്രൂരമായി മർദിച്ച സംഭവത്തിൽ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻ ഉൾപ്പെടെ ...
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് - കെ.എസ്.യു പ്രവർത്തകരെ ക്രൂരമായി മർദിച്ച സംഭവത്തിൽ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻ ഉൾപ്പെടെ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്ത വകുപ്പുതല നടപടിയെ സ്വാഗതം ചെയ്യുന്നതായി ആലപ്പുഴ എം.എൽ.എ എ.ഡി. തോമസും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അജയ് ജൂവൽ കുര്യാക്കോസും അറിയിച്ചു.
സസ്‌പെൻഷൻ നടപടി മാതൃകാപരമാണെന്നും എന്നാൽ അക്രമം നടത്തിയവർക്ക് പുറമെ കേസ് അട്ടിമറിക്കാൻ കൂട്ടുനിന്ന ഉന്നത ഉദ്യോഗസ്ഥർക്കെതിരെയും അടിയന്തരമായി കർശന നടപടി സ്വീകരിക്കണമെന്ന് എ.ഡി. തോമസ് ആവശ്യപ്പെട്ടു.മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ അനിൽ കുമാർ, സുരക്ഷാ ഉദ്യോഗസ്ഥരായ എസ്. സന്ദീപ്, വിപിൻ, ഷൈജു, അരുൺ എന്നിവർക്കെതിരെയാണ് സംസ്ഥാന പൊലീസ് മേധാവി സസ്‌പെൻഷൻ ഉത്തരവിട്ടത്.
പുതിയ യു.ഡി.എഫ് സർക്കാർ അധികാരമേറ്റ ശേഷം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) ഇടക്കാല റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ അടിയന്തര നടപടി. 2023 ഡിസംബറിൽ ആലപ്പുഴയിൽ വെച്ച് കരിങ്കൊടി കാണിച്ച എ.ഡി. തോമസിനെയും അജയ് ജൂവലിനെയും വാഹനത്തിൽ നിന്നിറങ്ങി ലാത്തികൊണ്ട് തലയ്ക്കടക്കം ക്രൂരമായി മർദിച്ച സുരക്ഷാ ജീവനക്കാരുടെ നടപടി തികച്ചും ചട്ടവിരുദ്ധവും വി.ഐ.പി പ്രോട്ടോക്കോളിന്റെ ലംഘനവുമാണെന്ന് എസ്.ഐ.ടി കണ്ടെത്തിയിരുന്നു. അന്ന് ഈ മർദനത്തെ മുൻ മുഖ്യമന്ത്രി 'രക്ഷാപ്രവർത്തനം' എന്ന് പറഞ്ഞ് ന്യായീകരിച്ചിരുന്നു.സുരക്ഷാ ജീവനക്കാരെ സംരക്ഷിക്കുന്നതിനായി ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി തയ്യാറാക്കിയ ആദ്യ കേസ് ഡയറി, അന്നത്തെ ക്രമസമാധാന ചുമതലയുണ്ടായിരുന്ന എ.ഡി.ജി.പി എം.ആർ. അജിത് കുമാർ ഇടപെട്ട് നിർബന്ധപ്പൂർവ്വം തിരുത്തിച്ചതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ടെന്ന് എ.ഡി. തോമസ് ചൂണ്ടിക്കാട്ടി.
ഉദ്യോഗസ്ഥനെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു വരുത്തിയാണ് കേസ് അട്ടിമറിക്കാൻ എ.ഡി.ജി.പി നീക്കം നടത്തിയത്. നിയമവ്യവസ്ഥയെയും അന്വേഷണ റിപ്പോർട്ടുകളെയും അട്ടിമറിച്ച ഇത്തരം ഉന്നത ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് മാറ്റിനിർത്തി മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നും കേസിൽ വധശ്രമക്കുറ്റം കൂടി ചുമത്തണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നൽകുമെന്നും എ.ഡി. തോമസ് എം.എൽ.എ വ്യക്തമാക്കി.
Key Words : AD Thomas

COMMENTS