ഓസ്ലോ: നോർവേ സന്ദർശനത്തിനിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദ്യം ചോദിക്കാൻ ശ്രമിച്ച് ശ്രദ്ധേയയായ നോർവീജിയൻ മാധ്യമപ്രവർത്തക ഹെല്...
ഓസ്ലോ: നോർവേ സന്ദർശനത്തിനിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദ്യം ചോദിക്കാൻ ശ്രമിച്ച് ശ്രദ്ധേയയായ നോർവീജിയൻ മാധ്യമപ്രവർത്തക ഹെല്ല ലിങ്ങിന്റെ ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ മെറ്റാ സസ്പെൻഡ് ചെയ്തു. തനിക്കെതിരെ നടക്കുന്ന അതിരൂക്ഷമായ ഓൺലൈൻ സൈബർ ആക്രമണങ്ങൾക്ക് പിന്നാലെയാണ് അക്കൗണ്ടുകൾ നഷ്ടപ്പെട്ടതെന്ന് ഒസ്ലോ ആസ്ഥാനമായുള്ള 'ഡാഗ്സവിസൻ' പത്രത്തിലെ റിപ്പോർട്ടറായ ഹെല്ല ലിങ്ങ് ആരോപിച്ചു. അക്കൗണ്ടുകൾ പൂട്ടിയ വിവരം അവർ എക്സ് (X) പ്ലാറ്റ്‌ഫോമിലൂടെയാണ് പുറത്തുവിട്ടത്.
"മാധ്യമസ്വാതന്ത്ര്യത്തിനായി നൽകേണ്ടി വന്ന ചെറിയൊരു വില മാത്രമാണിത്" എന്ന് അക്കൗണ്ടുകൾ നഷ്ടപ്പെട്ടതിന് ശേഷം ഹെല്ല എക്സിൽ കുറിച്ചു. തൻ്റെ അക്കൗണ്ടുകളിലെ ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ സംവിധാനം മറ്റാരെങ്കിലും ദുരുപയോഗം ചെയ്തതാണോ അതോ വലിയ തോതിലുള്ള കൂട്ട റിപ്പോർട്ടിങ് കാരണമാണോ സസ്പെൻഷൻ ഉണ്ടായതെന്ന് വ്യക്തമല്ലെന്ന് അവർ അറിയിച്ചു. അക്കൗണ്ടുകൾ തിരിച്ചുപിടിക്കാൻ അവർ മെറ്റായുടെ സഹായം തേടിയിട്ടുണ്ട്.
വിവാദത്തിന് കാരണമായ സംഭവം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോർവെ സന്ദർശനത്തിനിടെ, അദ്ദേഹം സംയുക്ത മാധ്യമ സമ്മേളനത്തിൽ നിന്ന് മടങ്ങുമ്പോൾ, "ലോകത്തിലെ ഏറ്റവും സ്വതന്ത്രമായ മാധ്യമങ്ങളിൽ നിന്നുള്ള ചോദ്യങ്ങൾക്ക് എന്തുകൊണ്ട് താങ്കൾ മറുപടി നൽകുന്നില്ല?" എന്ന് ഹെല്ല ലിങ്ങ് ഉറക്കെ ചോദിച്ചിരുന്നു. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ വൈറലായിരുന്നു. ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ നോർവേ ഒന്നാം സ്ഥാനത്താണെന്നും ഇന്ത്യ 157-ാം സ്ഥാനത്താണെന്നും ചൂണ്ടിക്കാണിച്ചാണ് ഹെല്ല തൻ്റെ ചോദ്യത്തെ ന്യായീകരിച്ചത്.
ട്രോളുകളും ചാര ആരോപണവും
ചോദ്യത്തിന് പിന്നാലെ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് ഹെല്ല ലിങ്ങിന് നേരിടേണ്ടി വന്നത്. അവർ ഒരു വിദേശ ചാരയാണെന്ന ആരോപണം വരെ ചില കോണുകളിൽ നിന്ന് ഉയർന്നു. എന്നാൽ താൻ ഒരു സാധാരണ മാധ്യമപ്രവർത്തക മാത്രമാണെന്നും ജനാധിപത്യ രാജ്യങ്ങളിലെ ഭരണാധികാരികളോട് ചോദ്യം ചോദിക്കുന്നത് സ്വാഭാവികമാണെന്നും അവർ വ്യക്തമാക്കിയിരുന്നു.തുടർന്ന് നോർവേയിലെ ഇന്ത്യൻ എംബസി സംഘടിപ്പിച്ച പ്രത്യേക വാർത്താസമ്മേളനത്തിലും ഹെല്ല ലിങ്ങ് പങ്കെടുക്കുകയും ഇന്ത്യയുടെ മനുഷ്യാവകാശ രേഖകളെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതിന് വിദേശകാര്യ മന്ത്രാലയം സെക്രട്ടറി സിബി ജോർജ്ജ് കൃത്യമായ മറുപടിയും നൽകിയിരുന്നു.
Key Words : Norwegian Journalist, Instagram, Facebook, PM Modi, Cyber Attack

COMMENTS