തിരുവനന്തപുരം: സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മുൻ പിണറായി സർക്കാർ പത്തു വർഷം മുമ്പ് അടച്ചുപൂട്ടിയ സെക്രട്ടേറിയറ്റിന്റെ പ്രധാന കവാടമായ ന...
തിരുവനന്തപുരം: സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മുൻ പിണറായി സർക്കാർ പത്തു വർഷം മുമ്പ് അടച്ചുപൂട്ടിയ സെക്രട്ടേറിയറ്റിന്റെ പ്രധാന കവാടമായ നോർത്ത് ഗേറ്റ് (സമര കവാടം) വീണ്ടും തുറന്നു. പുതിയതായി അധികാരമേറ്റ വി. ഡി. സതീശൻ സർക്കാരിന്റെ ആദ്യ പ്രവൃത്തിദിനമായ ഇന്ന് (മേയ് 19) കോൺഗ്രസ് അനുകൂല ജീവനക്കാരുടെ സംഘടനകളുടെയും യു.ഡി.എഫ് പ്രവർത്തകരുടെയും നേതൃത്വത്തിലാണ് പ്രതീകാത്മകമായി ഗേറ്റ് തുറന്നത്.
വർഷങ്ങളായി പോലീസ് ഇവിടെ സ്ഥാപിച്ചിരുന്ന വലിയ ഇരുമ്പ് ബാരിക്കേഡുകൾ പ്രവർത്തകർ ഒരു വശത്തേക്ക് മാറ്റിസ്ഥാപിച്ചു. ജനങ്ങളിൽ നിന്ന് ഒളിച്ചോടുന്ന സർക്കാരല്ല, ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന ജനകീയ സർക്കാരാണ് ഇതെന്ന സന്ദേശം നൽകാനാണ് പുതിയ ഭരണനേതൃത്വത്തിന്റെ ഈ നടപടി.
ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെയാണ് സമരക്കാർ ഉള്ളിലേക്ക് കടക്കാതിരിക്കാൻ നോർത്ത് ഗേറ്റ് സ്ഥിരമായി പൂട്ടിയത്. ഈ ഗേറ്റിന് സമീപത്താണ് മുഖ്യമന്ത്രിയുടെ ഓഫീസും പരാതി പരിഹാര സെല്ലും പ്രവർത്തിച്ചിരുന്നത്. കവാടം തുറന്നുവെങ്കിലും തൽക്കാലം കർശന സുരക്ഷാ പരിശോധനകളോടെയാണ് പ്രവേശനം. മന്ത്രിമാരുടെ ഔദ്യോഗിക വാഹനങ്ങൾ, വി.ഐ.പികൾ, സെക്രട്ടറിയേറ്റ് ജീവനക്കാർ എന്നിവർക്ക് മാത്രമാണ് നിലവിൽ ഈ ഗേറ്റ് വഴി പ്രവേശനമുള്ളത്. വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന പൊതുജനങ്ങൾക്ക് നിലവിലുള്ളതുപോലെ കന്റോൺമെന്റ് ഗേറ്റ് വഴി മാത്രമേ പ്രവേശനമുണ്ടായിരിക്കുകയുള്ളൂ.
Key Words : North Gate, Secretariat

COMMENTS