കേരളത്തെ നടുക്കിയ ഭാസ്‌കര കാരണവർ വധക്കേസിലെ പ്രതി ഷെറിന് ജയിലിൽ ലഭിച്ചിരുന്ന അവിഹിത സൗകര്യങ്ങൾ വിളിച്ചുപറഞ്ഞ് വാർത്തകളിൽ നിറഞ്ഞ എംഎസ് സുനിതയ...
കേരളത്തെ നടുക്കിയ ഭാസ്‌കര കാരണവർ വധക്കേസിലെ പ്രതി ഷെറിന് ജയിലിൽ ലഭിച്ചിരുന്ന അവിഹിത സൗകര്യങ്ങൾ വിളിച്ചുപറഞ്ഞ് വാർത്തകളിൽ നിറഞ്ഞ എംഎസ് സുനിതയുടെ മരണം കേരള മനസ്സാക്ഷിയെ പിടിച്ചുലയ്ക്കുകയാണ്. ബെംഗളൂരുവിലെ തെരുവുനായ ഷെൽട്ടറിൽ വെച്ച് ക്രൂരമായ മർദ്ദനമേറ്റ് കൊല്ലപ്പെട്ട സുനിത, വെറുമൊരു കൊലപാതക ഇരയല്ല, മറിച്ച് അധികാരകേന്ദ്രങ്ങളെ വിറപ്പിച്ച സത്യങ്ങൾ വിളിച്ചുപറഞ്ഞതിന് വേട്ടയാടപ്പെട്ട ഒരു സ്ത്രീ കൂടിയാണ്.
തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിൽ ഷെറിനൊപ്പം കഴിഞ്ഞിരുന്ന കാലത്തെ അനുഭവങ്ങളാണ് സുനിത ഒരു വർഷം മുമ്പ് വെളിപ്പെടുത്തിയത്. ഷെറിന് ജയിൽ ഉദ്യോഗസ്ഥരുമായി ഉണ്ടായിരുന്ന അവിഹിത ബന്ധങ്ങൾ, രാത്രികാലങ്ങളിൽ സെല്ലിന് പുറത്തുകൊണ്ടുപോയിരുന്ന ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ, മൊബൈൽ ഫോണിന്റെയും സൗന്ദര്യവർദ്ധക വസ്തുക്കളുടെയും യഥേഷ്ടമുള്ള ഉപയോഗം എന്നിവ അക്കമിട്ടു നിരത്തി സുനിത ഒരു അഭിമുഖത്തിൽ തുറന്നടിച്ചു. ഷെറിന് ശിക്ഷാ ഇളവ് നൽകാനുള്ള സർക്കാർ നീക്കത്തിനെതിരെ വിവരാവകാശ രേഖകൾ സഹിതം സുനിത പോരാടിയിരുന്നു.
വെളിപ്പെടുത്തലുകൾക്ക് പിന്നാലെ തനിക്കെതിരെ പൊലീസ് പ്രതികാര ബുദ്ധിയോടെ പ്രവർത്തിക്കുന്നുവെന്ന് സുനിത ആരോപിച്ചിരുന്നു. ലഹരിമരുന്ന് കേസിലും ഗുണ്ടാ ബന്ധം ആരോപിച്ചും പൊലീസ് തന്നെ നിരന്തരം വേട്ടയാടുകയാണെന്നും സദാസമയവും നിരീക്ഷണത്തിലാണെന്നും അവർ സുഹൃത്തുക്കളോട് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ബെംഗളൂരുവിലെ അവരുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം ശക്തമാകുന്നത്.
തെരുവുനായ ഷെൽട്ടർ ഹോമിൽ മറ്റ് രണ്ട് യുവതികൾക്കൊപ്പം ജോലിക്കെത്തിയ സുനിതക്ക് ലൈംഗികാതിക്രമം തടഞ്ഞപ്പോഴാണ് അതിക്രൂരമായി മെയ് മൂന്നിന് മർദ്ദനമേൽക്കുന്നത്. ഗുരുതരാവസ്ഥയിൽ തൃശൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സംഭവത്തിൽ പ്രതിയായ ദീപക് കൃഷ്ണനെ കന്യാകുമാരിയിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സുനിതയുടെ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് ആർക്കെങ്കിലും ഈ കൊലപാതകത്തിൽ പങ്കുണ്ടോ എന്ന കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്ന ആവശ്യം ഉയരുന്നുണ്ട്.
Key Words : Sunitha, Sexual Abuse, Death, Murder

COMMENTS