ലുധിയാന : പഞ്ചാബിലെ പത്താൻകോട്ടിൽ ദേശീയപാതയിൽ സിസിടിവി കാമറ സ്ഥാപിച്ച് ഇന്ത്യൻ സൈന്യത്തിന്റെയും അർദ്ധസൈനിക വിഭാഗങ്ങളുടെയും നീക്കങ്ങൾ തത്സമയം...
ലുധിയാന : പഞ്ചാബിലെ പത്താൻകോട്ടിൽ ദേശീയപാതയിൽ സിസിടിവി കാമറ സ്ഥാപിച്ച് ഇന്ത്യൻ സൈന്യത്തിന്റെയും അർദ്ധസൈനിക വിഭാഗങ്ങളുടെയും നീക്കങ്ങൾ തത്സമയം പാകിസ്താനിലെ ചാരസംഘടനയായ ഐ.എസ്.ഐയുമായി പങ്കുവെച്ച കേസിൽ ഒരാളെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു. പത്താൻകോട്ട് ജില്ലയിലെ ചക് ധരിവാൾ ഗ്രാമത്തിൽ താമസിക്കുന്ന ബൽജിത് സിംഗ് (ബിട്ടു) എന്നയാളാണ് പിടിയിലായത്.
പഞ്ചാബിനെയും ജമ്മുവിനെയും ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ ദേശീയ പാത 44 ൽ സുജൻപൂരിലെ പാലത്തിന് സമീപമുള്ള ഒരു കടയിലാണ് ബൽജിത് സിംഗ് ഇന്റർനെറ്റ് അധിഷ്ഠിത സിസിടിവി കാമറ സ്ഥാപിച്ചത്. ഈ കാമറ ഉപയോഗിച്ച് അതിർത്തി മേഖലകളിലൂടെയുള്ള ഇന്ത്യൻ സൈന്യത്തിന്റെ വാഹനങ്ങളുടെയും സൈനികരുടെയും നീക്കങ്ങൾ ഇയാൾ നിരീക്ഷിച്ചുവരികയായിരുന്നു.
കാമറയിൽ നിന്നുള്ള തത്സമയ ദൃശ്യങ്ങളും വിവരങ്ങളും ഇയാൾ പാകിസ്താനിലെ ചാരന്മാർക്കും വിദേശത്തുള്ള മറ്റ് രാജ്യവിരുദ്ധ ശക്തികൾക്കും ഡിജിറ്റൽ മാർഗ്ഗങ്ങളിലൂടെ കൈമാറി.
പത്താൻകോട്ട് പോലീസിന്റെ ക്രൈം ഇൻവെസ്റ്റിഗേഷൻ ഏജൻസിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളുടെ പക്കൽ നിന്ന് സിസിടിവി കാമറ പോലീസ് കണ്ടെടുത്തു.
പ്രാഥമിക ചോദ്യം ചെയ്യലിൽ, കഴിഞ്ഞ ജനുവരിയിലാണ് ഇയാൾ ഈ ഇന്റർനെറ്റ് കാമറ സ്ഥാപിച്ചതെന്ന് പ്രതി സമ്മതിച്ചു. ദുബായിലുള്ള അപരിചിതനായ ഒരാളിൽ നിന്നാണ് ഇയാൾക്ക് ഇതിനായുള്ള നിർദ്ദേശങ്ങൾ ലഭിച്ചിരുന്നത്. ഈ രാജ്യവിരുദ്ധ പ്രവർത്തനത്തിന് പ്രതിഫലമായി ഇയാൾക്ക് 40,000 രൂപ ബാങ്ക് അക്കൗണ്ട് വഴി ലഭിച്ചിട്ടുണ്ടെന്നും പോലീസ് കണ്ടെത്തി.
പത്താൻകോട്ട് സീനിയർ സൂപ്രണ്ട് ഒഫ് പോലീസ് ദൽജീന്ദർ സിംഗ് ധില്ലൻ വ്യക്തമാക്കിയതനുസരിച്ച്, പ്രതിയായ ബൽജിത് സിംഗ് മയക്കുമരുന്ന് ലഹരിക്ക് പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് രാജ്യ സുരക്ഷയെപ്പോലും അപകടത്തിലാക്കുന്ന ഈ ചാരപ്രവൃത്തിയിൽ ഏർപ്പെട്ടത്.
ദേശീയ സുരക്ഷയ്ക്ക് കടുത്ത ഭീഷണിയുയർത്തിയ ഈ സംഭവത്തിൽ ബൽജിത് സിംഗിനെ കൂടാതെ മറ്റ് മൂന്ന് കൂട്ടാളികൾക്ക് കൂടി പങ്കുണ്ടെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.ഇതിൽ ഒരാളാണ് ഇയാൾക്ക് ആവശ്യമായ സാങ്കേതിക സഹായങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി നൽകിയത്. ഇവർക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.
ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരവും ഒഫീഷ്യൽ സീക്രട്ട്സ് ആക്ട് പ്രകാരവുമാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.ചൈനീസ് നിർമ്മിതവും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്നതുമായ അത്യാധുനിക സിസിടിവി ക്യാമറകൾ അതിർത്തികളിൽ സ്ഥാപിച്ച് പാകിസ്താനിലേക്ക് ദൃശ്യങ്ങൾ അയക്കുന്ന വലിയൊരു ചാരശൃംഖലയെ തകർക്കാനുള്ള അന്വേഷണത്തിലാണ് നിലവിൽ പഞ്ചാബ് പോലീസ്.
Summary:Punjab Police Arrest Man for Installing CCTV on Highway and Sending Live Footage of Armed Forces' Movement to Pakistan
The Punjab Police have arrested a man in Pathankot, Punjab, for installing a CCTV camera on a national highway to share real-time live video feeds of the movements of the Indian Army and paramilitary forces with Pakistan's intelligence agency, ISI. The arrested individual has been identified as Baljit Singh (also known as Bittu), a resident of Chak Dhariwal village in Pathankot district.


COMMENTS