കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്റെ 14-ാം ചരമവാർഷിക ദിനത്തിൽ കേരളത്തിൽ യുഡിഎഫ് നേടിയ ഉജ്ജ്വല വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതി...
കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്റെ 14-ാം ചരമവാർഷിക ദിനത്തിൽ കേരളത്തിൽ യുഡിഎഫ് നേടിയ ഉജ്ജ്വല വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി വടകര എംഎൽഎ കെ.കെ. രമ. ടിപിയെ 'കുലംകുത്തി' എന്ന് വിളിച്ചവർക്ക് കാലം നൽകിയ കാവ്യനീതിയാണിതെന്ന് രമ ഫെയ്സ്ബുക്കിൽ കുറിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടം മണ്ഡലത്തിൽ ആദ്യ റൗണ്ടുകളിൽ പിന്നിലായ സാഹചര്യത്തെ സൂചിപ്പിച്ചുകൊണ്ടായിരുന്നു രമയുടെ പോസ്റ്റ്.
"കുലംകുത്തി എന്ന് ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ പൊള്ളുന്ന വെയിലത്ത് നഗ്നനായി നിൽക്കുന്ന കാഴ്ച കാണാൻ ഒരു വ്യാഴവട്ടക്കാലത്തിന് ശേഷം ചന്ദ്രശേഖരന് കഴിഞ്ഞു" "മതി കേരളമേ! ഇതു മതി !!" എന്ന് പിണറായി വിജയന്റെ പേരെടുത്തു പറയാതെ രമ വിമർശിച്ചു.
വടകരയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായ തനിക്കും യുഡിഎഫിനും ലഭിച്ച വലിയ പിന്തുണയെ രാഷ്ട്രീയ കേരളത്തിന്റെ വിജയമായാണ് രമ വിശേഷിപ്പിച്ചത്.2012 മെയ് 4-നായിരുന്നു ടി.പി. ചന്ദ്രശേഖരൻ കൊല്ലപ്പെട്ടത്. കൃത്യം 14 വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ ചരമവാർഷിക ദിനത്തിൽ തന്നെ എൽഡിഎഫ് കനത്ത തിരിച്ചടി നേരിടുന്നത് ചരിത്രപരമായ നീതിയാണെന്ന് കെ.കെ. രമ കൂട്ടിച്ചേർത്തു. വടകരയിൽ മികച്ച ലീഡ് നിലനിർത്തുന്നതിനൊപ്പം സംസ്ഥാനത്തുടനീളം യുഡിഎഫ് തരംഗം ആഞ്ഞടിക്കുന്നത് ടിപിയുടെ പോരാട്ടങ്ങൾക്കുള്ള അംഗീകാരമാണെന്നും കുറിപ്പിൽ പറയുന്നു.
Key Words : KK Rema, TP Chandrasekharan, UDF Victory, Kerala Politics, Kerala Election Result

COMMENTS