ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയർന്നുവന്ന തമിഴക വെട്രി കഴകത്തെ (ടിവികെ) സർക്കാർ ര...
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയർന്നുവന്ന തമിഴക വെട്രി കഴകത്തെ (ടിവികെ) സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കുന്നതിൽ ഗവർണർ കാണിക്കുന്ന കാലതാമസം ഭരണഘടനാപരമായ ചർച്ചകൾക്ക് വഴിമാറുന്നു. ഭൂരിപക്ഷം തെളിയിക്കാൻ മതിയായ അംഗങ്ങളുടെ പിന്തുണക്കത്തുകൾ ഹാജരാക്കണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ആവശ്യപ്പെട്ടതോടെയാണ് ഈ തർക്കം രൂക്ഷമായത്.
ഭരണഘടനാപരമായ കീഴ്വഴക്കങ്ങൾ അനുസരിച്ച്, സഭയിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയെയോ തിരഞ്ഞെടുപ്പിന് മുൻപുണ്ടാക്കിയ സഖ്യത്തെയോ ആണ് ഗവർണർ ആദ്യം ക്ഷണിക്കേണ്ടതെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. രാജ്ഭവനിലല്ല, മറിച്ച് നിയമസഭയിലാണ് ഭൂരിപക്ഷം തെളിയിക്കേണ്ടതെന്ന് സുപ്രീം കോടതിയുടെ മുൻകാല വിധിന്യായങ്ങൾ വ്യക്തമാക്കുന്നുണ്ട്. നിശ്ചിത ദിവസത്തിനകം സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യപ്പെടുകയാണ് ഗവർണർ സാധാരണയായി ചെയ്യാറുള്ളതെന്നും വിദഗ്ധർ പറയുന്നു.
234 അംഗ സഭയിൽ ഭൂരിപക്ഷത്തിന് 118 സീറ്റുകൾ വേണമെന്നിരിക്കെ, വിജയ്‌യുടെ പാർട്ടിക്ക് 10 സീറ്റുകളുടെ കുറവാണുള്ളത്. കോൺഗ്രസ്, വി.സി.കെ, ഇടത് പാർട്ടികൾ എന്നിവരുമായി സഖ്യമുണ്ടാക്കി ഭൂരിപക്ഷം തികയ്ക്കാനുള്ള നീക്കത്തിലാണ് വിജയ്. സർക്കാർ സുസ്ഥിരമാണെന്ന് ഉറപ്പുവരുത്താൻ സത്യപ്രതിജ്ഞയ്ക്ക് മുൻപ് തന്നെ ഭൂരിപക്ഷം തെളിയിക്കുന്ന പിന്തുണക്കത്തുകൾ നൽകണമെന്ന നിലപാടിലാണ് ഗവർണർ ഉറച്ചുനിൽക്കുന്നത്.
ടി.വി.കെ സർക്കാർ രൂപീകരിക്കട്ടെ എന്ന നിലപാടാണ് ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ സ്വീകരിച്ചിരിക്കുന്നത്. അതേസമയം, കാലുമാറൽ ഭയന്ന് തങ്ങളുടെ എം.എൽ.എമാരെ റിസോർട്ടുകളിലേക്ക് മാറ്റിയിരിക്കുകയാണ് എ.ഐ.എ.ഡി.എം.കെ.ഈ രാഷ്ട്രീയ അനിശ്ചിതത്വം തുടരുമ്പോൾ, ഗവർണറുടെ അടുത്ത നീക്കം തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിർണ്ണായകമാകും.
Key Words : Vijay , TVK

COMMENTS