ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ച തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയിയോട് ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യപ്പെട...
ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ച തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയിയോട് ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യപ്പെട്ട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. തിരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും, കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 118 എംഎൽഎമാരുടെ പിന്തുണ വ്യക്തമാക്കുന്ന കത്ത് നൽകിയാൽ മാത്രമേ സത്യപ്രതിജ്ഞാ ചടങ്ങുകളുമായി മുന്നോട്ട് പോകാൻ കഴിയൂ എന്ന് ഗവർണർ അറിയിച്ചതായാണ് വിവരം.
234 അംഗ നിയമസഭയിൽ ഭൂരിപക്ഷത്തിന് 118 സീറ്റുകളാണ് വേണ്ടത്. ടിവികെ നിലവിൽ 108 സീറ്റുകളാണ് നേടിയിരിക്കുന്നത്. സർക്കാർ രൂപീകരിക്കാൻ ക്ഷണം തേടി വിജയ് ഇമെയിൽ മുഖേന ഗവർണറെ സമീപിച്ചിരുന്നു. എന്നാൽ സഭയിൽ ഭൂരിപക്ഷം തെളിയിക്കുകയോ അല്ലെങ്കിൽ 118 എംഎൽഎമാരുടെ പിന്തുണ രേഖപ്പെടുത്തിയ കത്തുകൾ ഹാജരാക്കുകയോ ചെയ്യണമെന്ന് ഗവർണർ കർശന നിർദ്ദേശം നൽകി.
ഭൂരിപക്ഷം തെളിയിക്കാൻ രണ്ടാഴ്ചത്തെ സമയം വിജയ് ഗവർണറോട് ആവശ്യപ്പെട്ടിട്ടുണ്ട്. 5 എംഎൽഎമാരുള്ള കോൺഗ്രസ് ടിവികെക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ ടിവികെയുടെ ബലം 113 ആയി ഉയർന്നു. ഭൂരിപക്ഷത്തിന് ഇനിയും 5 എംഎൽഎമാരുടെ പിന്തുണ കൂടി വിജയിക്ക് ആവശ്യമാണ്. ഇതിനായി ഇടതുപക്ഷ പാർട്ടികളുമായും (സിപിഎം, സിപിഐ) എഐഎഡിഎംകെയിലെ ഒരു വിഭാഗം എംഎൽഎമാരുമായും ടിവികെ ചർച്ചകൾ നടത്തുന്നുണ്ട്.
വിജയ് രണ്ട് മണ്ഡലങ്ങളിൽ (പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ്) വിജയിച്ചതിനാൽ ഒരു സീറ്റ് രാജിവെക്കേണ്ടി വരും. ഇത് ടിവികെയുടെ അംഗബലം 107 ആയി കുറയ്ക്കുമെന്നതിനാൽ ഭൂരിപക്ഷം ഉറപ്പാക്കാൻ കൂടുതൽ സ്വതന്ത്രരുടെയോ ചെറിയ പാർട്ടികളുടെയോ പിന്തുണ അനിവാര്യമാണ്. നാളെ സത്യപ്രതിജ്ഞ നടത്താനായിരുന്നു ടിവികെയുടെ നീക്കമെങ്കിലും ഗവർണറുടെ പുതിയ നിലപാടോടെ ഇതിൽ അനിശ്ചിതത്വം തുടരുകയാണ്.
Key Words : Tamil Nadu Governor, Vijay, TVK

COMMENTS