തിരുവനന്തപുരം: കേരള പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതികളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ മിന്നൽ പരിശോധനയിൽ കടുത്ത പ്രതിഷേ...
തിരുവനന്തപുരം: കേരള പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതികളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ മിന്നൽ പരിശോധനയിൽ കടുത്ത പ്രതിഷേധവുമായി തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിൻ.
സി.എം.ആർ.എൽ മാസപ്പടി കേസുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ തിരുവനന്തപുരത്തെയും കണ്ണൂരിലെയും വീടുകളിൽ ഇന്ന് പുലർച്ചെ മുതലാണ് ഇ.ഡി പരിശോധന നടത്തിയത്. കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്ത് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്ന ബി.ജെ.പി സർക്കാരിന്റെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് സ്റ്റാലിൻ തന്റെ സോഷ്യൽ മീഡിയ സന്ദേശത്തിൽ കുറ്റപ്പെടുത്തി.
രാജ്യത്ത് പ്രതിപക്ഷ ശബ്ദങ്ങളെ അടിച്ചമർത്താൻ കേന്ദ്ര അന്വേഷണ ഏജൻസികളെ ബി.ജെ.പി സർക്കാർ ആയുധമാക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു. പിണറായി വിജയനെ ബി.ജെ.പി തൊടുന്നില്ലെന്ന് നിരന്തരം ആക്ഷേപിച്ച ചില കോൺഗ്രസ് നേതാക്കളുടെ ആരോപണങ്ങൾ എത്രത്തോളം പൊള്ളയാണെന്ന് തെളിയിക്കുന്നതാണ് ഈ റെയ്ഡെന്ന് സ്റ്റാലിൻ ചൂണ്ടിക്കാട്ടി.
സി.എം.ആർ.എൽ സാമ്പത്തിക ഇടപാട് കേസിൽ ഇ.ഡി അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് കമ്പനി നൽകിയ ഹർജി കേരള ഹൈക്കോടതി തള്ളിയതിന് തൊട്ടുപിന്നാലെയാണ് ഇ.ഡി ഈ മിന്നൽ പരിശോധന നടത്തിയത്.
അതേസമയം, റെയ്ഡ് വാർത്ത പുറത്തുവന്നതോടെ സംസ്ഥാനവ്യാപകമായി സി.പി.ഐ.എം പ്രവർത്തകർ തെരുവിലിറങ്ങി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കണ്ണൂരിലെ പിണറായി വിജയന്റെ വീടിന് മുന്നിൽ തടിച്ചുകൂടിയ പ്രവർത്തകർ ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെയും കേന്ദ്ര സർക്കാരിന് എതിരെയും മുദ്രാവാക്യം വിളികളുമായി രംഗത്തെത്തി. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് കേന്ദ്രം ഈ നടപടി സ്വീകരിച്ചതെന്നാണ് സി.പി.ഐ.എം നേതൃത്വത്തിന്റെ ആക്ഷേപം.
Key Words : ED Raid, Pinarayi Vijayan, MK Stalin

COMMENTS