തിരുവനന്തപുരം: കേരള സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ സ്ഥാനത്തുനിന്ന് പ്രശസ്ത നടനും സംവിധായകനുമായ മധുപാൽ രാജിവെച്ചു. സം...
തിരുവനന്തപുരം: കേരള സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ സ്ഥാനത്തുനിന്ന് പ്രശസ്ത നടനും സംവിധായകനുമായ മധുപാൽ രാജിവെച്ചു. സംസ്ഥാനത്തുണ്ടായ ഭരണതലത്തിലെ മാറ്റങ്ങളെ തുടർന്നാണ് രാജി. കഴിഞ്ഞ നാല് വർഷക്കാലം ബോർഡിനെ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞതിന്റെ സംതൃപ്തിയോടെയാണ് പടിയെറങ്ങുന്നതെന്ന് അദ്ദേഹം വാർത്താക്കുറിപ്പിൽ അറിയിച്ചു.
തന്റെ ഔദ്യോഗിക കാലാവധിയിൽ കലാകാരന്മാരുടെ പെൻഷനുകളിലും വിവിധ ധനസഹായങ്ങളിലും വലിയ വർദ്ധനവ് വരുത്താൻ കഴിഞ്ഞതായി മധുപാൽ ചൂണ്ടിക്കാട്ടി. പ്രതിമാസ പെൻഷൻ 4,000 രൂപയിൽനിന്ന് 5,000 രൂപയായും കുടുംബ-അവശതാ പെൻഷനുകൾ 1,100 രൂപയിൽനിന്ന് 1,600 രൂപയായും ഉയർത്തി. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ മാത്രം 4,600 പേർക്ക് പെൻഷനും 375 പേർക്ക് അവശതാ പെൻഷനും വിതരണം ചെയ്തു.
വിവാഹ ധനസഹായം 25,000 രൂപയിൽനിന്ന് 50,000 രൂപയായും മരണാനന്തര സഹായം 10,000 രൂപയിൽനിന്ന് 25,000 രൂപയായും വർദ്ധിപ്പിച്ചു. മുൻപ് 1.5 ലക്ഷം രൂപയായിരുന്ന ചികിത്സാ സഹായം മൂന്ന് വർഷം കൂടുമ്പോൾ രണ്ട് ലക്ഷം രൂപ ലഭിക്കുന്ന രീതിയിലാക്കി മാറ്റി. 2021-22 മുതൽ ഇതുവരെ പെൻഷൻ ഇനത്തിൽ 90 കോടിയിലധികം രൂപയും മറ്റ് സഹായങ്ങൾക്കായി അഞ്ച് കോടിയിലേറെ രൂപയും ബോർഡ് ചിലവഴിച്ചിട്ടുണ്ട്.
തിയേറ്ററുകളിൽ നിന്നുള്ള സെസ് കുടിശ്ശിക കൃത്യമായി പിരിച്ചെടുക്കാനും നിയമപരമായ തർക്കങ്ങളിൽ ഹൈക്കോടതിയിൽ നിന്ന് ബോർഡിന് അനുകൂല വിധി സമ്പാദിക്കാനും കഴിഞ്ഞത് സാമ്പത്തിക ഭദ്രത ഉറപ്പാക്കി. 2022-ൽ കരുതൽ ധനമായി ഉണ്ടായിരുന്ന 23 ലക്ഷത്തോളം രൂപ നിലവിൽ 75.72 ലക്ഷമായി ഉയർന്നു. അഞ്ച് വർഷത്തിനിടെ 2,245 പുതിയ അംഗങ്ങളെ ചേർത്തതോടെ ആകെ അംഗസംഖ്യ 20,592 ആയി ഉയർന്നതായും ബോർഡിന്റെ പ്രവർത്തനങ്ങൾ പൂർണ്ണമായി ഡിജിറ്റലൈസ് ചെയ്തതായും മധുപാൽ അറിയിച്ചു.
Key Words : Cultural Workers Welfare Fund Board, Madhupal, Resignation

COMMENTS