കൊച്ചി: കേരള മനസാക്ഷിയെ നടുക്കിയ അട്ടപ്പാടി മധു ആൾക്കൂട്ട കൊലപാതകക്കേസിൽ പ്രതികളുടെ ശിക്ഷ കടുപ്പിച്ച് കേരള ഹൈക്കോടതി . വിചാരണക്കോടതി പ്രതികൾ...
കൊച്ചി: കേരള മനസാക്ഷിയെ നടുക്കിയ അട്ടപ്പാടി മധു ആൾക്കൂട്ട കൊലപാതകക്കേസിൽ പ്രതികളുടെ ശിക്ഷ കടുപ്പിച്ച് കേരള ഹൈക്കോടതി . വിചാരണക്കോടതി പ്രതികൾക്ക് വിധിച്ച ഏഴ് വർഷത്തെ തടവുശിക്ഷ റദ്ദാക്കിയ ഹൈക്കോടതി, കേസിലെ 12 പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ. വി. ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റേതാണ് ഈ ചരിത്രവിധി.
അതേസമയം, കേസിലെ ഒന്നാം പ്രതി മേച്ചേരിൽ ഹുസൈനെ മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി പൂർണ്ണമായി വെറുതെവിട്ടു. വിചാരണക്കോടതി ഇയാൾക്ക് ഏഴ് വർഷം കഠിനതടവ് വിധിച്ചിരുന്നു. നാലാം പ്രതി അനീഷ്, പതിനൊന്നാം പ്രതി അബ്ദുൽ കരീം എന്നിവരെ വെറുതെവിട്ട വിചാരണക്കോടതി വിധി ഹൈക്കോടതി ശരിവെക്കുകയും ചെയ്തു.
പതിനാറാം പ്രതി മുനീറിന്റെ ശിക്ഷ മൂന്ന് മാസത്തിൽ നിന്നും ഒരു വർഷം തടവായി കോടതി ഉയർത്തിയിട്ടുണ്ട്.എസ്‌സി/എസ്ടി വകുപ്പുകൾ പുനഃസ്ഥാപിച്ചുപ്രതികൾക്കെതിരെ പട്ടികജാതി-പട്ടികവർഗ അതിക്രമം തടയൽ നിയമപ്രകാരമുള്ള (SC/ST Act) കുറ്റങ്ങൾ നിലനിൽക്കില്ലെന്ന വിചാരണക്കോടതിയുടെ നിരീക്ഷണം ഹൈക്കോടതി പൂർണ്ണമായി തള്ളി.
വിചാരണക്കോടതി നൽകിയ ശിക്ഷ ലഘുവായിപ്പോയെന്നും കുറ്റക്കാർക്ക് പരമാവധി ശിക്ഷ നൽകണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരും മധുവിന്റെ അമ്മ മല്ലിയും സമർപ്പിച്ച അപ്പീലുകൾ പരിഗണിച്ചാണ് ഹൈക്കോടതി ശിക്ഷ ജീവപര്യന്തമാക്കി ഉയർത്തിയത്. ശിക്ഷിക്കപ്പെട്ട 12 പ്രതികളും 50,000 രൂപ വീതം പിഴയടയ്ക്കണം. കൂടാതെ മധുവിന്റെ അമ്മയ്ക്ക് 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു.
പ്രതികളുടെ ശിക്ഷ ഉയർത്തിയ കോടതി നടപടിയെ മധുവിൻ്റെ അമ്മ മല്ലിയും സഹോദരിയും സ്വാഗതം ചെയ്തു. എട്ട് വർഷത്തെ തങ്ങളുടെ പോരാട്ടത്തിന് വലിയ നീതിയാണ് ലഭിച്ചതെന്ന് അവർ മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാൽ, ഒന്നാം പ്രതി ഹുസൈനെ വെറുതെവിട്ട കോടതി നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും കുടുംബം വ്യക്തമാക്കി.
2018 ഫെബ്രുവരി 22-നാണ് പാലക്കാട് അട്ടപ്പാടിയിൽ കള്ളനെന്ന് ആരോപിച്ച് ആദിവാസി യുവാവായ മധുവിനെ ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയത്. പ്രതികൾ തന്നെ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങളാണ് കേസിൽ നിർണായക തെളിവുകളായത്.
Key Words : Attappadi Madhu Murder Case, Life Imprisonment

COMMENTS