തിരുവനന്തപുരം: സംസ്ഥാനത്ത് എഐ ക്യാമറകൾ വഴി കണ്ടെത്തിയ ഗതാഗത നിയമലംഘനങ്ങൾക്ക് പിഴയടയ്ക്കാൻ മടിക്കുന്നവർക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി കട...
തിരുവനന്തപുരം: സംസ്ഥാനത്ത് എഐ ക്യാമറകൾ വഴി കണ്ടെത്തിയ ഗതാഗത നിയമലംഘനങ്ങൾക്ക് പിഴയടയ്ക്കാൻ മടിക്കുന്നവർക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി കടുപ്പിക്കുന്നു. ഇ-ചെല്ലാൻ അദാലത്തിലൂടെ പിഴത്തുക കുറച്ചു നൽകാനുള്ള അവസരം നൽകിയിട്ടും അത് പ്രയോജനപ്പെടുത്താത്ത വാഹനങ്ങളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനാണ് വകുപ്പിന്റെ തീരുമാനം.
എഐ ക്യാമറകൾ കണ്ടെത്തിയ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് അര ലക്ഷത്തിലേറെ പേരാണ് ഇനിയും പിഴയടയ്ക്കാനുള്ളത്. ഇത്രയും വലിയൊരു വിഭാഗം ആളുകൾ നിയമനടപടികളോട് സഹകരിക്കാത്ത സാഹചര്യത്തിലാണ് കർശന നടപടികളിലേക്ക് നീങ്ങാൻ അധികൃതർ നിർബന്ധിതരായത്.
ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തിയാൽ എന്ത് സംഭവിക്കും?
ഒരിക്കൽ ഒരു വാഹനം മോട്ടോർ വാഹന വകുപ്പിന്റെ കരിമ്പട്ടികയിൽ ഉൾപ്പെട്ടാൽ ആ വാഹനവുമായി ബന്ധപ്പെട്ട ഒരു സേവനവും ഉടമയ്ക്ക് ലഭിക്കില്ല. വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റാൻ സാധിക്കില്ല.ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കാൻ കഴിയില്ല. വാഹന നികുതി അടയ്ക്കുന്നതിനും തടസ്സങ്ങൾ നേരിടും. മറ്റ് ആർടിഒ സേവനങ്ങളെല്ലാം നിഷേധിക്കപ്പെടും.
പിഴ തുകയിൽ വലിയ ഇളവുകൾ നൽകിക്കൊണ്ട് കേസുകൾ തീർപ്പാക്കാൻ ഇ-ചെല്ലാൻ അദാലത്തിലൂടെ സർക്കാർ അവസരം നൽകിയിരുന്നു. എന്നാൽ പകുതിയിലധികം ആളുകളും ഈ സുവർണ്ണാവസരം പ്രയോജനപ്പെടുത്തിയില്ലെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. ഇനി പിഴയടയ്ക്കുന്നവർക്ക് ഇത്തരം ഇളവുകൾ ലഭിക്കില്ലെന്നു മാത്രമല്ല, നിയമപരമായ വലിയ നൂലാമാലകൾ നേരിടേണ്ടി വരികയും ചെയ്യും. നിയമലംഘനങ്ങൾ ആവർത്തിക്കുന്ന വാഹനങ്ങളെ കണ്ടെത്താൻ റോഡുകളിൽ നേരിട്ടുള്ള പരിശോധനകളും എംവിഡി ശക്തമാക്കിയിട്ടുണ്ട്. അതിനാൽ, വാഹന ഉടമകൾ ഉടനടി തങ്ങളുടെ പിഴ വിവരങ്ങൾ പരിവാഹൻ (Parivahan) പോർട്ടൽ വഴിയോ mParivahan ആപ്പ് വഴിയോ പരിശോധിക്കണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു.
Key Words : AI camera Fines, MVD, Vehicles Blacklisted

COMMENTS