ന്യൂഡൽഹി: ഔദ്യോഗിക വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത കോടിക്കണക്കിന് രൂപ കണ്ടെത്തിയ സംഭവത്തിൽ കുടുങ്ങിയ അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന...
ന്യൂഡൽഹി: ഔദ്യോഗിക വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത കോടിക്കണക്കിന് രൂപ കണ്ടെത്തിയ സംഭവത്തിൽ കുടുങ്ങിയ അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ്മ രാജിവെച്ചു. പാർലമെന്റിൽ ഇംപീച്ച്‌മെന്റ് നടപടികൾ നിർണ്ണായക ഘട്ടത്തിൽ എത്തിനിൽക്കെയാണ് അദ്ദേഹം രാഷ്ട്രപതിക്ക് രാജിക്കത്ത് കൈമാറിയത്.
കഴിഞ്ഞ വർഷം മാർച്ചിൽ ഡൽഹിയിലെ ഇദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലുണ്ടായ തീപിടുത്തമാണ് അഴിമതി പുറത്തുകൊണ്ടുവന്നത്. തീ അണയ്ക്കുന്നതിനിടെ വസതിക്കുള്ളിൽ നിന്ന് ചാക്കുകളിലാക്കി സൂക്ഷിച്ച നിലയിൽ കോടിക്കണക്കിന് രൂപയുടെ കറൻസി നോട്ടുകൾ കണ്ടെത്തുകയായിരുന്നു. ഇതിൽ വലിയൊരു ഭാഗം നോട്ടുകൾ തീപിടുത്തത്തിൽ നശിച്ചിരുന്നു.
സംഭവത്തെത്തുടർന്ന് ജസ്റ്റിസ് വർമ്മയ്‌ക്കെതിരെ 140ലധികം ലോക്‌സഭാ അംഗങ്ങൾ ഒപ്പിട്ട ഇംപീച്ച്‌മെന്റ് പ്രമേയം സ്പീക്കർക്ക് സമർപ്പിച്ചിരുന്നു. ഈ പ്രമേയത്തിന്മേൽ പാർലമെന്റിൽ നടപടികൾ ഊർജിതമാകുന്നതിനിടെയാണ് അപ്രതീക്ഷിത രാജി. ഇംപീച്ച്‌മെന്റ് നടപടിയിലൂടെ പുറത്താക്കപ്പെട്ടാൽ ലഭിക്കുമായിരുന്ന പെൻഷൻ ഉൾപ്പെടെയുള്ള വിരമിക്കൽ ആനുകൂല്യങ്ങൾ നഷ്ടപ്പെടുമെന്നതിനാലാണ് ഈ നീക്കമെന്നാണ് സൂചന.
സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിൽ നടന്ന ആഭ്യന്തര അന്വേഷണത്തിലും അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ഇതോടെയാണ് പാർലമെന്റ് ഇംപീച്ച്‌മെന്റ് നടപടികളിലേക്ക് കടന്നത്. ഇന്ത്യയുടെ നീതിന്യായ ചരിത്രത്തിൽ തന്നെ അപൂർവ്വമായ സംഭവമാണിത്.
Key Words : Allahabad High Court Judge, Justice Yashwant Verma

COMMENTS