കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനിടെ ഉദുമ മണ്ഡലത്തിൽ നാടകീയ സംഭവങ്ങൾ. ഒളികാമറ ഘടിപ്പിച്ച കണ്ണട ധരിച്ച് പോളിങ് ബൂത്തിനകത്ത് പ...
കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനിടെ ഉദുമ മണ്ഡലത്തിൽ നാടകീയ സംഭവങ്ങൾ. ഒളികാമറ ഘടിപ്പിച്ച കണ്ണട ധരിച്ച് പോളിങ് ബൂത്തിനകത്ത് പ്രവേശിച്ച യുഡിഎഫ് സ്ഥാനാർഥിയുടെ ചീഫ് ഇലക്ഷൻ ഏജന്റ് പോലീസിന്റെ പിടിയിലായി. യുഡിഎഫ് സ്ഥാനാർഥി കെ. നീലകണ്ഠന്റെ ചീഫ് ഏജന്റും അഭിഭാഷകനുമായ അഡ്വ. ബി.എം. ജമാലിനെയാണ് ബേക്കൽ പോലീസ് കസ്റ്റഡിയിലെടുത്തത്.
വ്യാഴാഴ്ച രാവിലെ ഉദുമ മണ്ഡലത്തിലെ ബേക്കൽ ഇസ്ലാമിക് എഎൽപി സ്കൂളിലെ 165-ാം നമ്പർ ബൂത്തിലാണ് സംഭവം നടന്നത്. പോളിങ് നടപടികൾ പുരോഗമിക്കുന്നതിനിടെ ബി.എം. ജമാൽ ധരിച്ചിരുന്ന കണ്ണടയിൽ മറ്റ് ഏജന്റുമാർക്കും ഉദ്യോഗസ്ഥർക്കും അസ്വാഭാവികത അനുഭവപ്പെടുകയായിരുന്നു. തുടർന്ന് എൽഡിഎഫ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തുകയും പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു.
ബേക്കൽ സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ കണ്ണടയിൽ ഒളികാമറ ഘടിപ്പിച്ചതായി സ്ഥിരീകരിച്ചു. ഉടൻ തന്നെ പോലീസ് കണ്ണട പിടിച്ചെടുക്കുകയും ജമാലിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
താൻ സ്ഥിരമായി ഉപയോഗിക്കുന്ന കണ്ണടയാണിതെന്നും അതിൽ ക്യാമറയുള്ള വിവരം അറിയില്ലായിരുന്നുവെന്നുമാണ് ബി.എം. ജമാൽ പോലീസിന് നൽകിയ പ്രാഥമിക വിശദീകരണം. എന്നാൽ വോട്ടെടുപ്പിന്റെ രഹസ്യസ്വഭാവം ലംഘിക്കാനും പോളിങ് നടപടികൾ പകർത്താനുമാണ് ക്യാമറ ഉപയോഗിച്ചതെന്ന് എൽഡിഎഫ് ആരോപിച്ചു.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ഗുരുതരമായ ലംഘനമാണ് നടന്നതെന്ന് അധികൃതർ അറിയിച്ചു. പിടിച്ചെടുത്ത കണ്ണടയിലെ മെമ്മറി കാർഡ് പരിശോധിച്ച് ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടോ എന്ന് പോലീസ് ഉറപ്പുവരുത്തും. വരണാധികാരിയുടെ നിർദ്ദേശപ്രകാരം ഇദ്ദേഹത്തിനെതിരെ കേസെടുക്കുന്നതുൾപ്പെടെയുള്ള കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തെത്തുടർന്ന് ബൂത്തിൽ നേരിയ സംഘർഷാവസ്ഥ ഉണ്ടായെങ്കിലും പോലീസ് ഇടപെട്ട് സ്ഥിതിഗതികൾ നിയന്ത്രിച്ചു.
Key Words : UDF Chief Agent, Arrest, Hidden Camera, Polling Booth, Uduma, Kerala Election 2026

COMMENTS