ന്യൂഡൽഹി: വനിതാ സംവരണ ബില്ലിന്റെ പരാജയത്തിന് പിന്നാലെ കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവും കോൺഗ്രസ് എംപി ശശി തരൂരും തമ്മിൽ രൂക്ഷ...
ന്യൂഡൽഹി: വനിതാ സംവരണ ബില്ലിന്റെ പരാജയത്തിന് പിന്നാലെ കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവും കോൺഗ്രസ് എംപി ശശി തരൂരും തമ്മിൽ രൂക്ഷമായ വാക്പോര്. കോൺഗ്രസ് സ്ത്രീവിരുദ്ധ പാർട്ടിയാണെന്ന് ശശി തരൂർ തന്നോട് സമ്മതിച്ചതായി കിരൺ റിജിജു അവകാശപ്പെട്ടപ്പോൾ, ആരോപണം അടിസ്ഥാനരഹിതമാണെന്ന് തരൂർ തിരിച്ചടിച്ചു.
പാർലമെന്റ് സമ്മേളനം പിരിഞ്ഞതിന് ശേഷം ശശി തരൂരുമായി നടത്തിയ സ്വകാര്യ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞതെന്ന് റിജിജു വാർത്താ ഏജൻസിയായ എൻഐയോട് പറഞ്ഞു. "കോൺഗ്രസ് പാർട്ടി ഒരുപക്ഷേ സ്ത്രീവിരുദ്ധമായിരിക്കാം, എന്നാൽ ഒരു സ്ത്രീയും ശശി തരൂരിനെ സ്ത്രീവിരുദ്ധനായി കാണില്ല" എന്ന് തരൂർ പറഞ്ഞതായാണ് മന്ത്രി അവകാശപ്പെട്ടത്. പ്രതിപക്ഷ പാർട്ടികൾ ബില്ലിനെ എതിർത്തത് അവർക്കുള്ളിലെ സ്ത്രീവിരുദ്ധ മനോഭാവത്തിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മന്ത്രിയുടെ അവകാശവാദം തള്ളിക്കളഞ്ഞ ശശി തരൂർ, സംഭാഷണത്തിൽ താൻ പറഞ്ഞ കാര്യങ്ങളെ റിജിജു വളച്ചൊടിച്ചതാണെന്ന് എക്സിലൂടെ പ്രതികരിച്ചു.
തന്നെ 'സ്ത്രീവിരുദ്ധൻ' എന്ന് ബിജെപി വിളിക്കുന്നത് ആരും വിശ്വസിക്കില്ലെന്നാണ് താൻ പറഞ്ഞതെന്നും, മന്ത്രി അത് അംഗീകരിച്ചതാണെന്നും തരൂർ വ്യക്തമാക്കി. ഈ സംഭാഷണത്തിന് ഏഴോളം പ്രതിപക്ഷ എംപിമാർ സാക്ഷികളാണെന്നും തരൂർ അവകാശപ്പെട്ടു.
കോൺഗ്രസ് സ്ത്രീവിരുദ്ധ പാർട്ടിയല്ലെന്നും, വനിതാ സംവരണത്തിനായി എക്കാലവും നിലകൊണ്ടിട്ടുള്ള പാർട്ടിയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ബില്ലിലെ 'ഡീലിമിറ്റേഷൻ' (മണ്ഡല പുനർനിർണ്ണയം) ലിങ്കിംഗിനെയാണ് തങ്ങൾ എതിർത്തതെന്നും, ഇതിനെ 'സ്ത്രീവിരുദ്ധത' എന്ന് വിളിക്കുന്നത് പരിഹാസ്യമാണെന്നും തരൂർ പറഞ്ഞു.
ഈമാസം 17-ന് ലോക്സഭയിൽ നടന്ന വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്ന് വനിതാ സംവരണ ബിൽ പരാജയപ്പെട്ടിരുന്നു. ബില്ലിനെ മണ്ഡല പുനർനിർണ്ണയവുമായി ബന്ധിപ്പിച്ചതിനെയാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ശക്തമായി എതിർത്തത്.
Key Words : Sashi Tharoor, Congress, Kiran Rijiju

COMMENTS