ന്യൂഡൽഹി: കേരളത്തിലെ അടുത്ത മുഖ്യമന്ത്രി സ്ഥാനത്തേക്ക് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ പരിഗണിക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ല...
ന്യൂഡൽഹി: കേരളത്തിലെ അടുത്ത മുഖ്യമന്ത്രി സ്ഥാനത്തേക്ക് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ പരിഗണിക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയോട് നേരിട്ട് ആവശ്യപ്പെട്ട് കെ. സുധാകരൻ എം.പി. ശനിയാഴ്ച പാർലമെന്റിലെ ഖർഗെയുടെ ചേംബറിൽ വെച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് സുധാകരൻ തന്റെ നിലപാട് വ്യക്തമാക്കിയത്.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ കേരളത്തിന് ആവശ്യം ചടുലമായ പ്രവർത്തനമാണെന്നും അതിന് കെ.സി വേണുഗോപാലിന് സാധിക്കുമെന്നും സുധാകരൻ പറഞ്ഞു.
മുഖ്യമന്ത്രി ചർച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങൾ അനാവശ്യമാണെന്നും, തന്റെ അഭിപ്രായം തുറന്നു പറയാൻ സാധിച്ചില്ലെങ്കിൽ പിന്നെ എന്തിനാണ് ജീവിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
ഭരണപരമായ പ്രവൃത്തിപരിചയം കണക്കിലെടുത്താണ് നേരത്തെ രമേശ് ചെന്നിത്തലയുടെ പേര് പറഞ്ഞിരുന്നതെന്നും, എന്നാൽ ഇപ്പോൾ വേണുഗോപാലിനെയാണ് താൻ പിന്തുണയ്ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഖർഗെയുമായുള്ള കൂടിക്കാഴ്ചയിൽ താൻ പൂർണ്ണ സംതൃപ്തനാണെന്ന് സുധാകരൻ അറിയിച്ചു. നേരത്തെ ഫേസ്ബുക്ക് പോസ്റ്റിലൂടെയും വേണുഗോപാലിന്റെ നേതൃത്വത്തെ പ്രകീർത്തിച്ച് സുധാകരൻ രംഗത്തെത്തിയിരുന്നു.
അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ മുഖ്യമന്ത്രി ചർച്ചകൾ പരസ്യമായി നടത്തരുതെന്ന ഹൈക്കമാൻഡിന്റെ കർശന നിർദ്ദേശം നിലനിൽക്കെയാണ് സുധാകരന്റെ ഈ നീക്കം. ഇതിനോട് പ്രതികരിക്കാൻ കെ.സി വേണുഗോപാൽ തയ്യാറായിട്ടില്ല. മേയ് 4-ന് തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം മാത്രമേ ഹൈക്കമാൻഡ് ഇക്കാര്യത്തിൽ ഔദ്യോഗിക തീരുമാനമെടുക്കുകയുള്ളൂ.
Key Words : K. Sudhakaran, KC Venugopal , post of Chief Minister

COMMENTS