തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയു വാർഡുകൾ തുണികെട്ടി മറച്ച് പ്രവർത്തിക്കുന്ന അതീവ ഗുരുതരമായ സാഹചര്യത്തിൽ സംസ്ഥ...
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയു വാർഡുകൾ തുണികെട്ടി മറച്ച് പ്രവർത്തിക്കുന്ന അതീവ ഗുരുതരമായ സാഹചര്യത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസാണ് നടപടി സ്വീകരിച്ചത്.
സംഭവത്തെക്കുറിച്ച് അടിയന്തരമായി അന്വേഷിച്ച് രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് (DME) കമ്മീഷൻ നിർദ്ദേശം നൽകി. ഡെപ്യൂട്ടി ഡിഎംഇ റാങ്കിലുള്ള മുതിർന്ന ഉദ്യോഗസ്ഥൻ വേണം അന്വേഷണം നടത്താൻ.
വിഷയത്തിൽ വിശദീകരണം നൽകാൻ ആശുപത്രി അധികൃതർ നേരിട്ട് ഹാജരാകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കഴിഞ്ഞ മാർച്ച് 17-ന് മൾട്ടി സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലുണ്ടായ തീപിടുത്തത്തെ തുടർന്നാണ് ഐസിയു വാർഡുകൾ പ്രവർത്തനരഹിതമായത്. ഒരു മാസം കഴിഞ്ഞിട്ടും അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഇവ പ്രവർത്തനസജ്ജമാക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.
നിലവിൽ ഏഴ്, എട്ട് വാർഡുകളിൽ മുണ്ട് വലിച്ചുകെട്ടിയാണ് സർജിക്കൽ ട്രോമാകെയർ വാർഡുകൾ പ്രവർത്തിക്കുന്നത്. ഇത് രോഗികളിൽ അണുബാധയുണ്ടാക്കാനും സുരക്ഷാ വീഴ്ചയ്ക്കും കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി ജനറൽ സർജറി വിഭാഗം മേധാവി ആശുപത്രി സൂപ്രണ്ടിന് കത്തയച്ചിരുന്നു.
പിഡബ്ല്യുഡി, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വിഭാഗങ്ങളുടെ ക്ലിയറൻസ് ലഭിക്കാത്തതാണ് കാലതാമസത്തിന് കാരണമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. എന്നാൽ അടുത്ത ആഴ്ചയോടെ ഐസിയു പഴയപടിയാക്കാൻ സാധിക്കുമെന്ന് പ്രിൻസിപ്പൽ വ്യക്തമാക്കി.
ഐസിയുവിൽ ചികിത്സയിലായിരുന്ന അഞ്ച് രോഗികൾ തീപിടുത്തത്തിന് ശേഷം മരിച്ച സംഭവത്തിൽ കമ്മീഷൻ നേരത്തെ തന്നെ മറ്റൊരു അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
Key Words : ICU, Medical College , Human Rights Commission

COMMENTS