ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളത്തിലും പെൻഷനിലും വൻ വർദ്ധനവ് വരുത്തണമെന്ന ആവശ്യവുമായി നാഷണൽ കൗൺസിൽ ഓഫ് ജോയിന്റ് കൺസൾട്ടേറ്റീവ് ...
ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളത്തിലും പെൻഷനിലും വൻ വർദ്ധനവ് വരുത്തണമെന്ന ആവശ്യവുമായി നാഷണൽ കൗൺസിൽ ഓഫ് ജോയിന്റ് കൺസൾട്ടേറ്റീവ് മെഷിനറി എട്ടാം ശമ്പള കമ്മീഷന് 51 പേജുള്ള ഔദ്യോഗിക മെമ്മോറാണ്ടം സമർപ്പിച്ചു. കുറഞ്ഞ അടിസ്ഥാന ശമ്പളം നിലവിലെ 18,000 രൂപയിൽ നിന്ന് 69,000 രൂപയാക്കി ഉയർത്തണമെന്നതാണ് മെമ്മോറാണ്ടത്തിലെ പ്രധാന ആവശ്യം. സ്റ്റാഫ് സൈഡ് സെക്രട്ടറി ശിവഗോപാൽ മിശ്ര ആണ് സംഘടനകളുടെ സംയുക്ത ആവശ്യങ്ങൾ കമ്മീഷന് മുൻപാകെ വെച്ചത്.
അടിസ്ഥാന ശമ്പളം 69,000 രൂപയായി ഉയർത്തണം. അഞ്ച് അംഗങ്ങളുള്ള കുടുംബത്തിന്റെ ജീവിതച്ചെലവ് കണക്കിലെടുത്താണ് ഈ തുക നിശ്ചയിച്ചിരിക്കുന്നത്. നിലവിലെ 2.57-ൽ നിന്ന് 3.833 ആയി ഫിറ്റ്‌മെന്റ് ഫാക്ടർ വർദ്ധിപ്പിക്കണം. ഇത് നടപ്പിലായാൽ ശമ്പളത്തിൽ ഗണ്യമായ കുതിച്ചുചാട്ടമുണ്ടാകും. നിലവിലെ 3 ശതമാനത്തിന് പകരം 6 ശതമാനമായി ഇൻക്രിമെന്റ് ഉയർത്തണം. പുതിയ ശമ്പള പരിഷ്കരണം 2026 ജനുവരി 1 മുതൽ മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കണം. ഗ്രാറ്റുവിറ്റി പരിധി ഒഴിവാക്കുക, പഴയ പെൻഷൻ പദ്ധതി (OPS) പുനഃസ്ഥാപിക്കുക, കുട്ടികളുടെ വിദ്യാഭ്യാസ അലവൻസ് 10,000 രൂപയാക്കുക തുടങ്ങിയവയും ആവശ്യങ്ങളിൽ ഉൾപ്പെടുന്നു.
ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി അധ്യക്ഷയായ എട്ടാം ശമ്പള കമ്മീഷൻ ഇപ്പോൾ വിവിധ നഗരങ്ങളിൽ സന്ദർശനം നടത്തി സ്റ്റേക്ക് ഹോൾഡർമാരുമായി ചർച്ചകൾ നടത്തിവരികയാണ്. ജീവനക്കാരുടെ സംഘടനകൾ സമർപ്പിച്ച ഈ ആവശ്യങ്ങൾ കമ്മീഷൻ വിശദമായി പരിശോധിച്ച ശേഷം സർക്കാരിന് റിപ്പോർട്ട് നൽകും. അന്തിമ തീരുമാനം കേന്ദ്ര സർക്കാരിന്റേതായിരിക്കും.
ഈ പരിഷ്കരണം നടപ്പിലായാൽ 50 ലക്ഷത്തോളം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്കും 65 ലക്ഷത്തോളം പെൻഷൻകാർക്കും ഇതിന്റെ ഗുണം ലഭിക്കും.
Key Words : 8th Pay Commission, Minimum Basic Pay

COMMENTS