ന്യൂഡൽഹി: രാജ്യസുരക്ഷയും പൗരന്മാരുടെ സ്വകാര്യതയും കണക്കിലെടുത്ത് ചൈനീസ് നിർമിത ഇന്റർനെറ്റ് അധിഷ്ഠിത സിസിടിവി ക്യാമറകൾക്ക് കേന്ദ്ര സർക്കാർ കർ...
ന്യൂഡൽഹി: രാജ്യസുരക്ഷയും പൗരന്മാരുടെ സ്വകാര്യതയും കണക്കിലെടുത്ത് ചൈനീസ് നിർമിത ഇന്റർനെറ്റ് അധിഷ്ഠിത സിസിടിവി ക്യാമറകൾക്ക് കേന്ദ്ര സർക്കാർ കർശന നിയന്ത്രണം ഏർപ്പെടുത്തിയതോടെ ഇന്ത്യൻ വിപണിയിൽ വൻ മാറ്റം. ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ ചൈനീസ് കമ്പനികളായ ഹിക്വിഷൻ \, ദാഹുവ എന്നിവയ്ക്ക് കനത്ത തിരിച്ചടിയായപ്പോൾ, സി പി പ്ലസ് ഉൾപ്പെടെയുള്ള ഇന്ത്യൻ ബ്രാൻഡുകൾ വിപണിയിൽ കരുത്താർജ്ജിച്ചു.
വിദേശ നിർമിത ചിപ്‌സെറ്റുകളും സോഫ്റ്റ്‌വെയറുകളും വഴി ഇന്ത്യൻ പൗരന്മാരുടെ വിവരങ്ങൾ ചോർത്തപ്പെടുന്നു എന്ന രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടിനെത്തുടർന്നാണ് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം പുതിയ ഉത്തരവ് പുറത്തിറക്കിയത്. ഇനി മുതൽ ഇന്ത്യയിൽ വിൽക്കുന്ന എല്ലാ സിസിടിവി ക്യാമറകൾക്കും STQC (Standardisation Testing and Quality Certification) സർട്ടിഫിക്കേഷൻ നിർബന്ധമാണ്. ചൈനീസ് നിയന്ത്രണത്തിലുള്ള സോഫ്റ്റ്‌വെയറുകളോ സെർവറുകളോ ഉപയോഗിക്കുന്ന ക്യാമറകൾക്ക് ഈ സർട്ടിഫിക്കേഷൻ ലഭിക്കില്ല.
മുമ്പ് വിപണിയുടെ 60 ശതമാനത്തിലധികം നിയന്ത്രിച്ചിരുന്നത് ചൈനീസ് കമ്പനികളായിരുന്നു. എന്നാൽ പുതിയ നിയമം വന്നതോടെ ഇന്ത്യൻ ബ്രാൻഡുകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ക്യൂബോ , പ്രമ , സ്പർശ് , മാട്രിക്സ് തുടങ്ങിയ തദ്ദേശീയ കമ്പനികൾ വൻതോതിൽ വിപണി വിഹിതം വർദ്ധിപ്പിച്ചു.
ഇന്ത്യൻ കമ്പനികൾ ഇപ്പോൾ ചൈനീസ് ചിപ്പുകൾക്ക് പകരം കൂടുതൽ സുരക്ഷിതമായ തായ്‌വാൻ ചിപ്പുകളിലേക്കും സ്വന്തം സോഫ്റ്റ്‌വെയറുകളിലേക്കും മാറിയിട്ടുണ്ട്.
സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കിയതോടെ ക്യാമറകളുടെ നിർമ്മാണ ചെലവിൽ വർദ്ധനവുണ്ടായിട്ടുണ്ട്. ഗുണനിലവാരമുള്ള ചിപ്പുകൾ ഉപയോഗിക്കുന്നതിനാൽ വിപണിയിൽ സിസിടിവി വിലയിൽ 10 മുതൽ 30 ശതമാനം വരെ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ചൈനീസ് ക്യാമറകൾ ഉപയോഗിക്കുന്നവർക്ക് വരുംദിവസങ്ങളിൽ ആപ്പുകൾ പ്രവർത്തിപ്പിക്കുന്നതിലോ സർവീസിലോ തടസ്സങ്ങൾ നേരിട്ടേക്കാമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
സർക്കാർ സ്ഥാപനങ്ങൾ, പ്രതിരോധ മേഖല, ബാങ്കുകൾ തുടങ്ങിയ തന്ത്രപ്രധാനമായ ഇടങ്ങളിൽ പൂർണ്ണമായും ഇന്ത്യൻ നിർമിത ക്യാമറകൾ മാത്രമേ ഉപയോഗിക്കാവൂ എന്ന നിലപാടിലാണ് സർക്കാർ.
Key Words : Ban, Chinese CCTV Camera, Indian market

COMMENTS