ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷഭരിതമായ സാഹചര്യങ്ങൾക്കിടയിലും രാജ്യത്ത് ഇന്ധന വിതരണം സുഗമമാണെന്നും ഒന്നിനും ക്ഷാമമില്ലെന്നും കേന്ദ്ര പെട്രോളിയ...
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷഭരിതമായ സാഹചര്യങ്ങൾക്കിടയിലും രാജ്യത്ത് ഇന്ധന വിതരണം സുഗമമാണെന്നും ഒന്നിനും ക്ഷാമമില്ലെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു. ഇന്ധന ലഭ്യതയെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന തെറ്റായ വാർത്തകൾ വിശ്വസിച്ച് ആരും പരിഭ്രാന്തരാകേണ്ടതില്ലെന്നും സർക്കാർ വ്യക്തമാക്കി.
രാജ്യത്ത് നിലവിൽ തന്ത്രപ്രധാനമായ ശേഖരം ഉൾപ്പെടെ ഏകദേശം 60 ദിവസത്തേക്കുള്ള ഇന്ധനം കൈവശമുണ്ടെന്ന് കേന്ദ്രം അറിയിച്ചു. മൊത്തം കരുതൽ ശേഖരം 74 ദിവസത്തേക്കുള്ളതാണ്.
പെട്രോൾ പമ്പുകൾ ഉൾപ്പെടെയുള്ള എല്ലാ ചില്ലറ വിൽപന കേന്ദ്രങ്ങളും സാധാരണഗതിയിൽ പ്രവർത്തിക്കുന്നുണ്ട്. വിതരണത്തിൽ തടസ്സമില്ലെന്ന് ഉറപ്പാക്കാൻ രാജ്യത്തെ റിഫൈനറികൾ ഉയർന്ന ശേഷിയിൽ പ്രവർത്തിച്ചു വരികയാണ്.
നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യം ഇറക്കുമതിയെ നേരിയ തോതിൽ ബാധിച്ചിട്ടുണ്ടെങ്കിലും ആഭ്യന്തര ഉത്പാദനം 40 ശതമാനം വർദ്ധിപ്പിച്ചതായി മന്ത്രാലയം അറിയിച്ചു. ഏകദേശം ഒരു മാസത്തേക്കുള്ള എൽ.പി.ജി വിതരണം നിലവിൽ ഉറപ്പാക്കിയിട്ടുണ്ട്.
വ്യാജ വാർത്തകൾക്കെതിരെ ജാഗ്രത: രാജ്യത്ത് ഏതാനും ദിവസത്തെ സ്റ്റോക്ക് മാത്രമേയുള്ളൂ എന്ന തരത്തിലുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണ്. ഇത്തരം കിംവദന്തികൾ വിശ്വസിച്ച് പരിഭ്രാന്തിയോടെ ഇന്ധനം വാരിക്കൂട്ടാൻ ശ്രമിക്കരുതെന്ന് (Panic Buying) പൊതുജനങ്ങളോട് സർക്കാർ അഭ്യർത്ഥിച്ചു.
പശ്ചിമേഷ്യയിലെ പ്രതിസന്ധികൾക്കിടയിലും ഊർജ സുരക്ഷ ഉറപ്പാക്കാൻ റഷ്യ, അമേരിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി സുരക്ഷിതമാണെന്നും സർക്കാർ വ്യക്തമാക്കി. ഇന്ധന വിലയിൽ നിലവിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു.
Key Words : West Asian Crisis, Central Government, No fuel Shortage

COMMENTS