വാഷിങ്ടൺ: യുക്രെയ്നിലെ യുദ്ധത്തിനായി മാറ്റിവെച്ചിരുന്ന അത്യാധുനിക ആയുധങ്ങൾ പശ്ചിമേഷ്യയിലെ സൈനിക നടപടികൾക്കായി ഉപയോഗിക്കാൻ അമേരിക്കൻ പ്രതിരോധ...
വാഷിങ്ടൺ: യുക്രെയ്നിലെ യുദ്ധത്തിനായി മാറ്റിവെച്ചിരുന്ന അത്യാധുനിക ആയുധങ്ങൾ പശ്ചിമേഷ്യയിലെ സൈനിക നടപടികൾക്കായി ഉപയോഗിക്കാൻ അമേരിക്കൻ പ്രതിരോധ വകുപ്പ് (പെന്റഗൺ) ആലോചിക്കുന്നതായി റിപ്പോർട്ട്. ഇറാനെതിരായ സൈനിക നീക്കങ്ങൾ അമേരിക്കയുടെ പക്കലുള്ള ഏറ്റവും പ്രധാനപ്പെട്ടതും അപൂർവവുമായ വെടിക്കോപ്പുകളുടെ ശേഖരം അതിവേഗം തീരാൻ കാരണമാകുന്നുവെന്ന് 'വാഷിങ്ടൺ പോസ്റ്റ്' റിപ്പോർട്ട് ചെയ്യുന്നു.
യുക്രെയ്നിലേക്ക് അയക്കാൻ നിശ്ചയിച്ചിരുന്ന പാട്രിയറ്റ്, താഡ് തുടങ്ങിയ വ്യോമ പ്രതിരോധ സംവിധാനങ്ങളിലെ മിസൈലുകൾ പശ്ചിമേഷ്യയിലെ യുഎസ് സേനയ്ക്ക് നൽകാനാണ് നിലവിലെ നീക്കം.
യുക്രെയ്ൻ നാല് വർഷം കൊണ്ട് ഉപയോഗിച്ചതിനേക്കാൾ കൂടുതൽ മിസൈലുകൾ പശ്ചിമേഷ്യയിൽ വെറും മൂന്ന് ദിവസത്തിനുള്ളിൽ അമേരിക്കൻ സഖ്യകക്ഷികൾ ഉപയോഗിച്ചതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി ചൂണ്ടിക്കാട്ടി.
ഇറാന്റെ മിസൈൽ ആക്രമണങ്ങളെ പ്രതിരോധിക്കുന്നത് അമേരിക്കയുടെ മിസൈൽ ശേഖരത്തിൽ വലിയ വിടവ് സൃഷ്ടിച്ചിട്ടുണ്ട്. ഇത് പരിഹരിക്കാൻ യുക്രെയ്നുള്ള സഹായ ഫണ്ടിൽ നിന്ന് 750 മില്യൺ ഡോളർ ആയുധ നിർമ്മാണത്തിനായി ഉപയോഗിക്കാൻ പെന്റഗൺ യുഎസ് കോൺഗ്രസിനോട് അനുമതി തേടി.
അമേരിക്കയുടെ ഈ തീരുമാനം യുക്രെയ്ന്റെ പ്രതിരോധത്തെ ദുർബലപ്പെടുത്തുമെന്നും റഷ്യൻ ആക്രമണങ്ങൾക്കെതിരെ പതറാൻ കാരണമാകുമെന്നും യൂറോപ്യൻ രാജ്യങ്ങൾ ആശങ്കപ്പെടുന്നു.
Key Words : Weapons, Iran War, Ukraine , West Asia

COMMENTS