ന്യൂഡൽഹി : രാഹുൽ ഗാന്ധിക്കെതിരായ മുഖ്യമന്ത്രിയുടെയും സി പി എം നേതാക്കളുടെയും പ്രചാരണം ബി ജെ പിയെ സന്തോഷിപ്പിക്കാനാണെന്ന് എ ഐ സി സി ജനറൽ സെക്...
ന്യൂഡൽഹി : രാഹുൽ ഗാന്ധിക്കെതിരായ മുഖ്യമന്ത്രിയുടെയും സി പി എം നേതാക്കളുടെയും പ്രചാരണം ബി ജെ പിയെ സന്തോഷിപ്പിക്കാനാണെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റ്. ബി ജെ പിയും സി പി എമ്മുമായുള്ള ഡീലിന്‍റെ ഭാഗമാണ് രാഹുലിനെതിരായ ആരോപണങ്ങൾ. ഇത് മോദിയെയും അമിത്ഷായെയും സന്തോഷിപ്പിക്കാനാണെന്നും സച്ചിൻ ആരോപിച്ചു.
ബി ജെ പിക്കെതിരെ ഒന്നും പറയാത്ത മുഖ്യമന്ത്രി രാഹുൽ ഗാന്ധിക്കെതിരെ നിരന്തരം ആരോപണം ഉന്നയിക്കുകയാണ്. കേന്ദ്രസർക്കാരിന്‍റെ പെട്രോളിയം, വിദേശകാര്യ നയങ്ങൾക്കെതിരെ സി പി എമ്മിന് ഒന്നും പറയാനില്ല. പാചകവാതക ക്ഷാമത്തിൽ മുഖ്യമന്ത്രിക്ക് കേന്ദ്രത്തെ വിമർശിക്കാൻ മടിയാണ്. മോദിയും പിണറായിയും രണ്ടല്ല ഒന്നാണെന്ന് സച്ചിൻ ആരോപിച്ചു. പോസ്റ്ററുകളുടെ കാര്യത്തിൽ പോലും ഈ സമാനതകളുണ്ട്. ഇവിടെ മുഖ്യമന്ത്രിയുടെ മാത്രം ചിത്രം വെയ്ക്കുമ്പോൾ പ്രധാനമന്ത്രിയും അത് തന്നെയാണ് ചെയ്യുന്നത്. കഴിഞ്ഞ രണ്ടു തവണയും പിണറായിക്ക് വോട്ട് ചെയ്തവർ നിരാശരാണ്. കേരളത്തിൽ പണത്തിന്‍റെ 95 ശതമാനവും പലിശ അടയ്ക്കാനും വായ്പാ തിരിച്ചടവിനും ആണ് ഉപയോഗിക്കുന്നത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഒരു വൻകിട വ്യവസായം പോലും കൊണ്ടുവരാൻ പിണറായി സർക്കാരിന് കഴിഞ്ഞകില്ല. യു ഡി എഫ് അധികാരത്തിൽ വന്നാൽ അഞ്ച് ഗ്യാരണ്ടികൾ അതിവേഗം നടപ്പാക്കും. മുഖ്യമന്ത്രിയെ എം എൽ എ മാരും പാർട്ടി നേതൃത്വവും കൂടിയാലോചനയിലൂടെ തീരുമാനിക്കുമെന്നും സച്ചിൻ പൈലറ്റ് ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു. ബി ജെ പി സർക്കാർ ഇന്ന് വരെ സി പി എമ്മിന്‍റെ ബാങ്ക് അക്കൗണ്ട് ഫ്രീസ് ചെയ്യുകയോ എന്തെങ്കിലും സി പി എം നേതാക്കൾക്കെതിരെ നടപടി എടുക്കുകയോ ചെയ്തിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ഇ ഡിയും ഐ ടിയുമടക്കമുള്ള കേന്ദ്ര ഏജൻസികൾ രാഹുൽ ഗാന്ധിയെയും സോണിയ ഗാന്ധിയെയും അടക്കമുള്ള കോൺഗ്രസ് നേതാക്കളെ അനാവശ്യമായി ബുദ്ധിമുട്ടിച്ചപ്പോഴും ഗുരുതരമായ ആരോപണങ്ങളുയർന്ന സി പി എം നേതാക്കളെ ചോദ്യം ചെയ്യാൻ പോലും തയാറായിട്ടില്ല. ഇത് ബി ജെ പി, സി പിഎം ഡീലിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ്.
അഴിമതിക്കാരായ സി പി എം നേതാക്കൾക്ക് സംരക്ഷണം ഒരുക്കുന്നത് ബി ജെ പി ആണെന്നും സച്ചിൻ പൈലറ്റ് ആരോപിച്ചു. കോൺഗ്രസ് മുക്ത ഭാരതം പ്രഖ്യാപിച്ച ബി ജെ പി എന്ത്‌കൊണ്ടാണ് സി പി എം മുക്ത കേരളം എന്ന് പ്രഖ്യാപിക്കാത്തതെന്നും സച്ചിൻ ചോദിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബി ജെ പി സീൽ വന്നതിനെ കുറിച്ചുള്ള കമ്മീഷൻ വിശദീകരണം തൃപ്തികരമല്ലന്നും കൂടുതൽ സംശയത്തിന് ഇടവരുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു. രാഹുൽഗാന്ധി നേരത്തെ തന്നെ പറഞ്ഞിട്ടുള്ള ആരോപണങ്ങൾ ശരിവെയ്ക്കുന്നതാണ് സീൽ വിവാദമെന്നും സച്ചിൻ പറഞ്ഞു.
Key Words : Sachin Pilot , Narendra Modi, Pinarayi Vijayan

COMMENTS