As the conflict reaches a critical phase, President Trump is reportedly moving to deploy ground troops to Iran
എന്‍ പ്രഭാകരന്‍
ദുബായ് : യുദ്ധം നിര്‍ണായക ഘട്ടത്തിലേക്ക് കടക്കവേ, ഇറാനില്‍ സൈനികരെ ഇറക്കാന്‍ പ്രസിഡന്റ് ട്രംപിന്റെ നീക്കം. 2,200 സൈനികരുമായി യു എസ് എസ് ട്രിപ്പോളി യുദ്ധക്കപ്പല്‍ മിഡില്‍ ഈസ്റ്റിലേക്ക് തിരിച്ചതായാണ് ഏറ്റവും പുതിയ സാറ്റലൈറ്റ് ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്.
ഇപ്പോള്‍ ഇന്ത്യയുടെ തൊട്ടടുത്ത് തെക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലാണ് ഈ കപ്പലുള്ളത്. കപ്പല്‍ ഇറാന്‍ ലക്ഷ്യമാക്കി നീങ്ങുകയാണ്.
അടുത്ത ആഴ്ചയോടെ ഇറാാന്‍ യുദ്ധം ഒരു പുതിയ ഘട്ടത്തിലേക്ക് കടക്കുമെന്നതിന്റെ സൂചനയാണ് കപ്പലിന്റെ നീക്കം. 'ഞാന്‍ ഒരിടത്തും സൈന്യത്തെ വിന്യസിക്കുന്നില്ല. അങ്ങനെ ചെയ്യുന്നുണ്ടെങ്കില്‍ തന്നെ ഞാന്‍ അത് നിങ്ങളോട് പറയില്ല,' എന്നായിരുന്നു വ്യാഴാഴ്ച മാധ്യമങ്ങളോട് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണം. എന്നാല്‍, അപ്രതീക്ഷിത നീക്കങ്ങള്‍ നടത്താറുള്ള ട്രംപ്, ആയിരക്കണക്കിന് സൈനികരെ ഇറാനിലേക്ക് അയക്കാന്‍ സജീവമായി ആലോചിക്കുന്നതായി യുഎസ് സുരക്ഷാ ഉദ്യോഗസ്ഥര്‍ റോയിട്ടേഴ്‌സിനോട് വെളിപ്പെടുത്തി.
ലോകത്തിലെ എണ്ണയുടെയും വാതകത്തിന്റെയും 20 ശതമാനം കടന്നുപോകുന്ന പ്രധാന പാതയായ ഹോര്‍മുസ് കടലിടുക്ക് സംസക്ഷിക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഫെബ്രുവരി 28-ന് യുദ്ധം ആരംഭിച്ചതുമുതല്‍ ഇറാന്‍ ഈ പാത ഏതാണ്ട് പൂര്‍ണ്ണമായും തടഞ്ഞിരിക്കുകയാണ്. ഇത് ആഗോളതലത്തില്‍ എണ്ണവില കുതിച്ചുയരാന്‍ കാരണമായി. പാശ്ചാത്യ കപ്പലുകളെ ആക്രമിക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ ജലപാതയുടെ നിയന്ത്രണം തിരിച്ചുപിടിക്കാന്‍ ഇറാന്‍ തീരത്ത് സൈന്യത്തെ ഇറക്കുകയല്ലാതെ ട്രംപിന് മുന്നില്‍ മറ്റു വഴികളില്ല.
ഇറാന്റെ പക്കലുള്ള ഏകദേശം 950 പൗണ്ട് (430 കിലോഗ്രാം) സമ്പുഷ്ടീകരിച്ച യൂറേനിയം കൈക്കലാക്കുക എന്നതാണ് രണ്ടാമത്തെ ലക്ഷ്യം. അണുവായുധം നിര്‍മ്മിക്കാന്‍ ഇത് ഉപയോഗിച്ചേക്കാം എന്ന് അമേരിക്ക ഭയപ്പെടുന്നു. ബോംബാക്രമണത്തില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലുള്ള ഈ ശേഖരം കണ്ടെത്താന്‍ കരസേനയുടെ സഹായം അത്യാവശ്യമാണ്.
ജപ്പാനിലെ ഒക്കിനാവ ആസ്ഥാനമായുള്ള 31-ാമത് മറൈന്‍ എക്‌സ്‌പെഡിഷണറി യൂണിറ്റിലെ 2,200 സൈനികരാണ് ഈ കപ്പലിലുള്ളത്. ഇവര്‍ കരയിലും ആകാശത്തും ഒരേപോലെ പോരാടാന്‍ വൈദഗ്ധ്യമുള്ളവരാണ്. എഫ്-35 സ്റ്റെല്‍ത്ത് ഫൈറ്റര്‍ ജെറ്റുകള്‍, എംവി-22 ഓസ്പ്രേ ഹെലികോപ്റ്ററുകള്‍ എന്നിവ സജ്ജീകരിച്ചിട്ടുള്ള ഈ കപ്പല്‍ വെറുമൊരു യുദ്ധക്കപ്പലല്ല, മറിച്ച് കടലില്‍ നിന്ന് സൈനിക നീക്കങ്ങളെ പിന്തുണയ്ക്കാന്‍ ശേഷിയുള്ള ഒരു വിമാനവാഹിനിയാണിത്.
അടുത്ത ആഴ്ചയോടെ ഈ കപ്പല്‍ യുദ്ധമേഖലയില്‍ എത്തും. ട്രംപ് സൈന്യത്തെ ഇറക്കാന്‍ തീരുമാനിച്ചാല്‍, രണ്ട് പതിറ്റാണ്ടിനിടെ ഒരു യുദ്ധമുഖത്ത് അമേരിക്ക നടത്തുന്ന ആദ്യത്തെ സൈനിക വിന്യാസമായിരിക്കും ഇത്.
ഇറാന്‍ ഭരണകൂടം കീഴടങ്ങാന്‍ തയ്യാറാകാത്ത സാഹചര്യത്തിലും, ഊര്‍ജ്ജ പ്രതിസന്ധി രൂക്ഷമാകുന്ന പശ്ചാത്തലത്തിലും, ഹോര്‍മുസ് കടലിടുക്ക് ബലപ്രയോഗത്തിലൂടെ പിടിച്ചെടുക്കുക എന്നതാകും ട്രംപിന് മുന്നിലുള്ള ഏക പോംവഴി.
സാധാരണയായി അമേരിക്കന്‍ പ്രസിഡന്റുമാര്‍ സൈനിക നീക്കങ്ങള്‍ നടത്തുന്നതിന് മുന്‍പ് കൃത്യമായ സൂചനകള്‍ നല്‍കുന്ന പതിവുണ്ട്. എന്നാല്‍ ട്രംപിന്റെ ശൈലി വ്യത്യസ്തമാണ്. താന്‍ സൈന്യത്തെ അയക്കില്ല എന്ന് പരസ്യമായി പറയുമ്പോഴും, രഹസ്യമായി വന്‍ സന്നാഹങ്ങള്‍ ഒരുക്കുന്നത് ശത്രുരാജ്യത്തെ ആശയക്കുഴപ്പത്തിലാക്കാനുള്ള തന്ത്രമാണെന്ന് നിരീക്ഷകര്‍ കരുതുന്നു.
ഹോര്‍മുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നത് ആഗോള സമ്പദ്വ്യവസ്ഥയെ തകര്‍ക്കും. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് എണ്ണയെത്തുന്നത് ഈ പാതയിലൂടെയാണ്. ഇറാന്‍ ഇവിടെ കപ്പലുകളില്‍ നിന്ന് വന്‍തുക 'ട്രാന്‍സിറ്റ് ഫീ' ആയി ഈടാക്കുന്നു എന്നത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുന്നു.
ഇറാന്റെ 90 ശതമാനം എണ്ണ കയറ്റുമതിയും നടക്കുന്നത് ഖാര്‍ഗ് ദ്വീപ് വഴിയാണ്. അമേരിക്ക ഈ ദ്വീപ് ബോംബിട്ട് നശിപ്പിക്കുന്നതിന് പകരം സൈന്യത്തെ ഇറക്കി പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നത്, യുദ്ധത്തിന് ശേഷം ഇറാന്റെ സാമ്പത്തിക സ്രോതസ്സ് സ്വന്തം നിയന്ത്രണത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ്.
യു എസ് എസ് ട്രിപ്പോളി ഒരു സാധാരണ യുദ്ധക്കപ്പലല്ല. ഇതിനെ ഒരു 'ഫ്‌ലോട്ടിംഗ് എയര്‍ബേസ്' എന്ന് വിളിക്കാം. കരയിലും കടലിലും ഒരേപോലെ പോരാടാന്‍ കഴിയുന്ന 2,200 സൈനികര്‍ ഏത് നിമിഷവും ഇറാന്‍ തീരത്തേക്ക് ഇരച്ചുകയറാന്‍ സജ്ജരാണ്. ട്രിപ്പോളി അടുത്ത ആഴ്ചയോടെ യുദ്ധമേഖലയില്‍ എത്തുന്നതോടെ, അമേരിക്കന്‍ സൈന്യം ഇറാനിലെ തന്ത്രപ്രധാനമായ ദ്വീപുകളോ തീരങ്ങളോ പിടിച്ചെടുക്കാന്‍ സാധ്യതയുണ്ട്.


COMMENTS