തെഹ്‌റാൻ: ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനയി, തന്റെ പിതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ട ഇസ്രയേൽ മിസൈൽ ആക്രമണത്തിൽ നിന്ന് രക്ഷപ്പ...
തെഹ്‌റാൻ: ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനയി, തന്റെ പിതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ട ഇസ്രയേൽ മിസൈൽ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്കെന്ന് വെളിപ്പെടുത്തൽ. ഫെബ്രുവരി 28-ന് തെഹ്‌റാനിലെ അതീവ സുരക്ഷാ മേഖലയിലുള്ള വസതിക്ക് നേരെ നടന്ന ആക്രമണത്തിന് സെക്കൻഡുകൾക്ക് മുൻപ് മോജ്തബ പുറത്തേക്ക് ഇറങ്ങിയതാണ് ജീവൻ രക്ഷിക്കാൻ സഹായിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മിസൈൽ പതിച്ചത് മുറ്റത്തിറങ്ങിയ ഉടനെ
വസതിക്കുള്ളിൽ നിന്ന് ഒരു പ്രത്യേക ആവശ്യത്തിനായി മുറ്റത്തേക്ക് ഇറങ്ങിയ ഉടനെയായിരുന്നു കെട്ടിടത്തിന് മുകളിൽ മിസൈൽ പതിച്ചത്. തന്റെ കൺമുന്നിൽ വെച്ച് പിതാവും മറ്റ് കുടുംബാംഗങ്ങളും കൊല്ലപ്പെടുന്നത് കണ്ട ആഘാതത്തിലാണ് മോജ്തബയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇറാനിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻറെ ചോർന്ന ഓഡിയോ സന്ദേശത്തെ ഉദ്ധരിച്ചാണ് 'ദി ടെലഗ്രാഫ്' ഉൾപ്പെടെയുള്ള മാധ്യമങ്ങൾ ഈ വാർത്ത പുറത്തുവിട്ടത്.
പരുക്കേറ്റതായി സൂചന
ആക്രമണത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും മോജ്തബയ്ക്ക് പരിക്കേറ്റതായാണ് വിവരം. അദ്ദേഹത്തിന്റെ കൈയ്ക്കും കാലിനും പരിക്കുണ്ടെന്നും, നിലവിൽ സുരക്ഷിതനായി തുടരുന്നതിനാലാണ് കൂടുതൽ പൊതുവേദികളിൽ പ്രത്യക്ഷപ്പെടാത്തതെന്നും റിപ്പോർട്ടുകൾ പറയുന്നു.
പിതാവിന്റെ മരണശേഷം മാർച്ച് ആദ്യവാരത്തിലാണ് മോജ്തബ ഖമേനി ഇറാന്റെ മൂന്നാമത്തെ പരമോന്നത നേതാവായി ഔദ്യോഗികമായി ചുമതലയേറ്റത്. താൻ സുരക്ഷിതനാണെന്നും രാജ്യത്തിന്റെ ഭരണപരമായ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു വരികയാണെന്നും അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഖമേനിയുടെ മരണത്തെത്തുടർന്ന് ഇറാനിൽ നിലനിൽക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടയിലാണ് ഈ പുതിയ വെളിപ്പെടുത്തലുകൾ പുറത്തുവരുന്നത്.
Key Words : Mojtaba Khamenei, Iran attack

COMMENTS