അസംബ്ലി ഒഫ് എക്‌സ്‌പെര്‍ട്സ് സമിതിയുടെ യോഗം നടന്ന ഖോം നഗരത്തിലെ കെട്ടിടത്തിന് നേരെ ഇസ്രയേല്‍ വ്യോമാക്രമണം എൻ പ്രഭാകരൻ ദുബായ്: ഇറാന്‍ പരമോന്...
![]() |
| അസംബ്ലി ഒഫ് എക്‌സ്‌പെര്‍ട്സ് സമിതിയുടെ യോഗം നടന്ന ഖോം നഗരത്തിലെ കെട്ടിടത്തിന് നേരെ ഇസ്രയേല്‍ വ്യോമാക്രമണം |
എൻ പ്രഭാകരൻ
ദുബായ്: ഇറാന്‍ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കാന്‍ അധികാരമുള്ള അസംബ്ലി ഒഫ് എക്‌സ്‌പെര്‍ട്സ് സമിതിയുടെ യോഗം നടന്ന ഖോം നഗരത്തിലെ കെട്ടിടത്തിന് നേരെ ഇസ്രയേല്‍ വ്യോമാക്രമണം. നിലവിലെ സംഘര്‍ഷഭരിതമായ സാഹചര്യത്തില്‍ ഈ വാര്‍ത്ത അതീവ പ്രാധാന്യത്തോടെയാണ് ലോകം വീക്ഷിക്കുന്നത്.
ആക്രമണം നടന്ന സമയത്ത് കെട്ടിടത്തിനുള്ളില്‍ എത്രപേര്‍ ഉണ്ടായിരുന്നു എന്നതിനെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ല. ഇറാന്‍ ഔദ്യോഗിക മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്.
ഇറാന്റെ ആത്മീയ തലസ്ഥാനമായി അറിയപ്പെടുന്നതാണ് ഖോം നഗരം. അസംബ്ലി ഒഫ് എക്‌സ്‌പെര്‍ട്സ് സമിതിയുടെ ആസ്ഥാനം വിശുദ്ധമായി കരുതുന്ന മന്ദിരമാണ്. ഈ കെട്ടിടത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്.
വ്യോമാക്രമണത്തില്‍ ഈ ബഹുനില കെട്ടിടം തകര്‍ന്നതായാണ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇസ്രായേല്‍ വ്യോമസേനയാണ് ഈ ആക്രമണം നടത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അമേരിക്കന്‍-സയണിറ്റ് ക്രിമിനലുകള്‍ അസംബ്ലി ഒഫ് എക്‌സ്‌പെര്‍ട്ട് സ് ആസ്ഥാനം തകര്‍ത്തുവെന്ന് ഇറാനിലെ തസ്‌നിീ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഇറാനിലെ ഏറ്റവും ശക്തമായ ഭരണഘടനാ സ്ഥാപനങ്ങളില്‍ ഒന്നാണ് അസംബ്ലി ഒഫ് എക്‌സ്‌പെര്‍ട്സ്. 88 മതപണ്ഡിതന്മാര്‍ അടങ്ങുന്ന ഈ സമിതിക്കാണ് ഇറാന്റെ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കാനും നീക്കം ചെയ്യാനുമുള്ള ഏക അധികാരം.
ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ട സാഹചര്യത്തില്‍, പുതിയ നേതാവിനെ തിരഞ്ഞെടുക്കാനുള്ള നിര്‍ണ്ണായക ചര്‍ച്ചകള്‍ നടക്കവേയാണ് ആക്രമണം. ഈ കെട്ടിടം തകര്‍ത്തതിലൂടെ ഇറാന്റെ രാഷ്ട്രീയ നേതൃത്വത്തിന്റെ കൈമാറ്റ പ്രക്രിയ തടസ്സപ്പെടുത്തുകയാണ് ആക്രമണത്തിന്റെ ലക്ഷ്യമെന്ന് കരുതപ്പെടുന്നു.
അലി ഖമേനിയുടെ മരണശേഷം ഒരു താല്‍ക്കാലിക കൗണ്‍സിലാണ് ഇപ്പോള്‍ ഭരണം നിയന്ത്രിക്കുന്നത്. പുതിയ നേതാവിനെ തിരഞ്ഞെടുക്കാന്‍ അസംബ്ലി ഒഫ് എക്‌സ്‌പെര്‍ട്സ് പ്രാഥമിക ചര്‍ച്ചകള്‍ നടത്തവേയാണ് ഈ ആക്രമണം.
ഇസ്രായേലും അമേരിക്കയും സംയുക്തമായി ഇറാന്റെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ ആക്രമണം തുടരുകയാണ്. ഇതിനോടകം തന്നെ ഇറാന്റെ ആണവ നിലയങ്ങള്‍ക്കും സൈനിക താവളങ്ങള്‍ക്കും നേരെ ആക്രമണം നടന്നിട്ടുണ്ട്.
പുതിയ രാഷ്ട്രത്തലവനെ കണ്ടെത്താനുള്ള ഇറാന്റെ ശ്രമങ്ങള്‍ക്ക് വലിയ തിരിച്ചടിയാണ് ഈ വ്യോമാക്രമണം. രാജ്യത്തെ പരമോന്നത സമിതിയുടെ ആസ്ഥാനം തന്നെ ലക്ഷ്യം വച്ചതിലൂടെ ഇറാന്‍ വലിയൊരു രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക് നീങ്ങുകയാണ്.
പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ പിന്‍ഗാമിയെ തിരഞ്ഞെടുക്കുന്ന നടപടിക്ക് 'അധികം സമയം എടുക്കില്ല' എന്ന് അസംബ്ലി ഒഫ് എക്‌സ്‌പെര്‍ട്ട്‌സിലെ ഒരു അംഗം പറഞ്ഞതായി ഇറാന്റെ ഇസ്‌ന വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ശനിയാഴ്ച പുലര്‍ച്ചെ ഇസ്രായേല്‍ ആരംഭിച്ച 'ഓപ്പറേഷന്‍ റോറിംഗ് ലയണ്‍' എന്ന സൈനിക നീക്കത്തില്‍ തിങ്കളാഴ്ച രാത്രി വരെയുള്ള കണക്കനുസരിച്ച്, ഇസ്രായേല്‍ പ്രതിരോധ സേന ഇറാനിലുടനീളം 600-ലധികം ലക്ഷ്യങ്ങളില്‍ 2,500-ലധികം ബോംബുകള്‍ വര്‍ഷിച്ചു. രാത്രിയില്‍ ടെഹ്റാനിലെ ഭരണകൂട സമുച്ചയത്തിന് നേരെ ഇസ്രായേല്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ നൂറോളം യുദ്ധവിമാനങ്ങള്‍ പങ്കെടുത്തു. ഏകദേശം 250-ലധികം ബോംബുകളാണ് ഈ സമുച്ചയത്തില്‍ മാത്രം വര്‍ഷിച്ചത്. അമേരിക്ക നടത്തുന്ന ആക്രമണങ്ങള്‍ ഇതിനു പുറമേയാണ്.
ഇസ്രായേല്‍ സൈന്യത്തിന്റെ കണക്കനുസരിച്ച്, ഈ സമുച്ചയത്തില്‍ പ്രസിഡന്റിന്റെ ആസ്ഥാനം, ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ ആസ്ഥാനം, മുതിര്‍ന്ന നേതാക്കളുടെ യോഗങ്ങള്‍ക്കായി ഉപയോഗിക്കുന്ന കോംപൗണ്ട്, ഇറാനിയന്‍ സൈനിക ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്‍കുന്ന കേന്ദ്രം എന്നിവ ഉള്‍പ്പെടുന്നു.



COMMENTS