ടെഹ്‌റാൻ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് ഇന്ത്യയുൾപ്പെടെയുള്ള സൗഹൃദരാജ്യങ്ങൾക്ക് ഇളവ് അനുവദിച്ച് ഇറാൻ. നിലവില...
ടെഹ്‌റാൻ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് ഇന്ത്യയുൾപ്പെടെയുള്ള സൗഹൃദരാജ്യങ്ങൾക്ക് ഇളവ് അനുവദിച്ച് ഇറാൻ. നിലവിലെ പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കടലിടുക്ക് ഭാഗികമായി അടച്ച നടപടിയിലാണ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ് ചി മാറ്റം പ്രഖ്യാപിച്ചത്.
ഇന്ത്യയെ കൂടാതെ ചൈന, റഷ്യ, പാക്കിസ്ഥാൻ, ഇറാഖ് എന്നീ രാജ്യങ്ങളെയാണ് ഇറാൻ സൗഹൃദ രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇറാനോട് ശത്രുത പുലർത്താത്ത രാജ്യങ്ങളിലെ കപ്പലുകൾക്ക് കൃത്യമായ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചും ഇറാനിയൻ അധികൃതരുമായി മുൻകൂട്ടി ഏകോപനം നടത്തിയും കടലിടുക്കിലൂടെ സഞ്ചരിക്കാം. അമേരിക്ക, ഇസ്രായേൽ തുടങ്ങിയ ഇറാൻ്റെ ശത്രുരാജ്യങ്ങളുമായോ അവരുടെ സഖ്യകക്ഷികളുമായോ ബന്ധമുള്ള കപ്പലുകൾക്ക് ഈ പാതയിലൂടെ പ്രവേശനം അനുവദിക്കില്ലെന്ന് അരാഗ് ചി വ്യക്തമാക്കി. മേഖല ഇപ്പോൾ ഒരു യുദ്ധമേഖലയാണെന്നും ശത്രുക്കൾക്ക് വഴി നൽകേണ്ട സാഹചര്യമില്ലെന്നുമാണ് ഇറാന്റെ നിലപാട്.
ഹോർമുസ് കടലിടുക്ക് അടച്ചതോടെ ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയരുകയും പല രാജ്യങ്ങളിലും ഊർജ്ജക്ഷാമം അനുഭവപ്പെടുകയും ചെയ്തിരുന്നു. ലോകത്തിലെ എണ്ണ വ്യാപാരത്തിന്റെ 20 ശതമാനത്തോളം കടന്നുപോകുന്ന ഈ പാത തടസ്സപ്പെട്ടത് ഇന്ത്യയുടെ ഇന്ധന സുരക്ഷയെയും സാരമായി ബാധിച്ചിരുന്നു. ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്ര സമൂഹവും ഈ പാത തുറന്നുകൊടുക്കാൻ ഇറാനുമേൽ സമ്മർദ്ദം ചെലുത്തിവരികയായിരുന്നു.
ഈ ഇളവ് അനുവദിക്കുന്നതോടെ അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവിലയിൽ കുറവുണ്ടാകുമെന്നും വിതരണ ശൃംഖല പുനഃസ്ഥാപിക്കപ്പെടുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
Key Words : Iran, Iran War, Strait of Hormuz, Ships

COMMENTS